Advertisement
national news
മുംബൈയില്‍ അവശേഷിക്കുന്നത് 56 ദിവസത്തേക്കുള്ള വെള്ളം; നഗരം വരള്‍ച്ചാ ഭീതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 20, 09:20 am
Wednesday, 20th June 2018, 2:50 pm

മുംബൈ: മുംബൈ നഗരം വരള്‍ച്ചാ ഭീതിയില്‍. നഗരത്തിലെ പ്രധാന നദികള്‍ വറ്റിത്തുടങ്ങി. ആകെയുള്ള ഏഴു നദികളില്‍ ഇനി 15 ശതമാനം ജലമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

ഈ വെള്ളം 56 ദിവസം മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. 56 ദിവസം കഴിഞ്ഞ് ജലം ലഭ്യമായില്ലെങ്കില്‍ മുംബൈ നഗരം വരള്‍ച്ചയില്‍പ്പെടും. ഇനിയുള്ള ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ നഗരത്തിന്റെ അവസ്ഥ പ്രവചനാതീതമാകും.

മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ നഗരത്തിലെ ജല വിതരണത്തിനു മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

ഒരു ദിവസം 4200 ദശലക്ഷം ലിറ്റര്‍ വെള്ളമാണു മുംബൈ നഗരത്തിന് ആവശ്യമുള്ളത്. ഇതില്‍ 3800 ലിറ്ററാണ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. കണക്കുപ്രകാരം ഇനി 2,15,157 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് അവശേഷിക്കുന്നത്.


Also Read  തനിക്കെതിരെയുള്ളത് കള്ളക്കേസ്: കേസ് റദ്ദാക്കണം; ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു


കഴിഞ്ഞ വര്‍ഷം ഇതേ സമയം 2,70,828 ദശലക്ഷം ലിറ്റര്‍ വെള്ളം ബാക്കിയുണ്ടായിരുന്നു. ഞായറാഴ്ച നഗരത്തില്‍ മഴ പെയ്തിരുന്നു. ഇത് തുടരുമെന്നാണ് ജലവകുപ്പിന്റെ കണക്കുകൂട്ടല്‍.

അങ്ങനെയായാല്‍ നദികളിലെ ജലനിരപ്പ് ഉയരുകയും ജല പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് ജലവകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ഞായറാഴ്ചക്കു ശേഷം മുംബൈയില്‍ മഴ ലഭിച്ചിട്ടില്ല.

ഇത് ആശങ്കക്ക് വഴിവെക്കുന്നതാണ്. മുംബൈ നഗരത്തിലെ ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷം ജലക്ഷാമമില്ലാതെ കടന്നുപോകാന്‍ 14.47 ലക്ഷം മില്യണ്‍ ലിറ്റര്‍ വെള്ളമാണു മഴയിലൂടെ ലഭിക്കേണ്ടത്. പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കില്‍ നഗരം വരള്‍ച്ചയിലേക്കു നീങ്ങും.