മുർഷിദാബാദ്: കലാപബാധിതമായ മുർഷിദാബാദിൽ ഹിന്ദു തൊഴിലാളിയുടെ വിവാഹം നടത്തി നൽകി മുസ്‌ലിം ഉടമ. പശ്ചിമ ബംഗാളിലെ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ഇഷ്ടിക ചൂളയിലെ തൊഴിലായിയുടെ വിവാഹമാണ് ചൂളയുടെ ഉടമ നടത്തി നൽകിയത്.
മുർഷിദാബാദിലെ ദോംകലിലെ ഭട്ശാല സ്വദേശികളായ സിമുലുവും ഷിയുലിയുമാണ് ഹിന്ദു ആചാരങ്ങൾക്കനുസൃതമായി വിവാഹം കഴിച്ചത്. ഇരുവരും കുടുംബത്തോടൊപ്പം മരിയ ബ്രിക്ക് കിൽനിൽ ജോലി ചെയ്യുന്നവരാണ്. അഞ്ച് വർഷമായി അവർ ഒരുമിച്ചാണെങ്കിലും, വിവാഹച്ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ അവരുടെ കുടുംബങ്ങൾക്ക് ഒരു വിവാഹ ചടങ്ങ് നടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചൂളയുടമ സഹായവുമായെത്തുകയായിരുന്നു.
ചൂള ഉടമ മുസ്തഫ ഷെയ്ഖ് ആണ് വിവാഹം നടത്താൻ മുൻകൈ എടുത്തതും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തതും. ചൂളയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ സിമുലും ഷിയുലിയും അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നുവെന്നും അവരുടെ പ്രണയത്തെക്കുറിച്ച് ചൂള ഉടമകളെ അറിയിച്ചിരുന്നുവെന്നും ദമ്പതികളുടെ സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ, ചെലവുകൾ താങ്ങാനാവാത്തതിനാൽ വിവാഹ ചടങ്ങ് നടത്താൻ അവർക്ക് കഴിഞ്ഞില്ല.
തുടർന്ന് മുസ്തഫ അവരുടെ വിവാഹം നടത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇരുവരും അഞ്ച് വർഷമായി തന്റെ ചൂളയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർ തന്റെ കുടുംബം പോലെയാണെന്നും മുസ്തഫ ഷെയ്ഖ് പറഞ്ഞു.
‘അവർ അഞ്ച് വർഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നു, ഞങ്ങൾ അവരെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ഞങ്ങൾ അവരെ സഹായിക്കാൻ ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ ഹിന്ദു ആചാരങ്ങൾക്കനുസൃതമായി അവരുടെ വിവാഹം നടത്തി,’ മുസ്തഫ ഷെയ്ഖ് പറഞ്ഞു.
ദോംകലിലെ കലിതാല പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ഹിന്ദു ആചാരപ്രകാരം ദമ്പതികൾ വിവാഹം കഴിച്ചു. നവദമ്പതികൾക്ക് സ്വർണ്ണം സമ്മാനമായി നൽകി. ഭക്ഷണവും അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഉൾപ്പടെ മുഴുവൻ ചെലവുകളും വഹിച്ചത് ചൂള ഉടമകളും ഗ്രാമത്തിലെ ചില മുസ്‌ലിം യുവാക്കളുമാണ്.
Content Highlight: Muslim employer helps Hindu couple marry in riot-hit Murshidabad