| Friday, 22nd November 2019, 1:06 pm

'മഹാരാഷ്ട്രയില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കില്ല; പണം കര്‍ഷകര്‍ക്ക് നല്‍കും'; തീരുമാനമെടുത്ത് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന പക്ഷം മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായി കണക്കാക്കുന്നതാണ് ഗുജറാത്ത്- അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.

ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി കണക്കാക്കിയിരുന്നത്. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുന്ന പക്ഷം ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനാണ് ആലോചിക്കുന്നത്. പകരം ഈ പണം കര്‍ഷക ക്ഷേമത്തിനായി ഉപയോഗിക്കും.

പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് 2017 സെപ്റ്റംബറിലാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ജപ്പാന്‍ 88000 കോടി രൂപ 0.1 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാനായിരുന്നു ധാരണയായത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കാനുമായിരുന്നു ധാരണ.

പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ അതിന്റെ എല്ലാ ചെലവും കേന്ദ്രം വഹിക്കണമെന്നും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാരിന് തുക ചെലവഴിക്കാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഷകരുടെ ക്ഷേമവും കാര്‍ഷിക വായ്പ എഴുതിത്തള്ളലും തങ്ങളുടെ പരിഗണനയിലുണ്ടെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന കോണ്‍ഗ്രസ്-എന്‍.സി.പി ശിവസേന ആദ്യ യോഗത്തില്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി മുതിര്‍ന്ന എന്‍.സി.പി നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ 5,000 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ പദ്ധതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കിക്കാതെ അതേ പണം മറ്റേതെങ്കിലും ജനക്ഷേമ പദ്ധതികള്‍ക്കായി ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 508 കിലോമീറ്റര്‍ ദൂരമുള്ള അഹമ്മദാബാദ്-മുംബൈ അതിവേഗ ട്രെയിന്‍ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചത്.

നിര്‍മാണത്തിന്റെ ഉത്തരവാദിത്തമുള്ള എന്‍.എച്ച്.എസ്.ആര്‍.സി.എല്‍ പദ്ധതിയ്ക്കായി ഇതുവരെ 48 ശതമാനത്തിലധികം ഭൂമി ഏറ്റെടുക്കുകയും നിരവധി ജോലികള്‍ക്കായി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു.

മുംബൈയില്‍ നടന്ന നിരവധി യോഗങ്ങള്‍ക്ക് ശേഷം ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പ്രഖ്യാപനം ഇന്ന് നടത്തുമെന്നാണ് അറിയുന്നത്. ‘മഹാരാഷ്ട്ര വികസന മുന്നണി’ എന്നാണ് സഖ്യം അറിയപ്പെടുക. ഡിസംബര്‍ ആദ്യവാരം പുതിയ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമെന്നാണ് സൂചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more