| Sunday, 22nd September 2024, 1:41 pm

നാണംകെട്ട തോല്‍വിയിലും ചരിത്രമെഴുതി ബംഗ്ലാ കടുവ; തിരുത്തിക്കുറിച്ചത് ബംഗ്ലാദേശിന്റെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടമാണ് ബംഗ്ലാദേശ് സൂപ്പര്‍താരം മുഷ്ഫിഖുര്‍ റഹീം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സുകളിലായി 21 റണ്‍സ് മാത്രമാണ് മുഷ്ഫിഖുറിന് നേടാന്‍ സാധിച്ചത്. ഇതിന് പിന്നാലെ താരം ഒരു ചരിത്രനേട്ടവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് മുഷ്ഫിഖുര്‍ സ്വന്തമാക്കിയത്.

മൂന്ന് ഫോര്‍മാറ്റുകളിലുമായി 15, 205 റണ്‍സാണ് മുസ്തഫിസുര്‍ ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. 15, 192 റണ്‍സ് നേടിയ തമിം ഇഖ്ബാലിനെ മറികടന്നുകൊണ്ടാണ് മുഷ്ഫിഖുര്‍ ചരിത്രം കുറിച്ചത്.

ബംഗ്ലാദേശിനായി മൂന്ന് ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ നേടിയ താരം, റണ്‍സ് എന്നീ ക്രമത്തില്‍

മുഷ്ഫിഖുര്‍ റഹീം-15,205

തമീം ഇഖ്ബാല്‍ – 15,192

ഷാക്കിബ് അല്‍ ഹസന്‍ -14,701

മഹമ്മദുള്ള – 10,694

ലിട്ടണ്‍ ദാസ് – 7183

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ശുഭ്മന്‍ ഗില്ലും റിഷബ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഗില്‍ 176 പന്തില്‍ പുറത്താവാതെ 119 ററണ്‍സാണ് നേടിയത്. പത്ത് ഫോറുകളും നാല് സികസുകളുമാണ് താരം ഇതുവരെ നേടിയത്. പന്ത് 128 പന്തില്‍ 109 റണ്‍സും നേടി നിര്‍ണായകമായി. 13 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്താവുകയായിരുന്നു. 133 പന്തില്‍ 113 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 124 പന്തില്‍ 86 റണ്‍സ് നേടി രവീന്ദ്ര ജഡേജയും 118 പന്തില്‍ 56 റണ്‍സ് നേടി യശ്വസി ജെയ്‌സ്വാളും മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ടാസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നാഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ 149 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

Content Highlight: Mushfiqur Rahim Create a New Record in International Cricket

We use cookies to give you the best possible experience. Learn more