| Wednesday, 27th October 2021, 9:38 am

മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസം; ജലനിരപ്പ് 137 അടിയില്‍ താഴേ മതിയെന്ന് മേല്‍നോട്ട സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയില്‍ താഴേ മതിയെന്ന് മേല്‍നോട്ട സമിതി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും.

കേരളത്തിന് അനുകൂലമാണ് മേല്‍നോട്ട സമിതിയുടെ തീരുമാനം. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് സമിതിയുടെ നിര്‍ണായക തീരുമാനം.

ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് കേരളം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ മഴ ലഭിക്കുന്നുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങളെന്നും അതുകൊണ്ട് ജലനിരപ്പ് 139 അടിയ്ക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നുമായിരുന്നു കേരളം ആവശ്യപ്പെട്ടത്.

ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നുവിടാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയില്‍ തുടരുകയാണ്. വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mullapperiyar Dam water level below 137 feet

We use cookies to give you the best possible experience. Learn more