| Thursday, 23rd May 2019, 4:25 pm

കേരളത്തില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ മന്ത്രിയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ മന്ത്രിയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വി. മുരളീധരന്‍. തിരുവനന്തപുരത്തെ കുമ്മനം രാജശേഖരന്റെ തോല്‍വി അതാണ് വ്യക്തമാക്കുന്നതെന്നും 24 ന്യൂസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും വി. മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും നിലവില്‍ ഒരു കേന്ദ്രമന്ത്രിയുണ്ട്. കൂടുതല്‍ മന്ത്രിമാര്‍ വേണ്ടയെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് അവര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മന്ത്രിയായേനെ. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ മികച്ച വിജയം നേടുമ്പോള്‍ മോദി സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്നും ആരും ഇല്ലയെന്നത് നിരാശാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലീങ്ങളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

‘കേരളത്തിലെ ജനങ്ങള്‍ ആരെയും അയച്ചില്ലയെന്നത് നിരാശാജനകമായ കാര്യമാണ്. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണങ്ങള്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ വലിയ അളവോളം വിജയം കണ്ടു.’ പരാജയത്തിന്റെ കാരണം വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തെറഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വോട്ടിന്റെ വിശദമായ കണക്കുകള്‍ വന്നാല്‍ അതുസംബന്ധിച്ച വിലയിരുത്തല്‍ നടത്തും. ബി.ജെ.പിയുടെ വോട്ടു ചോര്‍ന്നെന്ന് കരുതുന്നില്ല. ശബരിമല വിഷയത്തില്‍ സി.പി.ഐ.എം സര്‍ക്കാറിന്റെ നിലപാടിനോടുള്ള ശക്തമായ അമര്‍ഷം ഈ സര്‍ക്കാറിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് രേഖപ്പെടുത്തേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചപ്പോള്‍ ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് അവര്‍ പ്രാധാന്യം നല്‍കിയത്.

‘എസ്.ഡി.പി.ഐയുടെ പ്രസ്താവന വന്നു. മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലീങ്ങളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായി.’ തോല്‍വിയുടെ കാരണം വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more