| Wednesday, 13th July 2022, 9:31 am

ഷമി ഹീറോയാടാ ഹീറോ! ഏകദിനത്തില്‍ പുതിയ റെക്കോഡുമായി മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംംഗ്ലണ്ട് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്റെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 110 റണ്‍സിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറ് വിക്കറ്റ് നേടിയപ്പോള്‍ ഷമി മൂന്നെണ്ണം നേടി.

ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് അടിത്തറയിട്ടത് ബുംറയായിരുന്നുവെങ്കിലും ഷമിയും ഒട്ടും മോശമല്ലായിരുന്നു. തന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഏകദിനത്തില്‍ 150 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഷമി. അതിവേഗത്തില്‍ ആ റെക്കോഡ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് ഷമി.

80 മത്സരത്തില്‍ നിന്നാണ് ഷമി ഈ റെക്കോഡ് സ്വന്തമാക്കിയത്. 97 മത്സരത്തില്‍ നിന്നും 150 വിക്കറ്റ് നേടിയ അജിത് അഗര്‍ക്കറിന്റെ റെക്കോഡാണ് ഷമി തകര്‍ത്തത്. ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് സ്വന്തമാക്കിയവരില്‍ ലോകത്ത് മൂന്നാമതാണ് ഷമി.

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 77 മത്സരത്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് 150 വിക്കറ്റ് നേടിയത്. പാകിസ്ഥാന്‍ സ്പിന്‍ ഇതിഹാസ താരമായ സഖ്‌ലൈന്‍ മുസ്താക്കാണ് രണ്ടാമതുള്ളത്. 78 മത്സരത്തില്‍ നിന്നാണ് അദ്ദേഹം 150 വിക്കറ്റ് നേടിയത്.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഷമിയോടൊപ്പം മൂന്നാം സ്ഥാനത്താണ്. ഇരുവരും 77 മത്സരത്തിലാണ് 150 വിക്കറ്റ് നേടിയത്.

അതേ സമയം ആദ്യ മത്സരത്തില്‍ മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 18.4 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താകാതെ നിന്നു. രോഹിത് 58 പന്തില്‍ 74 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ 54 പന്തില്‍ 31 റണ്‍സുമായി ധവാന്‍ മികച്ച സപ്പോര്‍ട്ട് നല്‍കി.

Content Highlights: Muhammed Shami Achieved a milestone in ODI cricket

We use cookies to give you the best possible experience. Learn more