| Sunday, 19th May 2019, 11:59 am

സി.ഒ.ടി നസീറിനെതിരായ അക്രമം ജയരാജന്റെ അറിവോടെ, ജയരാജന് നസീറുമായി അഭിപ്രായ ഭിന്നതയുണ്ടെന്നും കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെതിരായ ആക്രമണം സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ അറിവോടെയെന്ന് കെ. മുരളീധരന്‍. പി. ജയരാജന് നസീറുമായി അഭിപ്രായ ഭിന്നതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

സി.ഒ.ടി നസീറിനെതിരായ അക്രമം ഗൗരവമേറിയ വിഷയമാണെന്നും മുരളീധരന്‍ പറഞ്ഞു.

അതിനിടെ, സി.ഒ.ടി നസീറിനെതിരായ ആക്രമണം സി.പി.ഐ.എം ഗൂഢാലോചനയാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് വെട്ടേറ്റത്. തലശ്ശേരിയില്‍ വച്ചാണ് വെട്ടേറ്റത്.

തനിക്കെതിരെ ആക്രമണം നടത്തിയവരെ പരിചയമില്ലെന്നാണ് സി.ഒ.ടി നസീര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. മൂന്നുപേരെ തിരിച്ചറിയാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ പാര്‍ട്ടി വിടുകയായിരുന്നു.

മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചരണവാക്യത്തോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more