| Sunday, 27th October 2019, 8:04 pm

വാളയാര്‍ കേസ് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തുറന്ന കത്ത്.

കേസിലെ പ്രതികളെ വെറുത വിട്ട നടപടി ചൂണ്ടിക്കാട്ടിയ മുല്ലപ്പള്ളി കേരള പൊലീസിന്റെ പക്ഷപാതപരമായി പെരുമാറ്റത്തെ ഉള്‍കൊണ്ട് കേസ് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

വാളയാറിലെ പെണ്‍കുട്ടികളെ ഇല്ലാതാക്കിയ കുറ്റവാളികളെ തുറങ്കിലടയ്ക്കാന്‍ കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് ആകുന്നില്ലെന്നും ആരോപിച്ചു മുല്ലപ്പള്ളി ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

രണ്ട് പിഞ്ചു പെണ്‍കുട്ടികളാണ്, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്, അങ്ങയുടെ കണ്‍മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്, അവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായാണ് ഈ കത്ത്.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങള്‍ക്കു വഴിത്തെളിക്കുകയും ചെയ്ത വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് ബാലികമാരുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികളെക്കൂടി പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക് കോടതി വെറുതെ വിട്ടുവെന്ന വാര്‍ത്ത അങ്ങും അറിഞ്ഞു കാണുമല്ലോ.

പതിമൂന്നും ഒന്‍പതും വയസു മാത്രം പ്രായമുള്ള ആ കുട്ടികളെ ഒറ്റമുറി കൂരയുടെ ജനാലപ്പടിയില്‍ തൂങ്ങി നില്‍ക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അയല്‍വാസി ഉള്‍പ്പെടെ അഞ്ച് പ്രതികളില്‍ ഒരാളെ നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇനി ഒരു പ്രതിയുടെ കേസിലാണ് വിധി വരാനുള്ളത്. ആ പ്രതി പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനായതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത്. ആ ബാലികമാരെ ഇല്ലാത്താക്കിയ നരാധമന്മമാരെ തുറങ്കിലടയ്ക്കാന്‍ കഴിയാതെ പോയത് കേസ് കൈകാര്യം ചെയ്ത അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്.

ഈ പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ദരിദ്ര വിഭാഗത്തില്‍ പ്പെടുന്ന ഏതു കുടുംബത്തിലും സംഭവിക്കുന്ന കേസുകളിലും ഇത് തന്നെയാണ് അനുഭവം. അട്ടപ്പളത്ത് സംഭവിച്ചത് ലോക്കല്‍ പോലീസ് ആത്മഹത്യ എന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ് വിവാദം ഉയര്‍ന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചത് ആദ്യ അന്വേഷണത്തില്‍ വീഴ്ച കാണിച്ച് എസ്‌.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്ന സി. ഐയ്ക്കും ഡി.വൈ.എസ്. പിക്കമെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇവര്‍ക്കൊന്നും ഒരു പോറല്‍ പോലും ഉണ്ടായില്ല. മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് മാതാവ് ദൃക്‌സാക്ഷിയാണ് ആ വിവരം പോലീസിനോട് പറയുകയും ചെയ്തു തെളിവുകള്‍ ശക്തമായി ഇരുന്നിട്ടും വിചാരണയില്‍ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോയത് വളരെ ദുഃഖകരമാണ്. കോടതി കേസില്‍ വിധി പറയുന്ന ദിവസം ആ വിവരം കുടുംബത്തെ അറിയിച്ചു പോലുമില്ലെന്ന് അവരുടെ പരാതിയും കൂട്ടത്തിലുണ്ട്.

നിര്‍ഭയവും സത്യസന്ധ്ധമായും കേസ് മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടര്‍ അഡ്വ.ജലജയെ ആരുടെ സമര്‍ദ്ദത്തിന് വഴങ്ങിയാണ് മാറ്റിയത്.സി.ഡബ്ല്യു.സി ചെയര്‍മാനോ, പാര്‍ട്ടിയോ അറിഞ്ഞാണോ മാറ്റിയതെന്ന് അങ്ങ് വിശദീകരിക്കണം.
പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട കര്‍ശന മാനദണ്ഡങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട് ഒരുതരത്തിലുള്ള അലംഭാവവും അന്വേഷണത്തില്‍ ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീ സുരക്ഷ ഉറപ്പു വരുത്താന്‍ അങ്ങ് നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പിന് കഴിയുന്നുണ്ടോ? അങ്ങ് അത് പരിശോധിക്കണം. സ്ത്രീസുരക്ഷ ഇല്ലാത്ത ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ അങ്ങ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച തലശ്ശേരിയില്‍ ദളിത് കുടുംബത്തിലെ രണ്ട് യുവതികള്‍ക്കെതിരായി നടന്ന ആക്രമണം ഓര്‍ക്കുന്നുണ്ടാകുമല്ലോ.

ഈ കേസില്ലെങ്കിലും അങ്ങ് ഗൗരവപൂര്‍ണ്ണമായ അന്വേഷണം കൊണ്ടുവരണം പക്ഷപാതപരമായി കേരളപോലീസ് പെരുമാറുന്നു എന്ന ആരോപണം ഉള്ളതുകൊണ്ട് നിക്ഷ്പക്ഷമായ ഒരു ഏജന്‍സിയെക്കൊണ്ട് ഈ കേസ് അന്വേഷിക്കണം.

കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

അട്ടപ്പളത്തെ ബാലികമാര്‍ക്കുണ്ടായ ദുര്യോഗത്തില്‍ അവരുടെ കുടുംബത്തിന് നീതി ലഭിക്കണം. ജില്ലാ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയാണ് വേണ്ടത്.

സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെപ്പറ്റി വാ തോരാതെ പറയുന്ന അങ്ങേയുടെ സര്‍ക്കാര്‍ വാളയാറിലെ ദളിത് ബാലികമാരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more