Advertisement
national news
ജഡ്ജിമാരെ 'ഡോഗ് മാഫിയ' എന്നധിക്ഷേപിച്ചു; മുംബൈയിൽ സ്ത്രീക്ക് ഒരാഴ്ച തടവ് ശിക്ഷ വിധിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 01:12 am
Thursday, 24th April 2025, 6:42 am

മുംബൈ: ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നധിക്ഷേപിച്ച സ്ത്രീക്ക് കോടതിയലക്ഷ്യ കേസിൽ ഒരാഴ്ച തടവ് ശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെയാണ് യുവതി ‘ഡോഗ് മാഫിയ’ എന്ന വിളിച്ച് അധിക്ഷേപിച്ചത്. നവി മുംബൈയിലെ സീവുഡ്‌സ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരിയും കൾച്ചറൽ ഡയറക്ടറുമായ വിനീത ശ്രീനന്ദനാണ് ഒരാഴ്ചത്തെ തടവ് ശിക്ഷ ലഭിച്ചത്.

വിനീതയുടെ അഭിഭാഷകരുടെ അഭ്യർഥന മാനിച്ച് ശിക്ഷ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ അവർക്ക് സമയം അനുവദിച്ചു.

ജഡ്ജിമാരെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഘ വിനീത സീവുഡ്‌സ് റെസിഡൻഷ്യൽ കോളനിയിലെ എല്ലാവർക്കും നൽകുകയായിരുന്നു. എന്നാൽ വിനീതയുടെ ലഘുലേഖയുടെ ഉള്ളടക്കം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വിമർശിച്ച കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയായിരുന്നു.

‘രാജ്യത്ത് ഒരു വലിയ ഡോഗ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി, അവരുടെ കൂട്ടത്തിൽ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു പട്ടികയുണ്ട്’ എന്നായിരുന്നു വിനീതയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് സീവുഡ്സ് ലിമിറ്റഡിലെ താമസക്കാർക്കിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ടതാണ് കേസ്. 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) നിയമത്തിൻൻറെ റൂൾ 20 പ്രകാരം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം റസിഡൻഷ്യൽ അസോസിയേഷനുകൾ ഭക്ഷണം നൽകണമെന്ന് പറയുന്നുണ്ട്. ഈ നിയമത്തെ സൊസൈറ്റിയിലുള്ള ഒരു കൂട്ടം ആളുകൾ സമൂഹം ചോദ്യം ചെയ്തിരുന്നു.

തെരുവ് നായകൾക്ക് ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ലീല വർമ്മ എന്ന മറ്റൊരു വ്യക്തി ഹരജി ഫയൽ ചെയ്തിരുന്നു.

ജനുവരിയിൽ, ലീല വർമ്മക്ക് അനുകൂലമായി ഒരു ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചു. പിന്നാലെ വിനീത അപകീർത്തിപരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുലേഘ പുറത്തിറക്കി. തുടർന്ന് ലീല വർമ്മ ഈ ലഘുലേഘ കോടതിക്ക് മുമ്പാകെ ഹാജരാക്കുകയായിരുന്നു.

തെരുവ് നായ ആക്രമണത്തെ പരിഹസിച്ചും ജുഡീഷ്യറി പക്ഷപാതം കാണിച്ചെന്നും പറയുന്ന പ്രസ്താവനകൾ ആ രേഖയിൽ ഉൾപ്പെടുത്തിയിരുന്നു. ‘രാജ്യത്ത് ഒരു വലിയ ഡോഗ് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി. നായകൾക്ക് തീറ്റ നൽകുന്നവർക്ക് സമാനമായ കാഴ്ചപ്പാടുകളുള്ള ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു പട്ടിക അവർക്കുണ്ട്. മിക്ക ഹൈക്കോടതി/സുപ്രീം കോടതി ഉത്തരവുകളും മനുഷ്യജീവിതത്തിന്റെ മൂല്യം അവഗണിച്ച് നായകൾക്ക് ഭക്ഷണം നൽകുന്നവരെ സംരക്ഷിക്കും’ ഈ പരാമർശങ്ങൾ കോടതി അങ്ങേയറ്റം അരോചകമാണെന്ന് കണ്ടെത്തി.

വിനീതയുടെ കുറിപ്പിന്റെ ഉള്ളടക്കം ജുഡീഷ്യറിയുടെ അന്തസ്സും അധികാരവും തകർക്കാനുള്ള സമർപ്പിത ശ്രമം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഏഴിന് വിനീതക്ക് കോടതി ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകി. പിന്നീട് അവർ നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും, കോടതി അത് ആത്മാർത്ഥതയില്ലാത്തതായി കണക്കാക്കി. പശ്ചാത്താപം പ്രകടിപ്പിക്കാത്ത ഒരു ക്ഷമാപണവും സ്വീകരിക്കുന്നില്ല എന്ന് ബെഞ്ച് പ്രസ്താവിച്ചു.

 

Content Highlight: Mumbai woman called judges ‘dog mafia’, sentenced to one week of imprisonment