| Friday, 17th December 2021, 11:32 am

തരൂരിന്റേത് പിണറായിയെ സഹായിക്കാനുള്ള ഗൂഢനീക്കം; അച്ചടക്കം എന്താണെന്ന് അറിയില്ലെങ്കില്‍ പാര്‍ട്ടി അത് പഠിപ്പിക്കണമെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫ് എം.പിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തരൂരിന്റേത് പിണറായി സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമാണ്. കെ റെയിലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പുവെക്കാതെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ ജയിപ്പിക്കാന്‍ താനടക്കമുള്ള ഒരുപാടുപേര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണം. കെ റെയില്‍ ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമല്ലെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ അനുകൂലിച്ചയാളാണ് തരൂരെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്ത നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അതൃപ്തിയറിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.

കെ റെയില്‍ വിഷയത്തിലെ വ്യക്തത കുറവ് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തരൂരിനോട് സംസാരിക്കാനാണ് സാധ്യത.

കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും കെ മുരളീധരന്‍ എം.പി നേരത്തെ പറഞ്ഞിരുന്നു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടെടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറി നില്‍ക്കാനുള്ള അവകാശമുണ്ട്. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയെ അടുത്തയാഴ്ച്ച നേരിട്ട് കാണും. സര്‍ക്കാരിനൊപ്പം തരൂര്‍ നില്‍ക്കില്ല എന്നാണ് മനസിലാക്കുന്നതെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്.

തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mullappally Ramachandran saying about sashi tharoor

Latest Stories

We use cookies to give you the best possible experience. Learn more