സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്രം അവസാനിപ്പിക്കണം: വിമര്‍ശിച്ച് ആംനസ്റ്റി ഇന്ത്യ
CAA Protest
സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്രം അവസാനിപ്പിക്കണം: വിമര്‍ശിച്ച് ആംനസ്റ്റി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 2:05 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്ത്യ.

വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്രസര്‍്കകാരും സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്നാണ് ആംനെസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിധേയമാക്കുന്ന വര്‍ഗീയ നിയമമാണ് സി.എ.എ. ഈ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

സമാധാനപരമായ പ്രതിഷേധം അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ സുഗമമാക്കുക മാത്രമല്ല, പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഈ അവകാശത്തെ മാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പകരം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണെന്നും ആംനസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.

പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.

നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ജനപങ്കാളിത്തമാണ് കാണുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. ദല്‍ഹിയിലേക്കുള്ള ദേശീയപാത അടച്ചിട്ടുണ്ട്. എന്‍.എച്ച് 47 ഉം മറ്റു പ്രധാന റോഡുകളുമാണ് അടച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയിലേക്ക് എത്താതിരിക്കാനാണ് നടപടി. ഇതിനൊപ്പം ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ റദ്ദാക്കിയിട്ടുണ്ട്.