| Friday, 31st December 2021, 11:08 am

ആട്, തേക്ക്, മാഞ്ചിയം പോലെ തന്നെയുള്ള തട്ടിപ്പാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗും; കേന്ദ്രത്തിന്റെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് കെ.എന്‍ ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മണി ചെയിന്‍ രൂപത്തിലുള്ളതാണെന്നും ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. ‘അമിതലാഭം ഉണ്ടാകുമെന്ന് പറയുന്ന ഇത്തരം പദ്ധതികളെല്ലാം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം. ഇത്തരത്തിലുള്ള കുറെ കമ്പനികള്‍ വെട്ടിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം തൊട്ടേ നമ്മള്‍ കേള്‍ക്കുന്നതാണ്. 1000 രൂപ ഒരു മാഞ്ചിയത്തിന് നിക്ഷേപിച്ചാല്‍ പത്തു വര്‍ഷം കഴിഞ്ഞ് ലക്ഷം കിട്ടുമെന്ന് പറയുന്നതുപോലെ തന്നെയാണിതും’. അദ്ദേഹം പറഞ്ഞു.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന നിരവധി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വ്യാപകമായ മള്‍ട്ടിലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ച് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്.

പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയ്ന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ഒട്ടും നീതിയുക്തമല്ലാത്ത വ്യാപാരരീതിയാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര അഭിപ്രായപ്പെട്ടു. ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് നെറ്റ്വര്‍ക്ക് രീതിയില്‍ പിരമിഡ് സ്‌കീമായി കമ്പനികള്‍ പ്രവര്‍ത്തിക്കാറുണ്ട്.

ഇത്തരം പ്രവര്‍ത്തനരീതികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിയമവിധേയമായ ഡയറക്ട് സെല്ലിംഗിന് പുതിയ നിര്‍വചനവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍

പുതിയ വിഞ്ജാപന പ്രകാരം രാജ്യത്ത് ഒരു ഓഫീസ് എങ്കിലും മിനിമം ഉള്ള ഒരു കമ്പനിയോ സ്ഥാപനമോ നേരിട്ടുള്ള വില്‍പ്പന കരാറിലൂടെ ഉല്‍പ്പനങ്ങളും സേവനങ്ങളും നല്‍കുന്നതിനെയാണ് ഡയറക്ട് സെല്ലിംഗ് എന്ന് പറയുന്നത്.

ഇത്തരം കമ്പനികളെ നിയന്ത്രിക്കാനുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നവരും പാലിക്കേണ്ടതാണ്.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനോ മേല്‍നോട്ടം വഹിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സംവിധാനം രൂപീകരിക്കേണ്ടതുണ്ട്.

ഇതാദ്യമായാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിനുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുന്നത്. ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍, നിയമത്തിന് കീഴിലുള്ള ശിക്ഷാ വ്യവസ്ഥകള്‍ ഉണ്ടാകുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, നേരിട്ടുള്ള വില്‍പ്പനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡോ മുന്‍കൂര്‍ അപ്പോയിന്റ്മെന്റോ അനുവാദമോ ഇല്ലാതെ ഉപഭോക്താവിനെ സമീപിക്കരുത്.

നേരിട്ട് വില്‍ക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, സ്ഥലത്തിന്റെ വിലാസം, വില്‍ക്കുന്ന ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വഭാവം, വില്‍പ്പനയുടെ ഉദ്ദേശ്യം എന്നിവയും വില്‍പ്പനക്കാരന്‍ വെളിപ്പെടുത്തണം.

കൃത്യവും സമ്പൂര്‍ണ്ണവുമായ വിവരങ്ങള്‍, ചരക്കുകളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം, വിലകള്‍, ക്രെഡിറ്റ് നിബന്ധനകള്‍, പേയ്‌മെന്റ് നിബന്ധനകള്‍, റിട്ടേണ്‍, എക്സ്ചേഞ്ച്, റീഫണ്ട് പോളിസി, റിട്ടേണ്‍ പോളിസി, ഗ്യാരണ്ടിയുടെ നിബന്ധനകള്‍, വില്‍പ്പനാനന്തര സേവനം എന്നിവയും വില്‍പ്പനക്കാരന്‍ ഉപഭോക്താവിനെ അറിയിക്കണം.

ഡയറക്ട് സെല്ലിംഗ് കമ്പനികളള്‍ കമ്പനി ആക്ട്, 2013 പ്രകാരവും കമ്പനി പങ്കാളിത്ത സ്ഥാപനമാണെങ്കില്‍, പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 1932 പ്രകാരമോ രജിസ്റ്റര്‍ ചെയ്യണം. ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തമാണെങ്കില്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 2008 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഉപഭോക്താവിന് ഉല്‍പ്പന്നത്തിലോ സേവനത്തിലോ പരാതികള്‍ ഉണ്ടെങ്കില്‍ പരാതി പരിഹാര ഓഫീസര്‍ അത്തരം പരാതി ലഭിച്ച് 48 പ്രവൃത്തി മണിക്കൂറിനുള്ളില്‍ ഏതെങ്കിലും ഉപഭോക്തൃ പരാതിയുടെ രസീത് അംഗീകരിക്കുകയും പരാതി സ്വീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ പരാതി സാധാരണഗതിയില്‍ പരിഹരിക്കുകയും വേണം.

ഒരു മാസത്തിലധികം കാലതാമസം നേരിട്ടാല്‍, കാലതാമസത്തിനുള്ള കാരണങ്ങളും പരാതിയില്‍ സ്വീകരിച്ച നടപടികളും പരാതിക്കാരനെ രേഖാമൂലം അറിയിക്കണം.

കൂടാതെ, ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതുണ്ട്, അവര്‍ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിയായിരിക്കും.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡയറക്ട് സെല്ലിംഗ് അസോസിയേഷന്‍ (WFDSA) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന്റെ റീട്ടെയില്‍ വലുപ്പം 2020-ല്‍ 28.3% വാര്‍ഷിക വളര്‍ച്ചയോടെ ഏകദേശം 22,500 കോടി രൂപയായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Multi-level marketing is a scam similar to Adu manjiyam case; KN Balagopal said that the law of the center will be strictly enforced

We use cookies to give you the best possible experience. Learn more