| Saturday, 29th October 2022, 8:42 am

ഗോളടിച്ചോ? ഇല്ല, മുംബൈക്കാര്‍ ജാവോന്ന് പറഞ്ഞു; കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ പരാജയം

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരാജയം. ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മഞ്ഞപ്പടയെ തകര്‍ക്കുകയായിരുന്നു.

മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.

പ്രതിരോധ നിരയിലുണ്ടായ മോശം പ്രകടനമാണ് ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് ഒരു ഗോള്‍ പോലും നേടാനാവാതെ നിരാശയോടെ കോര്‍ട്ട് വിടുകയായിരുന്നു മഞ്ഞപ്പട.

തുടക്കം മുതല്‍ മുംബൈ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 21-ാം മിനിട്ടില്‍ മെഹ്താബ് സിങ്ങിലൂടെ മുംബൈ ആദ്യ ഗോള്‍ നേടുകയായിരുന്നു.

മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്.

മെഹ്താബിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ ഗില്ലിന് ഒന്നും ചെയ്യാനായില്ല.

പിന്നാലെ 31-ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുലിന്റെ ഒരു ഷോട്ട് മുംബൈ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ 47-ാം മിനിറ്റില്‍ സ്റ്റീവര്‍ട്ടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തടഞ്ഞു. 52-ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്നുള്ള ദിമിത്രിയോസിന്റെ ഹെഡര്‍ പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. 57-ാം മിനിറ്റില്‍ ദിമിത്രിയോസിന്റെ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

70-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയെ കളത്തിലിറക്കിയിട്ടും ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. ലൂണയും രാഹുലും തിളങ്ങിയപ്പോള്‍ സഹലിന്റെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായി.

ഇതിനു പിന്നാലെ 72-ാം മിനിറ്റില്‍ ലൂണയുടെ ഷോട്ട് പോസ്റ്റിലിടിച്ച മടങ്ങുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സിനിത് നിര്‍ഭാഗ്യത്തിന്റെ ദിവസമായി.

ഒഡിഷ എഫ്.സിയുമായി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീമില്‍ അടിമുടി മാറ്റം വരുത്തിയാല്‍ മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്കൊരു മുന്നേറ്റമുണ്ടാകൂ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോച്ച് ഇവാന്‍ വുകോമനോവിച്ച് ഇതിനെ എതിര്‍ക്കുകയായിരുന്നു.

പ്രധാന പ്രശ്‌നം ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടീമിന്റെ ഗോളിയായ പ്രഭ്സുഖന്‍ സിങ് ഗില്ലിന് ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരായ ആദ്യ മത്സരത്തില്‍ തന്നെ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

സ്ട്രൈക്കര്‍മാരായ ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്തൊലസ് ജിയാനുവിന്റെയും പ്രകടനത്തെയും ആരാധകര്‍ വിമര്‍ശിച്ചു.

അതേസമയം ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights: Mumbai FC defeated Kerala Blasters for 2 goals, Blasters gets disappointed

We use cookies to give you the best possible experience. Learn more