| Wednesday, 22nd June 2022, 10:34 pm

കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി എം.എം. മണിയെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ, അയാളുടെ കണ്ണും മോറും കറുപ്പല്ലേ; വംശീയ അധിക്ഷേപവുമായി പി.കെ. ബഷീര്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണിയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍.

പിണറായി വിജയന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ പോകുമ്പോള്‍ എം.എം. മണി വന്നാല്‍ എന്തുചെയ്യുമെന്നും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ എന്നുമായിരുന്നു ബഷീര്‍ ചോദിച്ചത്.

മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സംഗമത്തില്‍ വെച്ചായിരുന്നു ബഷീറിന്റെ അധിക്ഷേപ പരാമര്‍ശം.

‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് (പിണറായി) പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. നാളെ സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ, അയാളുടെ കണ്ണും മോറും കറുപ്പല്ലേ,’ പ്രസംഗത്തിനിടെ ബഷീര്‍ പറഞ്ഞു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഏറനാട് എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം, ആര്‍.എസ്.എസിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറിനെതിരെ സാദിഖലി തങ്ങള്‍ വേദിയില്‍ വെച്ച് പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ ഉടന്‍ വിരുന്നിന് പോകേണ്ട ആവശ്യം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘നമ്മള്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരാണ്. നമ്മള്‍ പോകുമ്പോഴും വരുമ്പോഴും ഒക്കെ നോക്കണം, നമുക്കവിടെ പോകാന്‍ പറ്റുമോ ഇല്ലയോ എന്ന്. നമ്മള്‍ ആദ്യമൊന്ന് ചിന്തിക്കണം.

പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാന്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ല. അതിന് സാമുദായികമായ പ്രത്യേകത നോക്കേണ്ടി വരും, രാജ്യസ്നേഹപരമായ പ്രത്യേകത നോക്കേണ്ടി വരും, സാമൂഹികമായ പ്രത്യേകത നോക്കേണ്ടി വരും, അല്ലാതെ ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ വിരുന്നിന് പോകേണ്ട ആവശ്യം മുസ്‌ലിം ലീഗുകാരനില്ല,’ എന്നായിരുന്നു തങ്ങള്‍ വിമര്‍ശനമുന്നയിച്ചത്.

Content Highlight: Muslim League MLA PK Basheer racially abuces CPIM Leader MM Mani

We use cookies to give you the best possible experience. Learn more