|

ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ പറഞ്ഞത് സി.പി.ഐ.എം സമ്മര്‍ദ്ദം മൂലമാണെന്ന് കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍ഗോഡ് പുതിയങ്ങാടിയില്‍ മൂന്നു ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത് സി.പി.ഐ.എം സമ്മര്‍ദ്ദം മൂലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ.എം നിരന്തരമായി ആവശ്യപ്പെട്ടതിന്റെ പേരിലാകാം ടിക്കാറാം മീണയുടെ വാര്‍ത്താസമ്മേളനമെന്ന് മജീദ് പറഞ്ഞു.

‘കള്ളവോട്ട് പോലുള്ള കാര്യങ്ങളില്‍ തെറ്റിനെ തെറ്റായി കാണണമെന്ന നിലപാടാണ് ലീഗിന്റേത്. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. കൂടുതല്‍ കാര്യങ്ങള്‍ കണ്ണൂര്‍ ജില്ലാ ലീഗ് കമ്മിറ്റിയോട് ചോദിച്ചിട്ട് മാത്രമേ പറയാനാകൂ. പക്ഷേ, ഏകപക്ഷീയമായി സി.പി.ഐ.എമ്മിനെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടിക്കാറാം മീണ ബാലന്‍സ് ചെയ്തതാകാം എന്നാണ് എന്റെ ഊഹം’- മജീദ് ആരോപിച്ചു.

മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുസമദ്, കെ.എം. മുഹമ്മദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതെന്നു ടിക്കാറാം മീന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുസമദ് ഒരു ബൂത്തില്‍ തന്നെ രണ്ടു തവണ വോട്ടു ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്നു തവണ വോട്ടു ചെയ്തു. ഗള്‍ഫിലുള്ള സക്കീറിന്റെ വോട്ടും കെ.എം മുഹമ്മദ് ചെയ്തു.

കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

4 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് പരാതി, ആഷിഖ് എന്നയാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ടിക്കാറാം മീണ പറഞ്ഞു. പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായും ടിക്കാറം മീണ പറഞ്ഞിരുന്നു.

ജില്ലാ കളക്ടടര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. എന്നാല്‍ കള്ളവോട്ട് നടന്നത് അറിഞ്ഞില്ലെന്നാണ് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.