| Tuesday, 4th April 2023, 8:57 pm

പഴക്കച്ചവടക്കാരായ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; മര്‍ദിച്ച് അവശരാക്കി മദ്യം കുടിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് മുസ്‌ലിം പഴക്കച്ചവടക്കാരെ ഹിന്ദുത്വര്‍ അക്രമിച്ചതായി പരാതി. മര്‍ദനത്തിനിടെ മൂവരെയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പഴക്കച്ചവടക്കാര്‍ക്ക് നേരെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായ ആക്രമണം അഴിച്ച് വിട്ടത്.

അക്രമത്തില്‍ ഒരാളുടെ കൈക്കും മറ്റൊരാളുടെ മുഖത്തും സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവം പരിക്ക് പറ്റിയവര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറം ലോകമറിയുന്നത്.

എന്നാല്‍ ചെറുപ്പക്കാര്‍ക്കെതിരെ നടന്നത് വര്‍ഗീയ ആക്രമണമാണെന്ന പരാതിയെ നിരാകരിക്കുന്ന മറുപടിയാണ് പൊലീസ് നല്‍കുന്നത്. പഴത്തിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും സംഭവത്തിന് വര്‍ഗീയ ചായ്‌വില്ലെന്നും പതഞ്ചര്‍ ഡി.എസ്.പി ഭീം റെഡ്ഡി പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

യുവാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും സമാധാനന്തരീക്ഷം തകര്‍ത്തതിനും ഐ.പി.സി 324, 504, 506, 341 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ചെയര്‍മാന്‍ അസദുദ്ദീന്‍ ഉവൈസി അക്രമികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്രൂരമായ മര്‍ദനമാണ് യുവാക്കള്‍ക്കെതിരെ നടന്നതെന്നും പൊലീസ് നിസംഗത വെടിയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: muslim fruit sellers beaten up by hindutwa in telangana

Latest Stories

We use cookies to give you the best possible experience. Learn more