| Tuesday, 10th March 2020, 2:54 pm

ആ കോടീശ്വര പട്ടം ഇനി മുകേഷ് അംബാനിക്കില്ല; റിലയന്‍സ് ഇടിയുമ്പോള്‍ കസേര വലിച്ചിടുന്നതാര്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ തിരിച്ചടിയായത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനിക്കാണ്. എണ്ണവില ഇടിഞ്ഞതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും മുകേഷ് അംബാനിയെ വിട്ടുപോയി.

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ ഇത് ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് അംബാനിയുടെ ആസ്തിയും ഇടിഞ്ഞത്. ഇതോടെ അംബാനി എഷ്യയിലെ ധനികന്മാരില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2018 പകുതിയോടെ ഒന്നാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആലിബാബ ഗ്രൂപ്പാണ് ഇപ്പോള്‍ നിലമെ
ച്ചപ്പെടുത്തി ഒന്നാമതെത്തിയിരിക്കുന്നത്. അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളര്‍ കൂടുതലാണ് ആലിബാബക്കിപ്പോള്‍.

കൊറോണ വൈറസ് ആലിബാബയുടെ ബിസിനസിനെയും ഉലച്ചെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പിടിച്ചുനില്‍ക്കുകയായിരുന്നു.

റിലയന്‍സിന്റെ ഓഹരികള്‍ 12 ശതമാനമാണ് തിങ്കളാഴ്ചമാത്രം ഇടിഞ്ഞത്. പത്ത് വര്‍ഷത്തിന് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്തരത്തിലൊരു പതനത്തെ നേരിടുന്നത്.

കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെയാണ് അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയത്. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ താഴെവരെ വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് നല്‍കുന്ന സൂചന.

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധ സമയത്താണ് ഇതിന് മുമ്പ് വില ഇത്രത്തോളം കുറഞ്ഞിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more