| Sunday, 29th March 2020, 10:23 am

സർക്കാർ മദ്യലഭ്യത ഉറപ്പാക്കണമെന്ന് യൂത്ത് ലീ​ഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി; മദ്യം റേഷൻ കടകൾ വഴിയോ, മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങൾ മുഖേനയോ വിതരണം ചെയ്യണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൗണിന്റെ ഭാ​ഗമായി ബീവറേജസ് ഔട്ട്ലെറ്റുകൾ അടച്ചതിൽ വിമർശനവുമായി യൂത്ത് ലീ​ഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ​ഗുലാം ഹസൻ ആലങ്കിർ. പൗരവാകാശബോധവും ജനാധിപത്യ ചിന്തയും നിലനിൽക്കുന്ന ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് മദ്യപാനികൾ പോലുള്ള ചെറു ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനും പരിഹരിക്കാനുള്ള ബാധ്യതയുണ്ട്. റേഷൻ കടകൾ വഴിയോ മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങൾ വഴിയോ സ്ഥിരം മദ്യപാനികൾക്ക് മദ്യലഭ്യത ഉറപ്പുവരുത്താൻ സർക്കാർ മുന്നോട്ട് വരണമെന്ന് ​അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ മദ്യലഭ്യത ഉറപ്പാക്കണമെന്ന പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി ​ഗുലാം ഹസൻ ആലങ്കീർ രം​ഗത്തെത്തി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

ഇന്നലെ എന്റെ ഫെയ്സ് ബുക്ക് പേജിൽ മദ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.
യഥാർത്ഥത്തിൽ ഞാൻ ആ പോസ്റ്റ്കൊണ്ട് ഉദ്ധേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല.
പെട്ടെന്ന് മദ്യം നിർത്തുമ്പോൾ ഉണ്ടാക്കുന്ന സാമൂഹിക അരാചകത്വത്തെയും
അതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്തിക്കൊടുക്കാൻ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണ്.
മ്ദ്യം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന അരാചകത്വം പ്രവാചകൻ (സ)ക്ക് ബോധ്യപ്പെട്ടെതുകൊണ്ടാണ് ഘട്ടംഘട്ടമായി മദ്യനിരോധനം ഇസ്ലാം കൊണ്ടു വന്നത്.വീണ്ടും പറയുന്നു മദ്യത്തെ മഹത്വവൽക്കരിക്കാൻ നമുക്ക് ഒരു കാലത്തും സാധിക്കില്ല.
മദ്യത്തെ മഹത്വവൽക്കരിക്കുന്നവൻ മുസ്ലിം ലീഗുകാരൻ മാത്രമല്ല അവൻ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ.
ആ പോസ്റ്റ് മദ്യത്തെ മഹത്വ വൽക്കരിക്കുന്നതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ച് പോസ്റ്റ് പിൻ വലിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ബാറുകൾ അടക്കാത്തതിൽ വിമർശനവുമായി നേരത്തെ മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ നേരത്തെ രം​ഗത്തെത്തിയിരുന്നു.

‍ 

We use cookies to give you the best possible experience. Learn more