| Monday, 17th June 2024, 11:47 am

ഹിന്ദുത്വവാദികളുടെ ആക്രമണം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന മുസ്‌ലിം സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ മേദക് പട്ടണത്തിൽ മദ്രസയ്ക്ക് നേരെ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജോയിൻ്റ് ആക്ഷൻ കമ്മിറ്റി (ജെ.എ.സി). ഈദ് ദിനത്തിൽ നടന്ന പ്രാർത്ഥനയ്ക്കിടെയാണ് തെലങ്കാന മുസ്‌ലിം സംഘടനകളുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി സംസ്ഥാന വ്യാപകമായി നിശബ്ദ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ സമയത്ത് സമാധാനം ഉറപ്പാക്കാൻ അസോസിയേഷൻ എല്ലാ ജില്ലകളിലെയും ഭാരവാഹികളോട് ആവശ്യപ്പെട്ടു.

മൂന്നുമണിക്കൂറോളം മേദക് ടൗണിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ പൊലീസ് നിശബ്ദരായി ഇരിക്കുന്നത് സങ്കടകരമാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. അക്രമം തടയുന്നതിൽ  പൊലീസിൻറെ പങ്കിനെയും അവർ ചോദ്യം ചെയ്തു.

‘സംഭവ ദിവസം നേരത്തെ മേദക് ടൗണിൽ ആർ.എസ്.എസ് വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചിരുന്നതായി അറിയുന്നു. വൈകുന്നേരം അവർ മുസ്‌ലിം ഹോട്ടലുകളും കടകളും മറ്റ് സ്ഥാപനങ്ങളും ആക്രമിച്ചു. ഈ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് ഉറപ്പാണ്. സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ല.

ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സംഘർഷങ്ങൾ സൃഷ്ടിച്ച് വർഗീയ വിഭജനം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്,’ അവർ പറഞ്ഞു.

പബ്ലിസിറ്റി നേടുന്നതിനായി ബി.ജെ.പി തന്നെ തങ്ങളുടെ കൂട്ടാളികൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അവർ ആരോപിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി തെലങ്കാനയിൽ ബക്രീദ് ആഘോഷത്തിനിടെ ഒരു സംഘടന കലാപത്തിന് പദ്ധതിയിടുന്നുണ്ട്. അത് തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

Content Highlight: Muslim bodies call for protest during Eid prayers against Medak violence

We use cookies to give you the best possible experience. Learn more