|

മുനമ്പം മനുഷ്യക്കടത്ത്: പോയത് ഓസ്‌ട്രേലിയയിലേക്കെന്ന് സ്ഥിരീകരണം, നാടുകടത്തിയത് പൊലീസെന്ന് അയല്‍വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുനമ്പം മനുഷ്യക്കടത്തില്‍ ദല്‍ഹിയില്‍ നിന്നുള്ള സംഘം പോയത് ഓസ്‌ട്രേലിയയിലേക്കെന്ന് സ്ഥിരീകരണം. ദല്‍ഹി അംബേദ്കര്‍ കോളനിയിലെ 300 ഓളം പേരാണ് ഓസ്‌ട്രേലയിയിലേക്ക് പോയത്.

മനുഷ്യക്കടത്ത് സംഘത്തില്‍പെട്ടു എന്ന് കരുതുന്ന ബാബുകുമാര്‍ എന്നയാളുടെ ദല്‍ഹി വിലാസത്തില്‍ മാതൃഭൂമി നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ അറിയാനായത്. അയല്‍വാസികളാണ് ഓസ്ട്രേലിയയിലേക്ക് പോയതിന്റെ സൂചനകള്‍ നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോയവരെല്ലാം വര്‍ഷങ്ങളായി ദല്‍ഹിയിലെ താമസക്കാരാണ്. യാത്രയ്ക്ക് മുമ്പ് വീടും സ്ഥലവും ഇവര്‍ വിറ്റിരുന്നു. കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും പോയതായി അയല്‍വാസികള്‍ പറയുന്നു.

ALSO READ: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ നിന്ന് മേയറേയും എം.എല്‍.എമാരേയും ഒഴിവാക്കിയതില്‍ പ്രതിഷേധം; ഒ. രാജഗോപാലിനും സുരേഷ് ഗോപിക്കും വി. മുരളീധരനും ഇരിപ്പിടം

പൊലീസാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് അയച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പൊലീസാണ് ഇവരെ വിദേശത്തേക്ക് അയച്ചതെന്ന അയല്‍വാസികളുടെ അഭിപ്രായത്തെ ഉദ്ധരിച്ചാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്.

മുനമ്പത്ത് ഞായറാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്തെന്ന നിഗമനത്തിലെത്തില്‍ പൊലീസെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തീരസേനയും നാവികസേനയും.