കാലമേ ഇനി പിറക്കുമോ ഇതുപോലൊരു മത്സരം; ലോകറെക്കോഡുമായി മുംബൈയും ഹൈദരാബാദും
Cricket
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു മത്സരം; ലോകറെക്കോഡുമായി മുംബൈയും ഹൈദരാബാദും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 7:51 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് പരാജയപ്പെടുത്തികൊണ്ടായിരുന്നു ഓറഞ്ച് ആര്‍മി ജയിച്ചു കയറിയത്.

ഹൈ സ്‌കോറിങ് മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഈ മത്സരത്തിനുശേഷം ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ടി-20യില്‍ ഒരു മത്സരത്തില്‍ രണ്ടും ടീമുകളും കൂടി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് മുംബൈയും ഹൈദരാബാദും സ്വന്തമാക്കിയത്.

ഇരു ടീമുകളും കൂടി 523 റണ്‍സ് ആണ് മത്സരത്തില്‍ അടിച്ചെടുത്തത്. 2023ല്‍ നടന്ന സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ പിറന്ന 517 റണ്‍സ് എന്ന റെക്കോഡ് തകര്‍ത്തു കൊണ്ടായിരുന്നു ഓറഞ്ച് ആര്‍മിയുടെ മുന്നേറ്റം.

ഹൈദരാബാദിന് വേണ്ടി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടി കരുത്ത്കാട്ടി. നാലു ഫോറുകളും ഏഴ് സിക്‌സുകളുമാണ് ക്ലാസന്‍ നേടിയത്. 235.29 റൈറ്റില്‍ ആയിരുന്നു താരം ബാറ്റ് ചെയ്തത്.

അഭിഷേക് ശര്‍മ മൂന്ന് ഫോറുകളും ഏഴ് സിക്‌സുകളും പായിച്ചുകൊണ്ട് 23 പന്തില്‍ 63 റണ്‍സും ഒമ്പത് ഫോറുകളും മൂന്ന് സിക്സും ഉള്‍പ്പെടെ 24 പന്തില്‍ 62 റണ്‍സും നേടി ട്രാവിസ് ഹെഡും തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ മുംബൈയും തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Mumbai Indians and Sunrisers Hyderabad create a record the Most Runs in a Match by teams in T20s