|

സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികള്‍; എ.വിജയരാഘവന്റെ പ്രസ്താവനയെ വിമര്‍ശിച്ച സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയപാത സ്ഥലമെടുപ്പ് സര്‍വ്വേയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ ചെയ്തു. സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം വലിയപറമ്പ് കരിമ്പറത്ത് മുനീറിനെയാണ് ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.

മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയായിരുന്നു മുനീര്‍ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. മന്ത്രി ജി.സുധാകരനും സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.


Read Also : കത്തുവ സംഭവം; ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും; പ്രതികരിക്കാതെ മെഹ്ബൂബ മുഫ്തി


ഞങ്ങള്‍ തീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച് പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമാണ് മുനീര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത്. അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പഠിപ്പിക്കാനോ. എന്നായിരുന്നു പോസ്റ്റ്. പിന്നീട് നേതാക്കളെ നിര്‍ദേശത്തെ തുടര്‍ന്ന് മുനീര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സര്‍വ്വേക്കെതിരെ സംഘര്‍ഷമുണ്ടായ അരീത്തോട്, മുനീര്‍റിന്റെ സഹോദരനും എ.ആര്‍ നഗര്‍ പഞ്ചായത്ത് അംഗവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സമീര്‍ ഉള്‍പ്പടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Read Also : യുവതിയെ മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസ്; കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ റിയാസ്


ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയാണ് സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

ദേശീയ പാത 30 മീറ്ററില്‍ ആറുവരിപ്പാതയെന്നതാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. 30മീറ്ററിലാണെങ്കില്‍ 50 കുടുംബങ്ങളേ കുടിയിറക്കെപ്പെടൂവെന്നും ഇവര്‍ പറയുന്നു. ദേശീയ പാത 30മീറ്ററായി ചുരുക്കുക എന്നതിനു പുറമേ നഷ്ടപ്പെടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കുക, നഷ്ടപരിഹാരത്തെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.

Latest Stories