| Thursday, 24th June 2021, 10:16 am

നേതാക്കള്‍ക്കെതിരെ പാണക്കാട് തങ്ങന്മാര്‍ വടിയെടുക്കണം; മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ്. അധികാരത്തിന്റെ ഗുണഭോക്താക്കളായ മുസ്‌ലീം ലീഗ് നേതാക്കള്‍ക്കെതിരെ പാണക്കാട് തങ്ങന്മാര്‍ വടിയെടുക്കണമെന്നാണ് യൂത്ത് ലീഗ് പറഞ്ഞിരിക്കുന്നത്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തക സമിതി യോഗങ്ങളിലാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

നേതാക്കളെ വരച്ചവരയില്‍ നിര്‍ത്തണമെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യം. പാര്‍ട്ടിയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും ലീഗ് നേതൃത്വം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും ലീഗ് നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമാണെന്നും ലീഗ് പറഞ്ഞു.

സമൂഹവും സമുദായവും അടിമുടി മാറിയത് മനസിലാക്കാതെയാണ് നേതൃത്വം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ പരിഷ്‌കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ലീഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം വ്യക്തികളില്‍ ഒതുക്കുന്നതില്‍ കാര്യമില്ലെന്നും ലീഗ് പറയുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയില്‍ പ്രശ്‌നങ്ങള്‍ ലഘൂകരിച്ചാല്‍ മറ്റു പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകും. ഇബ്രാഹിംകുഞ്ഞ്, എം.സി. ഖമറുദ്ദീന്‍, കെ.എം. ഷാജി എന്നിവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളുണ്ട്. വ്യക്തികളുടെ പ്രശ്‌നം വ്യക്തികളുടെ പ്രശ്‌നമായി തന്നെ കണ്ടു മുന്നോട്ട് പോകണമെന്നാണ് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടത്.

അതേസമയം പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചതിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
നിലവിലെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. മാതൃസംഘടനകളുടെ ശോഷണം പോഷക സംഘടനകളെയും ബാധിക്കും. ഗൗരവമായ രാഷ്ട്രീയ യോഗങ്ങള്‍ നടക്കുന്നില്ല.

പല നിര്‍ണായക വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കപ്പെടുന്നില്ല. വ്യക്തികളാണ് പലപ്പോഴും നിലപാട് പറയുന്നത്. ഇത് ഭൂഷണമല്ല. 80:20 ആനുപാത വിഷയത്തിലും മുസ്‌ലീം ലീഗിന് നിലപാട് എടുക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി.

കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള സമുദായത്തിന്റെ സമീപനത്തില്‍ തന്നെ മാറ്റം വന്ന സാഹചര്യത്തില്‍ നയസമീപനങ്ങളില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

നിയമസഭാംഗങ്ങളെ ഓഡിറ്റിന് വിധേയമാക്കണം. ഏതെങ്കിലും മത സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുത്. യുവാക്കള്‍ക്ക് ഔദാര്യം പോലെ സ്ഥാനം നല്‍കുന്ന രീതി ഒഴിവാക്കണമെന്നും യൂത്ത് ലീഗ് പറഞ്ഞു.

പി.കെ. ഫിറോസിന്റെ ഉള്‍പ്പെടെ പരാജയം അന്വേഷിക്കാന്‍ യൂത്ത് ലീഗ് കമ്മീഷനെ വെക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് പരാജയത്തിനെതിരെ മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും രംഗത്തെത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചായിരുന്നു എം.എസ്.എഫ്. രംഗത്തെത്തിയത്. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim Youth League critisizes Muslim League after election

We use cookies to give you the best possible experience. Learn more