| Sunday, 26th March 2023, 7:55 pm

ലാപ്പ്‌ടോപ്പ് തലമുറയില്‍ നിന്നും ബാക്ക്പാക്ക് തലമുറയിലേക്ക്

മുരളി തുമ്മാരുകുടി

ഞാന്‍ വിദേശത്ത് ജോലി ചെയ്തു തുടങ്ങിയ കാലത്ത് അമേരിക്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക് തുടങ്ങിയിട്ടില്ല. Y2K ഭീതി ഒക്കെ ആയി വരുന്നതേ ഉള്ളൂ.

കൊച്ചിയില്‍ അന്ന് അന്താരാഷ്ട്ര വിമാനത്താവളം ഇല്ല. അതുകൊണ്ട് മുംബൈയില്‍ നിന്നും സിംഗപ്പൂര്‍ വഴിയാണ് ഞാന്‍ പോകുന്നത്
വിമാനത്തില്‍ അധികം മലയാളികള്‍ ഉണ്ടാകാറില്ല. പക്ഷെ അല്പം കുടവയറുമായി ഒരു ചേട്ടനേയും മുടി ചെറുതായി വെട്ടിയ ഒരു ചേച്ചിയെയും കണ്ടാല്‍ അപ്പോള്‍ ഞാന്‍ ഉറപ്പിക്കും ഇവര്‍ അമേരിക്കക്കുള്ളവര്‍ തന്നെ. ഊഹം തെറ്റാറില്ല. (ഇന്നെന്നെ കാണുമ്പോള്‍ അന്ന് കണ്ട അമ്മാവന്മാരുടെ അതേ ഛായ)!

തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ അമേരിക്കയില്‍ ആരോഗ്യരംഗത്ത് ജോലിക്കായി എത്തിച്ചേര്‍ന്നവരായിരുന്നു കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയവരില്‍ ഭൂരിഭാഗവും. ഇന്ത്യയിലെ ഏറ്റവും നല്ല സര്‍വകലാശാലകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും ഒക്കെ പഠിച്ചതിന് ശേഷം ഉപരിപഠനത്തിന് പോയവരും അതിന് ശേഷം അവിടെ ജോലിക്ക് ചേര്‍ന്നവരുമുണ്ട്, പക്ഷെ എണ്ണത്തില്‍ വളരെ കുറവാണ്.

പക്ഷെ അന്നുതന്നെ പഞ്ചാബില്‍ നിന്നും ഗുജറാത്തില്‍ നിന്നും പ്രത്യേകിച്ച് വിദ്യാഭ്യാസം ഒന്നുമില്ലാതെ തന്നെ അമേരിക്കയിലേക്കും കാനഡയിലേക്കും പോകുന്നവര്‍ അനവധി ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ വേണ്ടി ഇമിഗ്രെഷന്‍ ഫോം പൂരിപ്പിച്ചു കൊടുക്കുന്നത് എന്റെ സ്ഥിരം ജോലിയുമായിരുന്നു.

തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ ഏറെ വേഗതയില്‍ മാറി. ടി.സി.എസ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്നും അമേരിക്കയിലേക്ക് ആളുകളെ കൊണ്ടുപോയി തുടങ്ങി. അതിനോടൊപ്പം Y2K പേടിയും എത്തിയതോടെ അതൊരു ഒഴുക്കായി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഒക്കെ ആകുമ്പോഴേക്കും വിമാനത്തില്‍ പകുതി ലാപ്പ്‌ടോപ്പ് ബാഗും ആയി കയറുന്ന ചെറുപ്പക്കാര്‍ ആയി.

ഇന്ത്യക്ക് വിദേശത്ത് ഒരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന് അമ്പത് കൊല്ലം കൊണ്ട് സാധിച്ചതിലും കൂടുതല്‍ വെറും അഞ്ചു വര്‍ഷം കൊണ്ട് ലാപ്പ്‌ടോപ്പും ആയി അമേരിക്കയില്‍ എത്തിയ പുതിയ തലമുറക്ക് സാധിച്ചു എന്ന് പറഞ്ഞത് അരുണ്‍ ഷൂരിയാണ്.

സത്യമാണെന്ന് തോന്നിയിട്ടുണ്ട്. അതൊരു തലമുറയായിരുന്നു! ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ പോകുന്നതിന് അന്ന് കടമ്പകള്‍ അനവധിയുണ്ട്. വിദേശത്തേക്ക് പോകാന്‍ വിസ കിട്ടിയാല്‍ പാസ്‌പോര്‍ട്ടുമായി അപേക്ഷ കൊടുത്താല്‍ പരമാവധി തൊണ്ണൂറ് ഡോളറോ മറ്റോ നമുക്ക് കിട്ടും. അതുമായിട്ടാണ് ഒരു തലമുറ ഇന്ത്യക്കാര്‍ അമേരിക്കയില്‍ എത്തിയത്.

ഇന്ന് സിലിക്കണ്‍ വാലിയില്‍ ഇന്ത്യന്‍ കടകളും ഭക്ഷണശാലകളും ഒക്കെ സര്‍വ്വസാധാരണം. അന്നത് പേരിന് മാത്രം. കറിവേപ്പില വാങ്ങണം എങ്കില്‍ നല്ലനേരം നോക്കണം.

ഇന്നിപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഇന്ത്യക്കാരുടെ അയ്യരുകളിയാണ്. സംസ്ഥാനവും മതവും പോയി ജാതിയുടെ പേരില്‍ പോലും കൂട്ടായ്മകളും മുന്‍വിധികളും ഒക്കെയാകാന്‍ പാകത്തിന് ഇന്ത്യക്കാര്‍ അവിടെയുണ്ട്.

ഈ ലാപ്പ്‌ടോപ്പും ആയി നമ്മുടെ ഒരു തലമുറ എത്തിയപ്പോള്‍ അതല്ല സ്ഥിതി. ചുറ്റും ഇന്ത്യക്കാര്‍ അധികമില്ല. ഇന്ത്യക്കാര്‍ ഐ.ടി പുലികള്‍ ആണെന്ന ബ്രാന്‍ഡ് ഇല്ല. ഇന്ത്യക്കാരന്റെ ഇംഗ്ലീഷ് ചെത്തി മിനുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇല്ല. ഇന്ത്യക്കാരെപ്പറ്റിയുള്ള മുന്‍വിധികള്‍ ഏറെ, ഭാഷയുടെ പേരിലുള്ള കളിയാക്കലുകള്‍, തൊഴിലിന്റെ മികവിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍. പക്ഷെ കഠിനാധ്വാനം കൊണ്ടും, പ്രതിഭ കൊണ്ടും ആ തലമുറ അതിനെ നേരിട്ടു.

അമേരിക്കയില്‍ ഐ.ടി രംഗത്ത് ഇന്ത്യക്കാര്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കി. ഈ ബ്രാന്‍ഡ് ലോകത്തെവിടേക്കും വ്യാപിച്ചു. അല്‍ബേനിയ മുതല്‍ സാംബിയയില്‍ വരെ ഐ.ടി കമ്പനിയുടെങ്കില്‍ അതില്‍ കുറച്ച് ഇന്ത്യക്കാര്‍ വേണം എന്ന നിലയായി. ഐ.ടി രംഗത്തുള്ളവരെ ആകര്‍ഷിക്കാന്‍ പ്രത്യേക വിസകളായി, പദ്ധതികളായി.

തൊഴിലാളികളില്‍ നിന്നും ആ തലമുറ തൊഴില്‍ നല്‍കുന്നവരായി. സിലിക്കണ്‍ വാലിയിലെ മുന്‍കിട കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാര്‍ എത്തി. അനവധി കമ്പനികള്‍ ഇന്ത്യക്കാര്‍ സ്ഥാപിച്ചു. ഇതില്‍ മലയാളികളും ഉണ്ട്.

കാലം പിന്നെയും ഉരുണ്ടു. വിന്‍ഡോസിന്റെ അനവധി വേര്‍ഷന്‍ കടന്നു പോയി. ഡോസ് എന്നുള്ളത് പുതിയ തലമുറ കേള്‍ക്കാത്ത വാക്കായി.
ലാപ്പ്‌ടോപ്പ് തലമുറക്കും വയസ്സായിത്തുടങ്ങി.

ഇപ്പോള്‍ ഖത്തറില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം കയറാന്‍ ഇരിക്കുമ്പോള്‍ ബര്‍മൂഡയും ഇട്ട് ഒരു മധ്യവയസ്‌കനെയും മുടി നിവര്‍ത്തിയ ഒരു സ്ത്രീയേയും അടുത്ത് കണ്ടാല്‍ അപ്പോള്‍ ഞാന്‍ ഉറപ്പിക്കും, ഇത് ലാപ്പ് ടോപ്പ് തലമുറ തന്നെ. ഊഹം തെറ്റാറില്ല.

ഇങ്ങനെ കാലം കടന്നുപോകുമ്പോഴാണ് ബാക്ക് പാക്കും ആയി ഒരു പുതിയ തലമുറ നാട് കടക്കുന്നത്.

പണ്ടൊക്കെ ഒരു ഡിഗ്രി ഒക്കെ കഴിഞ്ഞു രണ്ടോ മൂന്നോ വര്‍ഷം ഇന്ത്യയില്‍ ജോലി ചെയ്തതിന് ശേഷമാണ് ലാപ്പ് ടോപ്പ് ജനെറേഷന്‍ പുറത്തിറങ്ങിയതെങ്കില്‍ ഇപ്പോള്‍ പ്ലസ് റ്റു കഴിഞ്ഞാല്‍ മുതല്‍ അവര്‍ പുറത്തേക്കുണ്ട്. മാറിയൊരു സാഹചര്യത്തിലേക്കാണ് അവര്‍ കടന്നു വരുന്നതും.

കേരളത്തില്‍ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോള്‍ നാലുണ്ട്. ലോകത്തെവിടേയും, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ അനവധി ഉണ്ട്. അവര്‍ തൊഴിലിന്റെ മികവിന്റെ പേരില്‍ അവിടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഷോപ്പുകള്‍ അനവധിയുണ്ട്.

പക്ഷെ പുതിയ തലമുറക്ക് ഇന്ത്യന്‍ ഷോപ്പും ഇന്ത്യന്‍ സിനിമയും ഒന്നും വേണ്ട. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ബര്‍ഗറും പിസ്സയും ഉണ്ട്. അതില്‍ വളരുന്ന തലമുറ പൊറോട്ട കിട്ടുന്ന ഹോട്ടലും നോക്കി പോകില്ല. നെറ്റ്ഫ്‌ളിക്‌സില്‍ സീരീസുകള്‍ കണ്ടു വളരുന്ന തലമുറക്ക് മലയാളം സിനിമ നൊസ്റ്റാള്‍ജിയ ഒന്നുമല്ല. തൊഴില്‍ സംസ്‌കാരവും മാറുകയാണ്.

ഡിഗ്രിക്ക് ശേഷം വിദേശത്ത് എത്തിപ്പറ്റി തൊഴില്‍ രംഗത്ത് അത്യധ്വാനം ചെയ്യുന്നവര്‍ അല്ല പുതിയ തലമുറ. പഠിക്കാനായി വരുന്നു. വന്ന് അടുത്ത ആഴ്ച്ച മുതല്‍ എന്തെങ്കിലും പാര്‍ട്ട് ടൈം തൊഴിലുകള്‍ സംഘടിപ്പിച്ചെടുക്കുന്നു. വൈകുന്നേരമായാല്‍ ഒരു ബിയര്‍ കുടിക്കുന്നു. അവധി കിട്ടിയാല്‍ ഒരു കാറും വാടകക്കെടുത്ത് കൂട്ടുകാരുമായി ആഘോഷിക്കുന്നു

നാട്ടിലെ പണവുമായുള്ള വിനിമയ നിരക്കോ നാട്ടിലെ ഫ്ളാറ്റുകളുടെ വിലയോ ഒന്നും അവരെ മോഹിപ്പിക്കുന്നില്ല, ഉറക്കം കെടുത്തുന്നുമില്ല.
ഇപ്പോള്‍ ദുബായില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനവും നോക്കിയിരിക്കുമ്പോള്‍ ബാക്ക്പാക്കും ആയി പതിനെട്ടിനും ഇരുപതിനും ഇടക്കുള്ള ഒരു മലയാളി അടുത്തിരിക്കുന്നുണ്ടെങ്കില്‍ അവര്‍ വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് വരുന്ന പുതിയ തലമുറയാണ്.
ഞാന്‍ അവരെ ബാക്ക്പാക്ക് ജെനറേഷന്‍ എന്നാണ് വിളിക്കുന്നത്.

‘കൂടിയാല്‍ ഒരു അഞ്ചു വര്‍ഷം’ വിദേശത്ത് താമസിച്ചതിന് ശേഷം തിരിച്ചു നാട്ടില്‍ എത്തണം എന്ന് ഉറപ്പിച്ചവര്‍ ആയിരുന്നു ലാപ്പ്‌ടോപ്പ് ജെനെറേഷന്‍. ഇനി നാട്ടിലേക്കില്ല എന്ന് കൊച്ചി വിമാനത്താവളത്തില്‍ വച്ച് തന്നെ തീരുമാനിച്ചു വിമാനം കയറുന്നവരാണ് ബാക്ക് പാക്ക് ജെനറേഷന്‍.

ലാപ്പ്‌ടോപ്പ് തലമുറയില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളയിരുന്നു. അവര്‍ നാട്ടില്‍ നിന്നും തന്നെ വിവാഹം കഴിച്ചു (പൊതുവില്‍). പക്ഷെ പുതിയതായി നാടുകടക്കുന്ന ഞാന്‍ അവരെ ബാക്ക്പാക്ക് ജെനറേഷനില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഇവരില്‍ പെണ്‍കുട്ടികളെങ്കിലും കേരളത്തില്‍ നിന്നും വിവാഹം കഴിക്കുമെന്നുള്ള പ്രതീക്ഷ എനിക്കില്ല, ആഗ്രഹവും. എനിക്ക് ഇവരെ കാണുമ്പോള്‍, ഇവര്‍ യൂറോപ്പില്‍ ജീവിക്കുന്ന രീതി കാണുമ്പോള്‍ ഏറെ സന്തോഷമാണ്

നാട്ടില്‍ അമ്മമാര്‍ അടിവസ്ത്രങ്ങള്‍ വരെ അലക്കി കൊടുത്തിരുന്ന കുട്ടികള്‍ സ്വന്തം കാര്യങ്ങള്‍ നോക്കുന്നു എന്ന് മാത്രമല്ല, ജീവിത ചിലവ് കണ്ടുപിടിക്കാന്‍ മറ്റുള്ളവരുടെ വീടുകള്‍ വൃത്തിയാക്കുന്ന തൊഴില്‍ എടുക്കുന്നു. അതില്‍ അവര്‍ക്ക് ഒരു മടിയും ഇല്ല. അപ്പോള്‍ അവരെ മടിയന്മാരാക്കായിത് നമ്മളാണ്

ഗള്‍ഫില്‍ ഞാന്‍ അനവധി നാളുകള്‍ ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ദുബായില്‍ താമസിച്ചിരുന്ന ഭൂരിപക്ഷം മലയാളികളും ഒമാനില്‍ പോലും വിസിറ്റിന് വരാറില്ല. കിട്ടുന്ന പണം കൂട്ടി വച്ച് നാട്ടില്‍ ചെറുതുണ്ട് ഭൂമികളില്‍ നിക്ഷേപിക്കാന്‍ ഉള്ള ശ്രമമാണ്. കിട്ടുന്ന അവധി മുഴുവന്‍ നാട്ടില്‍ ചെലവഴിക്കുകയാണ്. (ഇതൊക്കെ അവിടെയും മാറി കേട്ടോ, എന്റെ തലമുറയില്‍ ഉള്ളവര്‍ ജോര്‍ദാനിലും ജോര്‍ജ്ജിയയിലും ഒക്കെ പോകുന്നുണ്ട്)

പക്ഷെ ഞാന്‍ ബാക്ക് പാക്ക് ജെനറേഷന്‍ യാത്രയില്‍ ആണ്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച്. മലയാളികളും മറുനാട്ടുകാരും ഒരുമിച്ച് . അവര്‍ വരുന്ന നാടുമായി അതിവേഗതയില്‍ ആണ് ഇഴുകിച്ചേരുന്നത്.

കഴിഞ്ഞ വര്‍ഷം വന്നവര്‍ തന്നെ ജര്‍മന്‍ പറഞ്ഞു തുടങ്ങിയത് കാണുമ്പോള്‍ ലാപ്പ്‌ടോപ്പ് ജെനെറേഷനും അല്പം മുന്നില്‍ കുടവയറുമായി നടക്കുന്ന എനിക്ക് അല്പം നാണം തോന്നാറുണ്ട്. ഈ തലമുറ പൊളിക്കും എന്നതില്‍ സംശയമില്ല

ഇന്റര്‍നാഷണല്‍ അറ്റോമിക്ക് എനര്‍ജി ഏജന്‍സിയുടെ ആസ്ഥാനത്ത് വിയന്നയില്‍ ഒരിക്കല്‍ ഞാന്‍ പോയിരുന്നു . അന്ന് അവിടുത്തെ ഒരു സീനിയര്‍ ശാസ്ത്രജ്ഞന്‍ എന്നോട് ചോദിച്ചു, മുരളി എവിടെ നിന്നാണ്,

‘ഞാന്‍ ഇന്ത്യയില്‍ നിന്നാണ്’ എന്ന് ഞാന്‍

‘ഇന്ത്യയില്‍ എവിടെ’

‘കേരളത്തില്‍’

‘വൗ, കേരളം ഞാന്‍ അറിയും’

കേരളം എന്നാല്‍ ടൂറിസം, കമ്മ്യൂണിസം, കേരള മോഡല്‍, ശശി തരൂര്‍, നേഴ്സുമാര്‍, ഇവയൊക്കെയാണ് യൂറോപ്പില്‍ ഉള്ളവര്‍ക്ക് അറിയുന്നത്.
അതില്‍ ഒന്നാണെന്ന് ഞാന്‍ കരുതി. എന്നാല്‍ അതല്ല

‘ലോകത്ത് ഏറ്റവും കൂടുതല്‍ ബാക്ഗ്രൗണ്ട് റേഡിയോ ആക്ടിവിറ്റി’ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് കേരളം’

റേഡിയോ ആക്ടിവിറ്റി എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് പേടിയാണല്ലോ. അതുകൊണ്ട് ഞാന്‍ ചോദിച്ചു ‘എന്തെങ്കിലും കുഴപ്പം’

‘ഏയ് കുഴപ്പം ഒന്നുമില്ല. റേഡിയോ ആക്ടിവിറ്റി കൊണ്ട് ചെറിയ മ്യൂട്ടേഷന്‍ ഒക്കെ സംഭവിക്കും. അങ്ങനെ മ്യൂട്ടേഷന്‍ ഒക്കെ സംഭവിച്ചാണ് പുതിയൊരു ജീവി ഉണ്ടാകുന്നത്. അതായത് മനുഷ്യകുലത്തിന്റെ ഭാവി കേരളത്തില്‍ ആണ് !’

സായിപ്പ് എന്നെ ആക്കിയതാണോ ശാസ്ത്രമാണോ എന്നൊന്നും എനിക്കറിയില്ല. ഇതൊക്കെ ലക്ഷക്കണക്കിന് വര്‍ഷത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ, അതുകൊണ്ട് ഞാന്‍ അത് പഠിക്കാനും പോയില്ല.

പക്ഷെ ബാക്ക്പാക്കും ആയി പുറത്തിറങ്ങുന്ന മലയാളികളുടെ പുതിയ ജെനെറേഷനെ കാണുമ്പോള്‍ എനിക്കറിയാം
ഇവരാണ് കേരളത്തിന്റെ ഭാവി.

ലോകത്തില്‍ മലയാളികളുടെ ബ്രാന്‍ഡും കേരളത്തില്‍ മലയാളികളുടെ രീതിയും ഡിഫൈന്‍ ചെയ്യാന്‍ പോകുന്നത് ഇവരാണ്. ഇവരുടെ പെരുമാറ്റത്തിനും പ്രതീക്ഷക്കും അനുസരിച്ച് കേരളം മാറും. ഗ്രാമങ്ങളും നഗരങ്ങളും.
വിദേശത്ത് പോകുന്നവര്‍ പത്തോ ഇരുപതോ ശതമാനമേ ഉണ്ടാകൂ, പക്ഷെ അടുത്ത തലമുറയുടെ സംസ്‌കാരവും മൂല്യവും അവരാണ് നിശ്ചയിക്കാന്‍ പോകുന്നത്.

അറേഞ്ച്ഡ് മാരേജ് ഇവരുടെ തലമുറയെ അതിജീവിക്കില്ല. സദാചാരപ്പോലീസ് ഇവരുടെ തലമുറയെ കാണുമ്പോള്‍ കണ്ടം വഴി ഓടും
ഇവരുടെ ജീവിതത്തില്‍ ഇടപെടാന്‍ വരുന്ന അപ്പനമ്മമാരോട് അവര്‍ ‘പോയി പണി നോക്കാന്‍ പറയും. പ്രായമാകുമ്പോള്‍ മക്കള്‍ നോക്കും എന്നും നോക്കിയിരിക്കാതെ അച്ഛനമ്മമാര്‍ സ്വന്തം കാര്യം നോക്കാന്‍ പഠിക്കും. അതിനുള്ള സംവിധാനം ഉണ്ടാകും

പണമെല്ലാം കൂട്ടിെവച്ച് സ്വന്തവും മക്കള്‍ക്കും അനുഭവിക്കാന്‍ കൊടുക്കാതെ കെട്ടിപ്പിടിച്ചിരിക്കുന്ന അപ്പന്മാരുടെ തലമുറ തീരും. ഈ തലമുറയെ നാടുമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ നമ്മുടെ ഭരണകൂടം നെട്ടോട്ടമോടും. അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആധുനികമായ നിയമങ്ങള്‍ ഉണ്ടാകും.

അതുകൊണ്ട് തന്നെയാണ് ഏറ്റവും സന്തോഷത്തോടെ, അഭിമാനത്തോടെ ഞാന്‍ അവരോട് നാട് കടന്നു വരാന്‍ പറയുന്നത്
കേറി വാടാ മക്കളെ…

Content highlight: Muralee Thummarukudi about Laptop Generation and Backpack Generation

മുരളി തുമ്മാരുകുടി

We use cookies to give you the best possible experience. Learn more