| Sunday, 20th August 2023, 12:07 pm

മകന് ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധം; ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ദമ്പതികളെ അയല്‍വാസികള്‍ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്‌ലിം ദമ്പതികളെ അയല്‍വാസികള്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു. ഇവരുടെ മകന് പ്രതികളിലൊരാളുടെ മകളുമായി ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അബ്ബാസ്, പങ്കാളി കമറുല്‍ നിഷ എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്ബാസിന്റെ മകന് ഹിന്ദുപെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായമൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ ജയിലിലാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അബ്ബാസിന്റെ മകന്‍ ജയില്‍ മോചിതനായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

‘മരിച്ച ദമ്പതികളുടെ മകനും റൂബിയുമായി ബന്ധമുണ്ടായിരുന്നു. 2020ല്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ റൂബിക്ക് പ്രായമൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് കേസെടുക്കുകയും ഇയാളെ ജയിലിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ജയില്‍ മോചിതനായ ഇയാള്‍ റൂബിയെ ജൂണില്‍ വിവാഹം കഴിച്ചു,’ ഗ്രാമവാസിയായ ചക്രേഷ് മിശ്ര പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: Muslim couple beaten up to death by their neighbours in up

We use cookies to give you the best possible experience. Learn more