| Monday, 5th April 2021, 3:23 pm

മഞ്ചേശ്വരത്ത് വീണ്ടും എല്‍.ഡി.എഫ് പിന്തുണ തേടി മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.പി.ഐ.എം മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിട്ടുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയ്ക്ക് കഴിയില്ല. അതിനാല്‍ മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് വോട്ടുചെയ്യണമെന്നായിരുന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യപ്രസ്താവന.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത് എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

എന്നാല്‍ സി.പി.ഐ.എം സഹായം ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവുമെന്നും അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് എല്‍.ഡി.എഫിന്റെ പിന്തുണ തേടി മുല്ലപ്പള്ളി വീണ്ടും രംഗത്തെത്തിയത്. ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും ഒറ്റ വോട്ടു പോലും കോണ്‍ഗ്രസിന് വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശ്ശേരിയില്‍ എന്നല്ല, ഒരിടത്തും വേണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.. വര്‍ഗീയശക്തികളുമായി ബന്ധമില്ലെന്ന് പറയുകയും അവരെ വാരിപ്പുണരുകയും ചെയ്യാന്‍ ഞങ്ങള്‍ സി.പി.ഐ.എമ്മുകാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും ബി.ജെ.പി-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിപ്പോയത് യാദൃച്ഛികമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അത് യാദൃച്ഛികമായി തള്ളിപ്പോയതാണോ ? അത് വിശ്വസിക്കേണ്ട മൗഢ്യം ഈ നാട്ടിലെ ജനങ്ങള്‍ക്കില്ല. മനപ്പൂര്‍വം സി.പി.ഐ.എമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ് അത് ഇന്‍വാലിഡ് ആക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി സ്വതന്ത്രനായി മല്‍സരിക്കുന്ന സി.ഒ.ടി നസീറിന് പിന്തുണ നല്‍കുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. അതിന് ശേഷം ഇന്നുരാവിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞത് തലശ്ശേരിയില്‍ ബി.ജെ.പിക്കാര്‍ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുമെന്ന്. അതിന്റെ അര്‍ത്ഥം ബി.ജെ.പി സി.പി.ഐ.എമ്മിനെ സഹായിക്കാന്‍ തീരുമാനിച്ചു എന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Mullappally Ramachandran Again Seeking LDF Vote In Manjeswaram

We use cookies to give you the best possible experience. Learn more