വിക്കറ്റ് തകര്‍ന്ന സംഭവത്തില്‍ കേസെടുക്കണമെന്ന് പഞ്ചാബ് കിങ്‌സ്; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രോഫി വേണമെന്ന് മുംബൈ പൊലീസ്; തരംഗമായി ട്വീറ്റ്
IPL
വിക്കറ്റ് തകര്‍ന്ന സംഭവത്തില്‍ കേസെടുക്കണമെന്ന് പഞ്ചാബ് കിങ്‌സ്; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രോഫി വേണമെന്ന് മുംബൈ പൊലീസ്; തരംഗമായി ട്വീറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 10:51 am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് പേസര്‍ സിങ്ങിന്റെ പന്തില്‍ വിക്കറ്റുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ ഒരു ക്രൈം റിപ്പോര്‍ട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് മുംബൈ പൊലീസിനെ പരാമര്‍ശിച്ചുകൊണ്ട് പഞ്ചാബ് കിങ്‌സിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസിന്റെ രസകരമായ റീ ട്വീറ്റ് തരംഗമായിരിക്കുകയാണിപ്പോള്‍. ഇന്ത്യക്കാര്‍ക്ക് ആധാര്‍ എന്ന പോലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസിക്ക് ഒരു ട്രോഫി വേണമെന്നായിരുന്നു പൊലീസിന്റെ മറുപടി.

ഐ.പി.എല്ലില്‍ പി.ബി.കെയ്ക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഉജ്വലമായി അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ഇരു ടീമുകളും 200 കടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് സാം കറണും സംഘവും വിജയിച്ചത്. പഞ്ചാബ് വച്ചുനീട്ടിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 201 റണ്‍സെടുക്കാനേയായുള്ളൂ. കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ഫിഫ്റ്റി കണ്ടെത്തിയെങ്കിലും അവസാന ഓവറിലെ രണ്ട് അടക്കം നാല് വിക്കറ്റുമായി അര്‍ഷ് പഞ്ചാബിന്റെ വിജയശില്‍പിയാവുകയായിരുന്നു. നാല് ഓവറില്‍ 29 റണ്‍സിനാണ് അര്‍ഷ്ദീപ് സിങ്ങിന്റെ നാല് വിക്കറ്റ് നേട്ടം.

മത്സരത്തില്‍ മുംബൈക്കായി പന്തെറിഞ്ഞവരില്‍ പീയൂഷ് ചൗളയും ഹൃതിക് ഷോകീനുമൊഴികെ മറ്റെല്ലാവരും മികച്ച രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സാണ് താരം വഴങ്ങിയത്. 16 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്. ഇതില്‍ 31 റണ്‍സ് വഴങ്ങിയതും ഒറ്റ ഓവറിലാണ്.

മുംബൈ നിരയില്‍ പീയൂഷ് ചൗള മാത്രമാണ് മികച്ച എക്കോണണിയില്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. അര്‍ജുന് പുറമെ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ജോഫ്രാ ആര്‍ച്ചര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരും വലിയ രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. മൂന്ന് ഓവറില്‍ ബെഹ്രന്‍ഡോര്‍ഫ് 41 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവര്‍ വീതം പന്തെറിഞ്ഞ കാമറൂണ്‍ ഗ്രീന്‍ 41ഉം ആര്‍ച്ചര്‍ 42 റണ്‍സും വഴങ്ങി.

Content Highlights: Mumbai Police’s hilarious re tweet on Arshdeep Singh’s wicket goes viral