|

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനങ്ങള്‍ തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ ജുഡീഷ്യല്‍ കമ്മീഷന്റെ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പിന്നാലെ ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, നടപടികള്‍ തുടരാന്‍ കമ്മീഷനെ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഇതോടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സർക്കാരിന് ഇടക്കാല ആശ്വാസം നൽകിയിരിക്കുകയാണ്. വേനലവധിക്കുശേഷം ജൂണിൽ വീണ്ടും കോടതി ഹരജി പരിഗണിക്കും. ഹരജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന് വഖഫ് വിഷയത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ടോയെന്ന് ചോദിച്ചാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്. വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വഖഫ് ബോര്‍ഡാണെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ഇതോടൊപ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുതാത്പര്യമില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചുവെന്നും കോടതി പറഞ്ഞിരുന്നു.

കമ്മീഷന്‍ നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മുന്‍ ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ മുനമ്പം കമ്മീഷനെ നിയമിച്ചത്.

Content Highlight: Munambam; Judicial Commission can continue its work, kerala high court stays single bench order

Video Stories