| Tuesday, 28th September 2021, 3:00 pm

കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ദുരന്തനിവാരണ വിദഗ്ദ്ധന്റെ 8 നിര്‍ദ്ദേശങ്ങള്‍

മുരളി തുമ്മാരുകുടി

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരില്‍ ചിലരും ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാന്‍ പറ്റില്ല. 2018 ലെ പ്രളയകാലം മുതല്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ഈ രംഗത്ത് സര്‍ക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യൂണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങള്‍ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്.
എന്നാല്‍ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്താന്‍ പോകുകയാണ്. സത്യത്തില്‍ എന്റെ കോണ്‍ഗ്രസ് ബന്ധങ്ങള്‍ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിനും മുകളിലാണ്.

പാറമാരി ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും എന്റെ ചെറുപ്പകാലത്തെ ഹീറോയുമായിരുന്ന സാജു പോള്‍ സ്‌കൂളില്‍ കെ.എസ്.യു വിന്റെ നേതാവായിരുന്നു. വെങ്ങോലക്കവലയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന, നാട്ടുകാര്‍ ആശാന്‍ എന്ന് വിളിച്ചിരുന്ന എന്റെ ചെറിയമ്മാവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വീസ് സഹകരണ സംഘത്തിന്റെ ഡയറക്ടറുമായിരുന്നു. ഞങ്ങളുടെ അധ്യാപകനും വെങ്ങോലയില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയുമായ ഓ.തോമാ സാറിന്റെ മകനായ ശ്രീ. ബെന്നി ബെഹനാന്‍ ഞങ്ങളുടെ സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു. ഇന്ന് അദ്ദേഹം എല്ലാ വെങ്ങോലക്കാരുടെയും പോലെ എന്റെയും അഭിമാനമാണ്.

എന്റെ വല്യച്ഛന്‍ എടത്തലയിലെ ആബാലവൃദ്ധ ജനങ്ങളും അച്ചുമ്മാമന്‍ എന്ന് വിളിച്ചിരുന്ന കിഴുപ്പിള്ളി അച്യുതന്‍ നായര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇടത്തല പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് വൈസ് പ്രസിഡന്റും ആയിരുന്നു. 1977 ല്‍ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലുള്ള നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങള്‍ എടുത്ത് കളയാന്‍ നിര്‍ദേശം വന്നു. (സത്യം! ഈ നെഹ്റുവിനെ  താഴെയിറക്കുന്ന പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല). അന്ന് ആ ചിത്രങ്ങളെല്ലാം ചവറ്റുകൊട്ടയില്‍ നിന്നെടുത്ത് പൊടിതട്ടി തുടച്ച് ദൈവങ്ങള്‍ക്കൊപ്പം വല്യച്ഛന്‍ അദ്ദേഹത്തിന്റെ ബെഡ്റൂമില്‍ വെച്ചിരുന്നു.

ഞാന്‍ ആദ്യമായി ഒരു രാഷ്ട്രീയ പ്രസംഗം കേട്ടത് ശ്രീ. ടി. എച്ച്. മുസ്തഫയുടേതാണ്. (എന്താ പ്രസംഗം!).
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ലൈസന്‍സ് രാജില്‍ നിന്നും മോചിപ്പിച്ച് സ്വകാര്യമേഖലയുടെ ഊര്‍ജ്ജം തുറന്നുവിട്ടത് നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ആണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.

രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഞാന്‍ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തിനിന്നത്ര ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു അദ്ദേഹം.

സാമ്പത്തികമായും സൈനികമായും അത്ര വലിയ ഒരു ശക്തിയല്ലാതിരുന്ന ഇന്ത്യയെ കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച് ഒരു രാജ്യം എന്ന നിലയില്‍ ആത്മവിശ്വാസം ഉണ്ടാക്കി തന്ന നേതൃത്വമായിരുന്നു ഇന്ദിര ഗാന്ധിയുടേത്. അതുകൊണ്ട് തന്നെ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആളാണ്.

രാജീവ് ഗാന്ധി

‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’ എന്ന പുസ്തകം വായിക്കുമ്പോള്‍, സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് ഇന്ത്യ എത്രമാത്രം ദുര്‍ബലവും യാഥാസ്ഥിതികവും ആയിരുന്നു എന്ന് മനസിലാക്കുമ്പോള്‍, എങ്ങനെയാണ് അക്കാലത്ത് നമുക്ക് നെഹ്‌റുവിനെ പോലെ ഒരു നേതാവുണ്ടായതെന്നത് അത്ഭുതമാണ്.

നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കിയും ബ്രിട്ടീഷ് ഇന്ത്യയെ വെട്ടിമുറിച്ചും ഉണ്ടാക്കിയ ഇന്ത്യ പത്തു വര്‍ഷം പോലും ഒരു രാജ്യമായി നിലനില്‍ക്കില്ല എന്ന് കരുതിയവരായിരുന്നു വിദേശത്ത് ഏറെയും. പട്ടിണിയും പരിവട്ടവും ഒഴിയാത്ത അക്കാലത്ത് ഒരു പ്രധാനമന്ത്രി ന്യൂക്ലിയര്‍ ഗവേഷണ സ്ഥാപനത്തിനും ഐ.ഐ.ടിക്കും പണം മുടക്കാന്‍ തീരുമാനിച്ചുവെന്നതും വലിയ അതിശയമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വാതന്ത്ര്യം കിട്ടിയ അനവധി രാജ്യങ്ങളില്‍ ഏറ്റവും മുന്നിലായി ജനാധിപത്യവും അഖണ്ഡതയും നിലനിര്‍ത്തി, ഇന്ത്യ നിലനില്‍ക്കുന്നത് നെഹ്‌റു ഇട്ട ആ അടിത്തറയുടെ മുകളിലാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

നെഹ്‌റു

ഇവരൊക്കെ വളര്‍ന്നു വന്നതും പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലൂടെ ആണ്. അതുകൊണ്ട് തന്നെ എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത് ആ പാര്‍ട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഞാന്‍ എന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പൊട്ടിത്തെറികളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിന് ഇത് വെല്ലുവിളികളുടെ കാലമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എന്തുചെയ്താലും ചെയ്തില്ലെങ്കിലും പ്രതിപക്ഷത്തിരിക്കുന്നവര്‍ മുന്നണിഭരണത്തില്‍ എത്തുമെന്ന പതിവ് നാല്‍പ്പത് വര്‍ഷത്തിന് ശേഷം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ 2026 ല്‍ സ്വാഭാവികമായി ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

പത്തു വര്‍ഷത്തില്‍ കൂടുതല്‍ പ്രതിപക്ഷത്തിരുന്നാല്‍ പാല്‍പ്പൊടിയുടെ പരസ്യം പോലെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന നിലയിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോകുന്ന കാലമാണിത്. 2026 ലെങ്കിലും ഭരണത്തില്‍ തിരിച്ചു വരണമെങ്കില്‍ കോണ്‍ഗ്രസ് മാറിയേ തീരൂ.
പ്രത്യക്ഷത്തില്‍ പുതിയ പ്രസിഡന്റും പുതിയ പ്രതിപക്ഷ നേതാവുമൊക്കെയായി കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ട്. ഡി.സി.സി പ്രസിഡന്റുമാര്‍ പുതിയതായി വരുന്നു, മറ്റു ഭാരവാഹികള്‍ വരാന്‍ പോകുന്നു. ഇത്രയൊക്കെ മതിയോ?

കേരളത്തില്‍ ഭരണം ഓരോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറിയിട്ടും ഭരണരംഗത്ത് അടിസ്ഥാനമായി മാറ്റം വരാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ഞാന്‍ പണ്ടൊരിക്കല്‍ പറഞ്ഞ ഉപമയുണ്ട്. വെങ്ങോലയില്‍ പണ്ട് കുളത്തില്‍ നിന്നും പറമ്പിലേക്ക് ജലസേചനത്തിനായി ഒരു മോട്ടോറും പൈപ്പ് ലൈനും ഉണ്ടായിരുന്നു. മോട്ടോര്‍ കുളക്കരയിലും ജി.ഐ.പൈപ്പ് മണ്ണിനടിയിലുമായിരുന്നു, വെള്ളം പുറത്തു വരുന്ന ഭാഗം മാത്രം മണ്ണിന് മുകളില്‍. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ പറമ്പിലേക്കുള്ള വെള്ളം വരവ് കുറയുന്നതായി തോന്നും. അമ്മാവന്‍ ഒന്നരയുടെ മോട്ടോര്‍ മാറ്റി മൂന്നിന്റെയാക്കും. അപ്പോള്‍ കുറച്ച് കൂടുതല്‍ വെള്ളം കിട്ടും. എന്നാല്‍ കുറെനാള്‍ കഴിയുമ്പോള്‍ വീണ്ടും വെള്ളം കുറയും. അപ്പോള്‍ മോട്ടോര്‍ അഞ്ചിന്റെയാക്കും. അതോടെ കുറച്ചു നാളേക്ക് കാര്യങ്ങള്‍ നന്നായി ഓടുമെങ്കിലും കാലക്രമേണ കാര്യങ്ങള്‍ വീണ്ടും തഥൈവ.

അങ്ങനെ ഒടുവില്‍ അമ്മാവന്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്ന പൈപ്പ് പുറത്തെടുത്തു. അത് മുഴുവന്‍ അരിപ്പ പോലെ തുളഞ്ഞിരുന്നു. അത് മാറ്റിയതോടെ ഒന്നരയുടെ മോട്ടോര്‍ വെച്ചാലും വെള്ളം ധാരാളമായി കിട്ടുമെന്ന സ്ഥിതിയായി.

കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇടക്കിടെ പ്രസിഡന്റിനെ മാറ്റിയിട്ട് എന്ത് കാര്യം? പ്രസ്ഥാനത്തില്‍ അടിമുടി മാറ്റം വരണം. ഇതിനാണ് ശ്രീ. കെ.സുധാകരന്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. നമ്മെ ത്രസിപ്പിക്കുന്ന പ്രാസംഗികനാണ് അദ്ദേഹം. മുന്നില്‍ നിന്ന് നയിക്കുന്ന നേതാവുമാണ്. ശ്രീ.വി.ഡി. സതീശനോട്, ഉന്നയിക്കുന്ന വിഷയങ്ങള്‍ വേണ്ടത്ര പഠിച്ച് മനസിലാക്കുന്ന ആളെന്ന നിലയിലും തിരഞ്ഞെടുപ്പ് സമയത്ത് മതസംഘടനകളോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത ആളെന്ന നിലയിലും എനിക്ക് വലിയ ബഹുമാനമുണ്ട്.

കെ.സുധാകരന്‍

കോണ്‍ഗ്രസിനെ ഇപ്പോഴത്തെ വെല്ലുവിളിയില്‍ നിന്നും കരകയറ്റാന്‍ പോന്ന കഴിവും ആത്മാര്‍ത്ഥതയും ഉള്ളവരാണ് ഇവര്‍ രണ്ടുപേരും. ഇവരെ വേണ്ടത്ര സഹായിക്കുകയാണ് കോണ്‍ഗ്രസ്സില്‍ ഉള്ളവരും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളും ചെയ്യേണ്ടത്.

എന്റെ ചില നിര്‍ദേശങ്ങള്‍ പറയാം.

1. എന്താ നിങ്ങളുടെ പരിപാടി? form, follows, function എന്നത് ആധുനിക മാനേജ്മെന്റിന്റെ അടിസ്ഥാന തത്വമാണ്. ഇടക്കിടക്ക് നേതൃത്വമാറ്റവും അഴിച്ചു പണിയും ഒക്കെ നടത്തുന്നതിന് മുന്‍പ് വാസ്തവത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടത് എന്താണ് അവരുടെ കര്‍മ്മപരിപാടി എന്നതാണ്. നവകേരളത്തെ പറ്റിയുള്ള കോണ്‍ഗ്രസ് സങ്കല്പം എന്താണ്? ആരോഗ്യം, ലിംഗനീതി, ഊര്‍ജ്ജം, തൊഴില്‍, വിദ്യാഭ്യാസം, ഭൂവിനിയോഗം എന്നിങ്ങനെയുള്ള അനവധി വിഷയങ്ങളില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ നയങ്ങള്‍. അവ എങ്ങനെയാണ് മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്?

ഓരോ തിരഞ്ഞെടുപ്പിനും മുന്‍പ് കുറച്ചുപേര്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കുകയും പലപ്പോഴും തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന പ്രകടന പത്രികക്കപ്പുറം ഭാവി കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രവീക്ഷണം കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കണം. ഇത് കോണ്‍ഗ്രസ് നേതാക്കളുടെയോ അനുഭാവികളുടെയോ മാത്രം അഭിപ്രായം തേടിയുള്ളതായിരിക്കരുത്.

വിഷയങ്ങളിലെ ആഗോള വിദഗ്ദ്ധരുടെ അഭിപ്രായം തേടിയും ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്ന് മനസിലാക്കിയും കേരളത്തിന് അകത്തും പുറത്തും സൈബര്‍ ലോകത്തും ചര്‍ച്ചകള്‍ നടത്തിയും ക്രോഡീകരിക്കേണ്ട ഒന്നാണിത്. ഇന്ത്യക്ക് മാതൃകയായ ഇപ്പോഴത്തെ ഭരണത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പഴയ കല ഭരണങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു രൂപരേഖ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ ഒരു വര്‍ഷത്തിനകം വെക്കാന്‍ സാധിക്കണം.

2. വേണം ഒരു ഷാഡോ കാബിനറ്റ്: ജനാധിപത്യം ഏറെ പഴക്കമുള്ള ഇംഗ്ലണ്ടില്‍ ഷാഡോ കാബിനറ്റ് എന്നൊരു സംവിധാനമുണ്ട്. കാബിനറ്റില്‍ ഓരോ വിഷയത്തിനും ഒരു മന്ത്രി ഉള്ളത് പോലെ പ്രതിപക്ഷത്തും ഓരോ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു എം.പി ഉണ്ടാകും.
എല്ലാ മന്ത്രാലയങ്ങളുടെയും നയങ്ങളും പദ്ധതികളും ഇവര്‍ സസൂക്ഷ്മം വീക്ഷിക്കും. പാര്‍ലമെന്റില്‍ ഒരു വകുപ്പിന്റെ മന്ത്രിയെ ‘പൊരിക്കുന്നതില്‍’ മുന്നില്‍ നില്‍ക്കുന്നത് ഷാഡോ മന്ത്രിയായിരിക്കും. കോണ്‍ഗ്രസും ഇത്തരത്തില്‍ ഒരു ഷാഡോ കാബിനറ്റ് സംവിധാനമുണ്ടാക്കണം. എല്ലാ നേതാക്കളും എല്ലാ വിഷയങ്ങളെയും പറ്റി പഠിച്ചും പഠിക്കാതെയും അഭിപ്രായം പറയുന്നത് നിര്‍ത്തി കുറച്ച് വിവേചനബുദ്ധി കാണിക്കാം.

3. പരിശീലിപ്പിക്കപ്പെട്ട നേതൃത്വം: കാര്യമായി പാര്‍ട്ടി ക്ലാസ്സുകളും നേതൃത്വപരിശീലനവും ഒന്നുമില്ലാഞ്ഞിട്ടും കാമ്പസുകളിലെ അടിയും തടയും പഠിച്ചു വരുന്ന കോണ്‍ഗ്രസിന്റെ യുവനേതൃത്വം അസംബ്ലിയിലും പുറത്തുമൊക്കെ നടത്തുന്ന പ്രസംഗങ്ങള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കോണ്‍ഗ്രസിലെ യുവനിരക്ക് ദീര്‍ഘദൃഷ്ടിയോടെ വേണ്ടത്ര പരിശീലനം നല്‍കിയാല്‍ എത്ര നന്നായി അവര്‍ ശോഭിക്കുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികളുടെയും കോണ്‍ഗസ് അനുഭാവികളുടെയും സഹായത്തോടെ പുതിയ തലമുറയിലെ നേതാക്കള്‍ക്ക് മികച്ച തരത്തിലുള്ള പരിശീലനമാണ് നല്‍കേണ്ടത്. അടിസ്ഥാനമായ നേതൃശീലങ്ങള്‍ (Decisiveness. Integrity, team playing, mentoring, problem solving, reliability ) മാറുന്ന ലോകം: സാങ്കേതികവിദ്യകള്‍, സമ്പദ്വ്യവസ്ഥ, സമൂഹക്രമം.

ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്ച മുതല്‍ മൂന്നു മാസം വരെയുള്ള വിവിധ വിഷയങ്ങളിലെ പരിശീലനം. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒരു മാസമെങ്കിലും താമസിച്ച് അവിടുത്തെ രാഷ്ട്രീയവും സംസ്‌ക്കാരവും മനസിലാക്കാനുള്ള അവസരം.

വി.ഡി. സതീശൻ

4. നേതാക്കള്‍ക്ക് പണി കൊടുക്കണം: കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ടും മൂന്നും വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ജംബോ കമ്മറ്റികളും ഒക്കെ വരുമ്പോള്‍ നമ്മളെല്ലാം ചിരിക്കാറുണ്ട്. പക്ഷെ, ഇവരില്‍ ഓരോ നേതാക്കളെയും അടുത്തറിയുമ്പോള്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന് തീര്‍ച്ചയായും അര്‍ഹരാണ് എന്ന് നമുക്ക് മനസിലാകും. തലമുറകളായി നിലനില്‍ക്കുന്നതും ഏറെ നാള്‍ ഭരണം ലഭിച്ചിട്ടുള്ളതുമായ പാര്‍ട്ടികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണിത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം നേതാക്കള്‍ ഇല്ലാത്തതല്ല, അവര്‍ക്കെല്ലാം വേണ്ടത്ര ജോലി വീതിച്ചു നല്‍കാനില്ല എന്നതാണെന്ന് എനിക്ക് പുറമെ നിന്ന് നോക്കുമ്പോള്‍ തോന്നുന്നു.

ഭരണമുള്ളപ്പോള്‍ അധികാരത്തിന്റെ അനവധി തലങ്ങളില്‍ അവരെ നിയോഗിക്കാം. പക്ഷെ, ഭരണമില്ലാത്ത കാലത്ത് എങ്ങനെയാണ് നേതൃത്വഗുണമുള്ളവരെ നിയോഗിക്കുന്നത്? ഇതിന് അനവധി സാധ്യതകളുണ്ട്. കാലാവസ്ഥാവ്യതിയാനം മുതല്‍ ലിംഗനീതി, ടൂറിസം, പൈതൃകസംരക്ഷണം വരെയുള്ള അനവധി പഴയതും പുതിയതുമായ മേഖലകളില്‍ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാന്‍ ഇവരെ നിയോഗിക്കാം. ഇതിനെക്കുറിച്ചു മാത്രം വേണമെങ്കില്‍ ഒരു ലേഖനം എഴുതാം എന്നതിനാല്‍ തല്‍ക്കാലം വിസ്തരിക്കുന്നില്ല.

5. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വം: മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും, 14 ജില്ലാ പ്രസിഡന്റുമാരും, ജംബോ കമ്മിറ്റിയും ഉണ്ടായിട്ടും സ്ത്രീകളെ നേതൃത്വത്തില്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണം എന്ന സ്ഥിതി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. പ്രത്യേകിച്ചും ഒരു നൂറ്റാണ്ട് മുന്നേ വനിതാ പ്രസിഡന്റുണ്ടായിരുന്ന, കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നല്‍കിയ, രണ്ടു പതിറ്റാണ്ടെങ്കിലുമായി പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരാന്‍ ശ്രമിച്ച പാര്‍ട്ടിക്ക്.

നാളത്തെ കോണ്‍ഗ്രസ് വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഉറപ്പ് വരണമെങ്കില്‍ 2030 ആകുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യവും എല്ലാ ലിംഗത്തിലുള്ളവര്‍ക്കും വേണ്ടത്ര പ്രാതിനിധ്യവും നല്‍കുന്ന ഒരു നേതൃത്വം ഉണ്ടാകുമെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി കെ.എസ്.യു വില്‍ അന്‍പത് ശതമാനവും യൂത്ത് കോണ്‍ഗ്രസില്‍ മൂന്നിലൊന്നും മറ്റ് പോഷകസംഘടനകളില്‍ നാലിലൊന്നും എങ്കിലും സ്ത്രീപ്രാതിനിധ്യം അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പേ ഉറപ്പാക്കുക. അങ്ങനെ മാറ്റം വരുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മറ്റു പാര്‍ട്ടികളേക്കാള്‍ മുന്നേ നടക്കുക.

6. പാര്‍ലമെന്റില്‍ തിളങ്ങണം : ”അരേ മുരളിസാബ്, നിങ്ങളുടെ കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് എം.പിയുണ്ടല്ലോ. ആള്‍ പാര്‍ലമെന്റില്‍ നല്ല പ്രകടനമാണ്.” ഐ.ഐ.ടിയിലെ പ്രൊഫസറും ഉത്തര്‍പ്രദേശുകാരനും ബി.ജെ.പി അനുഭാവിയുമായ എന്റെ സുഹൃത്തിന്റെ വാക്കുകളാണ്.
”ശശി തരൂര്‍ ആയിരിക്കും.” ഞാന്‍ പറഞ്ഞു. ”അരേ… നഹീ സാബ്, ഇത് മുണ്ടുടുത്ത് വരുന്ന ഒരാളാണ്.”
ഞാന്‍ പല പേരും പറഞ്ഞുനോക്കിയെങ്കിലും ആള്‍ സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചിട്ടു പറഞ്ഞു, ”വോ പ്രേമചന്ദ്രന്‍ സാബ് ഹേ.”

കേരളത്തില്‍ കോണ്‍ഗ്രസ് പൊതുവെ ക്ഷീണത്തിലാണെങ്കിലും ഒരു ഡസനിലേറെ പേര്‍ പാര്‍ലമെന്റിലുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തുമാണ്. രാഷ്ട്രീയത്തില്‍ തിളങ്ങാനും കത്തിക്കയറാനും ഇതിലും നല്ല അവസരമില്ല. നന്നായി ഗൃഹപാഠം ചെയ്ത് കൃത്യമായി ഇടപെട്ടാല്‍ കോണ്‍ഗ്രസ് എം.പി മാര്‍ക്ക് തീര്‍ച്ചയായും മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും അറിയപ്പെടും. ഭാവിയിലേക്ക് അത് വലിയൊരു മുതല്‍ക്കൂട്ടാണ്.

നമ്മുടെ എം.പിമാരെ പാര്‍ലമെന്റില്‍ ഉജ്ജ്വല പ്രകടനം നടത്തുന്നവരാക്കി മാറ്റുന്നതെന്നതില്‍ നമുക്ക് കൃത്യമായ ഒരു പദ്ധതി വേണം. നന്നായി ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രൊഫഷണലായ പിന്തുണ അവര്‍ക്ക് നല്‍കണം.  അവര്‍ക്ക് വിഷയങ്ങള്‍ ഗവേഷണം ചെയ്ത് അവതരിപ്പിക്കാന്‍ യുവാക്കളായ പ്രൊഫഷണലുകളുടെ ഒരു സംഘം കൂടെ വേണം. അമേരിക്കയിലെ സെനറ്റര്‍മാര്‍ക്കൊക്കെ ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് ഉണ്ട്. ഈ ഗ്രൂപ്പില്‍ ഉള്ള യുവാക്കള്‍ക്ക് രാഷ്ട്രീയം അടുത്ത് കാണാനും വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാനുമൊക്കെയുള്ള അവസരമാണ് സെനറ്റ് സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെ നമുക്കും ആവാം.

7. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അപ്പുറം: ഇന്ത്യയിലെ രാഷ്ട്രീയം ഒരു കരിയര്‍ എന്ന നിലയില്‍ വലിയ സാഹസമാണെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു എം.എല്‍.എയോ എം.പിയോ ആയെങ്കില്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ എന്തെങ്കിലും ആയെന്ന് നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെടുന്നത് തന്നെ. കേരളത്തില്‍ 270 ലക്ഷം വോട്ടര്‍മാരും വെറും ഇരുപത് എം.പി മാരുമാണുള്ളത്. അതായത് ശരാശരി 13.5 ലക്ഷം ആളുകള്‍ക്ക് ഒരു എം.പിയും രണ്ടു ലക്ഷം പേര്‍ക്ക് ഒരു എം.എല്‍.എയും എന്ന നിലയില്‍..

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന കാനഡയിലും ജനാധിപത്യത്തിന്റെ ഈറ്റില്ലമായ യു.കെയിലുമൊക്കെ ഒരു പാര്‍ലിമെന്റ് നിയോജകമണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ടര്‍മാരേയുള്ളു. അതായത് ആളോഹരി നോക്കിയാല്‍ കേരളത്തില്‍ എം.എല്‍.എ ആകുന്നത് ബ്രിട്ടനില്‍ എം.പി ആകുന്നതിനേക്കാള്‍ എളുപ്പമുള്ള കാര്യമാണ്.

അനവധി നേതാക്കള്‍ ഉണ്ടാകുകയും പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കുറഞ്ഞുവരികയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഒരേ നേതാക്കള്‍ തന്നെ അസംബ്ലിയിലും പാര്‍ലമെന്റിലും സ്ഥാനമാനങ്ങള്‍ കൈയാളുന്നത് ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. മികച്ച ജനാധിപത്യ ഭാവിയില്‍ ആഗ്രഹവും പ്രതീക്ഷയുമുള്ള ആളുകളെ മടുപ്പിക്കാനോ മറുകണ്ടം ചാടിക്കാനോ അത് മതി.
തുടര്‍ച്ചയായി ജനങ്ങള്‍ ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്നു എന്നത് ജനപ്രതിനിധിയുടെ കാര്യത്തില്‍ ഒരു തെറ്റല്ല. എന്നാല്‍ പാര്‍ട്ടിയുടെ ശോഭനമായ ഭാവി ചിന്തിക്കുന്ന നേതൃത്വം രണ്ടു തവണയില്‍ കൂടുതല്‍ പാര്‍ലമെന്ററി സ്ഥാനം വഹിച്ച നേതാക്കളോട് അടുത്ത വട്ടം മാറിനില്‍ക്കാന്‍ പറയുന്നതും പരമാവധി ഒരു രാഷ്ട്രീയ കരിയറില്‍ നാലുവട്ടം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് നിജപ്പെടുത്തുന്നതും പാര്‍ട്ടിയുടെ ഭാവിക്ക് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

8. മെന്റര്‍മാരുടെ ലോകം: ആധുനിക സിംഗപ്പൂരിനെ നിര്‍മ്മിച്ചെടുത്ത ലി ക്വാന്‍ യൂ എന്ന നേതാവ് അദ്ദേഹത്തിന്റെ അവസാനകാലത്ത് പ്രധാനമന്ത്രി പദത്തില്‍ നിന്നും മാറി സീനിയര്‍ മന്ത്രി എന്ന പേരില്‍ ഒരു മെന്ററായി മാറി. അധികാരത്തില്‍ സ്ഥിരമായിരിക്കുന്നവരെ അതില്‍ നിന്നും മാറ്റി അവരുടെ അറിവുകളും അനുഭവങ്ങളും രാഷ്ട്രനന്മക്കും ലോകനന്മക്കും വേണ്ടി ഉപയോഗിക്കാന്‍ 2007ല്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ The Elders എന്ന സംഘടന ഉണ്ടാക്കി. രാഷ്ട്രീയത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും സജീവ താല്പര്യമെടുക്കുകയും എന്നാല്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്ന് പുതിയ നേതാക്കള്‍ക്ക് അവസരവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ഒരു ഗ്രൂപ്പാണിത്.

2007ല്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപിക്കരിക്കപ്പെട്ട The Elders എന്ന സംഘടനയിലെ അംഗങ്ങള്‍

കേരളത്തിലും എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ ഇത്തരത്തിലുള്ള രീതി പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. കോണ്‍ഗ്രസിന് ഇതിന് മുന്‍കൈ എടുക്കാം. ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കളെയും പ്രസ്ഥാനത്തിന് വേണ്ടി ആയുഷ്‌ക്കാലം മുഴുവന്‍ പ്രവര്‍ത്തിച്ചവരെയും തള്ളിപ്പുറത്താക്കുകയോ അധികപ്പറ്റായി കാണിക്കുകയോ അല്ല വേണ്ടത്. അവരുടെ അറിവും അനുഭവങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സീനിയര്‍ നേതാക്കളെ അവരവരുടെ ജില്ലകളിലേക്ക് പുനര്‍വിന്യസിക്കണം.അവിടെ പാര്‍ട്ടിയുടെ പുതിയ നേതാക്കളെ നയിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും, പാര്‍ട്ടി ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് മുതല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി വരെയുള്ളവയുടെ കാര്യക്ഷമമായ നടത്തിപ്പിനും അവര്‍ക്ക് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.

ഇതൊക്കെയാണ് കോണ്‍ഗ്രസ് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ സ്വപ്‌നം. ദുരന്തനിവാരണ രംഗത്തുള്ള ഒരാളുടെ നിര്‍ദേശമായും ഇതിനെ പരിഗണിക്കാം.
‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നായിരിക്കും നിങ്ങളില്‍ കൂടുതല്‍ പേരും ചിന്തിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്വപ്നം കാണുന്നതാണ് നാം എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. കാത്തിരുന്നു കാണാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muralee Thummarukudy puts forward steps to overcome challenges faced by Congress in Kerala

മുരളി തുമ്മാരുകുടി

We use cookies to give you the best possible experience. Learn more