| Tuesday, 27th December 2022, 1:54 pm

ട്രാന്‍സ് സമൂഹത്തിന്റെ കൂടെ ലീഗുണ്ട്; എന്നുകരുതി ലെസ്ബിയന്‍സിനേയും ഗേയ്‌സിനേയും അംഗീകരിക്കാനാകില്ല: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ : വീണ്ടും LGBTQ + കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. സെക്‌സിന്റെ ‘വികൃതമായ സംഗതികള്‍’ വ്യാപകമാക്കണമെന്ന് പറയുന്ന സി.പി.ഐ.എമ്മിനൊപ്പം ലീഗിന് ചേരാനാകില്ലെന്ന് ഷാജി പറഞ്ഞു.

വയനാട് കെല്ലൂര്‍ ടൗണില്‍ നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രാന്‍സജെന്‍ഡര്‍ സമൂഹത്തിന്റെ കൂടെ ലീഗുണ്ട്. അത് വിചാരിച്ച് ലെസ്ബിയന്‍സിനേയും ഗേയ്‌സിനേയും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാകില്ല. അത് മനുഷ്യത്വ വിരുദ്ധമാണ്. പ്രകൃതി വിരുദ്ധമാണ്. അതിനെ പിന്തുണക്കുന്ന സി.പി.ഐ.എമ്മിനൊപ്പം ചേരാന്‍ ലീഗിന് കഴിയില്ല.

ലീഗ് രാഷ്ട്രീയത്തിന്റെ പൊരുള്‍ ഐഡന്റിറ്റി പൊളിറ്റിക്‌സാണ്. എന്റെ അസ്തിത്വം മുസ്‌ലിമാണ്. അത് അഭിമാനമായി മുന്നോട്ടുപോകണമെന്നാണ് ലീഗ് മുന്നോട്ടുവെക്കുന്ന ആശയം. അങ്ങനെ ഐഡന്റിറ്റി പൊളിറ്റിക്‌സ് മുന്നോട്ടുവെക്കുന്ന ഞങ്ങള്‍ക്ക് സി.പി.ഐ.എമ്മുമായി സഹകരിക്കാന്‍ കഴിയില്ല,’ ഷാജി പറഞ്ഞു.

ശരിഅത്ത് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം നിന്ന സി.പി.ഐ.എം നടപടി
കേരളത്തിലെ മുസ്‌ലിങ്ങള്‍ മറക്കില്ലെന്നും ഷാജി പറഞ്ഞു. ആ സി.പി.ഐ.എമ്മിന്റെ കൂടെ ലീഗ് എങ്ങനെയാണ് നില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.

‘ശഹബാനുല്‍ കേസില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വികാരത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിന്നത്. എന്നാല്‍ അന്ന് അതില്‍ പ്രതിഷേധിച്ച് ഇന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

ആ ആരിഫ് മുഹമ്മദ് ഖാനെ സി.പി.ഐ.എം കേരളത്തില്‍ കൊണ്ടുവന്ന് മടിയിലിരുത്തി, ഇപ്പോ അദ്ദേഹം പാമ്പായി കൊത്തുന്നുണ്ടെങ്കില്‍ സഹിച്ചോളിം,’ ഷാജി കൂട്ടിച്ചേര്‍ത്തു.

ലീഗിന് സി.പി.ഐ.എം സര്‍ട്ടിഫിക്കറ്റ് തന്നാല്‍ അത് വാങ്ങിവെക്കും. അതുവിചാരിച്ച് അങ്ങോട്ട് വരുമെന്ന് കരുതേണ്ട. തമിഴ്‌നാട്ടിലെ സി.പി.ഐ.എമ്മുകാരനും കേരളത്തിലെ സി.പി.ഐ.എമ്മുകാരനും വ്യത്യാസമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

Content Highlight: Muslim League Leader K.M. Shaji Again with an insulting statement to the LGBTQ+ community

We use cookies to give you the best possible experience. Learn more