| Monday, 29th July 2019, 10:31 am

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം ബാലനെ തീകൊളുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച ബാലനെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ 15കാരനായ മുസ്‌ലിം ബാലനെയാണ് തീകൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടിയെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.

ജയ് ശ്രീ റാം വിളിക്കാത്തതിന് നാലു പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി കാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

‘നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ കെട്ടുകയും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു’-ആശുപത്രിയില്‍ വെച്ച് കുട്ടി പറഞ്ഞതായി ആജ് തക് ടി.വി റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കുട്ടി സ്വയം തീക്കൊളുത്തുകയായിരുന്നെന്ന് ചന്ദൗലി എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.

‘അവനെ 45 ശതമാനം പൊള്ളലോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി പലരോടും വ്യത്യസ്ത രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതിനര്‍ത്ഥം കുട്ടിയെ ആരോ പറയാന്‍ പരിശീലിപ്പിച്ചതാണ് എന്നാണ്. പൊള്ളലേറ്റു എന്നു പറഞ്ഞ സ്ഥലത്ത് കുട്ടി പോയത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ലെന്നും’ സന്തോഷ് കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more