| Sunday, 24th January 2021, 6:31 pm

'സി.ബി.ഐയോട് മുഖ്യമന്ത്രിയ്ക്ക് എന്നാണ് ഇത്രയും വിശ്വാസം വന്നത്'? സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടതില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ട നടപടിയില്‍ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ തീരുമാനം വൈരാഗ്യ ബുദ്ധിയോടുള്ളതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസാണിത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായ കാലത്ത് സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് പരാജയം മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐയോട് എന്നുമുതലാണ് മുഖ്യമന്ത്രിയ്ക്ക് ഇത്രയും വിശ്വാസം വന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

സര്‍ക്കാര്‍ ഞായറാഴ്ച കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസുകള്‍ സി.ബി.ഐക്ക് വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സി വേണുഗോപാല്‍, എ. പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ. പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സി.ബി.ഐക്ക് വിട്ടത്.

പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേല്‍ നോട്ട ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ സോളാര്‍ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ തലത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കണക്കുകൂട്ടല്‍.

2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ. സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ. പി അനില്‍കുമാര്‍ അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mullappally Ramachandran Response On Solar Case

We use cookies to give you the best possible experience. Learn more