മുംബൈ ഇപ്പോള്‍ ഡബിള്‍ സ്‌ട്രോങ്; മധുശങ്കക്ക് പകരമെത്തിയവന്‍ ബുംറയെ വരെ വെല്ലുവിളിച്ചു
Sports News
മുംബൈ ഇപ്പോള്‍ ഡബിള്‍ സ്‌ട്രോങ്; മധുശങ്കക്ക് പകരമെത്തിയവന്‍ ബുംറയെ വരെ വെല്ലുവിളിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2024, 1:04 pm

ഐ.പി.എല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലീഗിലെ 10 ഫ്രാഞ്ചൈസികളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ പല ടീമുകളും പരിശീലന മത്സരത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്.

എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മാര്‍ച്ച് 24ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിനെ മാറ്റി ഗുജറാത്തില്‍ നിന്ന് ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് കൊണ്ടുവന്നത് മുതല്‍ ഇരു ടീമുകളും ഐ.പി.എല്ലിന്റെ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങുന്നത്.

യോര്‍ക്കര്‍ ബോളുകള്‍ക്ക് പേരുകേട്ട മുംബൈ ടീമിന്റെ പ്രധാന പേസ് ബൗളര്‍ ജസ്പ്രീദ് ബുംറയുടെ ആക്രമണം കാണാനും ആരാധകര്‍ കാത്തിരിക്കുകയാണ്. മുംബൈ തെരഞ്ഞെടുത്ത മറ്റൊരു ഓള്‍ റൗണ്ടറായിരുന്നു ശ്രീലങ്കയുടെ ദില്‍ശന്‍ മധുശങ്ക. എന്നാല്‍ പരിക്ക് മൂലം പുറത്തായ താരത്തിന് പകരം സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ബൗളര്‍ ക്വേന മഫാക്കയെയാണ് മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്.

ടീമില്‍ തെരഞ്ഞെടുത്തതോടെ സ്വന്തം ടീമിലെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെവരെ വെല്ലുവിളിച്ചിരിക്കുകയാണ്.

‘ ജസ്പ്രീത്, നിങ്ങള്‍ ഒരു ഗംഭീര ബൗളറാണ്. എന്നാല്‍ ഞാന്‍ നിങ്ങളേക്കാള്‍ മികച്ചവനാണെന്ന് പ്രതീക്ഷിക്കുന്നു,’ ക്വേന മഫാക്ക പറഞ്ഞു.

2024ലെ അണ്ടര്‍-19 ലോകകപ്പിലെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ കളിക്കാരിലൊരാളായിരുന്നു മഫാക്ക. ആറ് ഏകദിനങ്ങളില്‍ നിന്ന് 9.71 ശരാശരിയിലും 3.81 ഇക്കോണമി റേറ്റിലും 21 വിക്കറ്റ് വീഴ്ത്തി സൗത്ത് ആഫ്രിക്കയെ താരം സെമിഫൈനലിലെത്തിച്ചു . യൂത്ത് ലോകകപ്പിന്റെ ഒരു എഡിഷനില്‍ ആരും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടില്ല. 140ാണ് താരത്തിന്റെ ബൗളിങ് സ്പീഡ്.

 

 

 

 

Content Highlight: Mumbai get South African bowler Kwena Mafaka to replace Sri Lanka’s Dilshan Madhushanka


Community-verified icon