| Tuesday, 8th August 2023, 12:51 pm

'ശ്രീനിവാസൻ അവിടെയിരുന്ന കസേരയെടുത്ത് അയാൾക്കിട്ട് ഒറ്റയേറ്; അയാൾ അവിടുന്നോടി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ ശ്രീനിവാസനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകളും ആറ്റിറ്റ്യൂടും ആണ്. തന്നെ അനാവശ്യമായി ദേഷ്യംപിടിപ്പിച്ച ആളോട് ശ്രീനിവാസൻ പെരുമാറിയ രീതിയെപ്പറ്റി സംസാരിക്കുകയാണ് നടൻ മുകേഷ്.

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ഉണ്ടായിരുന്ന വ്യക്തി തന്നെ അപമാനിച്ചപ്പോൾ ശ്രീനിവാസൻ അയാളെ കസേരവെച്ച് എറിഞ്ഞെന്ന് നടൻ മുകേഷ് പറഞ്ഞു. എന്നാൽ അവസരോചിതമായി താൻ ഇടപെട്ടതുകൊണ്ട് അയാൾക്കുമേൽ കസേര വീണില്ലെന്നും അയാൾ പിന്നീട് ശ്രീനിവാസനെ തല്ലാൻ ആളെ കൊണ്ടുവന്നെന്നും മുകേഷ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കൽ ദിവസങ്ങളോളം അടുപ്പിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു. സെറ്റിൽ നിന്നും കിട്ടുന്ന ഭക്ഷണം എന്നും കഴിച്ച് മടുത്തു. ഒരു ദിവസം എന്റെയും ശ്രീനിവാസന്റെയും ഷൂട്ടിങ് നേരത്തെ കഴിഞ്ഞു.

നമുക്കിന്ന് ഒരു വെറൈറ്റിക്ക് പുറത്തുപോയി ഭക്ഷണം കഴിച്ചാലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ശ്രീനിവാസനും അതിന് ഓക്കേ പറഞ്ഞു. ഞങ്ങൾ രാത്രി 7.30 ആകുമ്പോൾ പോകാമെന്ന് തീരുമാനിച്ചു. പക്ഷെ പോകാനിരുന്ന സമയത്ത് ശ്രീനിവാസന് ഒരു കഥ കേൾക്കാൻ ഉണ്ടായിരുന്നു. അവർ കഥപറഞ്ഞിട്ട് പോയപ്പോൾ ഒത്തിരി വൈകി.

ഭക്ഷണം വേണ്ടെന്ന് പ്രൊഡക്ഷൻകാരോട് പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് പുറത്തുപോയി തന്നെ കഴിക്കുകയെ നിവർത്തിയുള്ളു. അങ്ങനെ അവിടുത്തെ ഏറ്റവും നല്ല ചിക്കനും പൊറോട്ടയും കിട്ടുന്ന കടയിൽത്തന്നെ ഞങ്ങൾ പോയി.

ഞങ്ങൾ ചെന്നപ്പോഴേക്കും അവിടുത്തെ കച്ചവടം കഴിഞ്ഞിരുന്നു. അകത്ത് ഉണ്ടായിരുന്നവർ കഴിച്ചുകഴിഞ്ഞാൽ പുതിയ ഓർഡർ എടുക്കുകയുമില്ല. ഞാൻ അവിടുത്തെ വാച്ച്മാനെ വിളിച്ച് മുകേഷും ശ്രീനിവാസനും കാണാൻ വന്നിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു.

ഓണർ വന്ന് ഞങ്ങളെ വളരെ ബഹുമാനപൂർവ്വം അകത്തേക്ക് വിളിച്ചു. എന്താ കഴിക്കാൻ വേണ്ടതെന്നും ചോദിച്ചു. അയാൾ പോയപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നിട്ട് പോകുന്നില്ല. സുഹൃത്തേ ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട് ഒന്ന് മാറുമോയെന്നു ചോദിച്ചപ്പോൾ എനിക്കത് കുഴപ്പമില്ല നിങ്ങൾ പറയുന്നത് കേൾക്കാമല്ലോ, സംസാരിച്ചോയെന്ന് പുള്ളി പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ ശ്രീനിവാസൻ മിണ്ടാതെയിരിക്കുകയാണ്. ശ്രീനിവാസൻ ആണെങ്കിൽ എന്തെങ്കിലും അനീതി കണ്ടാൽ പ്രതികരിക്കുന്ന ആളാണ്. എന്തുണ്ടെങ്കിലും പറയും, ചിലപ്പോൾ ടി.വിയിലൂടെ പറയും, എഴുത്തിലൂടെ അല്ലെങ്കിൽ സിനിമ ഡയലോഗിലൂടെയാണെങ്കിലും പുള്ളി പറഞ്ഞിരിക്കും.

ഇയാൾ എന്താ മിണ്ടാത്തെ, വായിൽ പഴം തിരുകി വെച്ചിരിക്കുകയാണോയെന്ന് പെട്ടെന്ന് ഒരു കാര്യവുമില്ലാതെ അയാൾ ശ്രീനിവാസനോട് പറഞ്ഞു. വെറുതെ ഇരുന്ന ശ്രീനിവാസനോടാണെന്ന് ഓർക്കണേ. ശ്രീനിവാസൻ എഴുന്നേറ്റിട്ട്, ഇരുന്ന കസേരയെടുത്ത് അയാൾക്കിട്ട് ഒറ്റയേറ്. ഞാൻ അയാളെ തള്ളിയിട്ടതുകൊണ്ട് അയാൾക്ക് അടി കിട്ടിയില്ല. അയാൾ ഓടി.

ഞങ്ങൾ പിന്നീട് ഭക്ഷണം കഴിക്കാൻ ഇരുന്നു. പെട്ടെന്ന് ഒരാൾ വന്ന് പറഞ്ഞു ആ ഓടിയ ആൾ ഒരു നേതാവിന്റെ ബന്ധുവാണ് അയാൾ ഇപ്പൊ ആളുകളുമായിട്ട് വരുമെന്ന്. പിന്നെ പോലീസുകാർ ഒക്കെ വന്ന് സംഗതി ഒത്തുതീർപ്പാക്കി,’ മുകേഷ് പറഞ്ഞു.

Content Highlights: Mukesh on an incident with Sreenivasan

We use cookies to give you the best possible experience. Learn more