| Saturday, 4th December 2021, 1:19 pm

റോഡ് പണിക്ക് മഴ തടസം തന്നെയാണ്; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജയസൂര്യയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തിക്ക് മഴ തടസം തന്നെയാണെന്ന് മന്ത്രി പറഞ്ഞു.

ചിറാപുഞ്ചി ഉള്‍പ്പെട്ട മേഘാലയില്‍ 10,000 കിസോമീറ്റര്‍ റോഡാണുള്ളതെന്നും കേരളത്തില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ സാന്നിധ്യത്തില്‍ റോഡ് അറ്റകുറ്റപ്പണിയെ ജയസൂര്യ വിമര്‍ശിച്ചിരുന്നു. പി.ഡബ്ല്യു.ഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുന്നതിനിടെയാണ് ജയസൂര്യയുടെ വിമര്‍ശനമുണ്ടായത്.

കേരളത്തിലെ പലയിടങ്ങളിലെ റോഡുകളും മോശം അവസ്ഥയിലാണെന്നും ഇത്തരം റോഡുകളില്‍ വീണ് മരിക്കുന്ന മനുഷ്യരോട് ആര് സമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മഴയാണ് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാവില്ലെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും ലോണെടുത്തും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് പലരും നികുതി അടക്കുന്നത്. അങ്ങനെയുള്ളവരോട് ഒഴിവുകഴിവുകള്‍ പറയരുതെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

‘ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വച്ച് അപ്പോള്‍ തന്നെ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം,’ ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്ന് മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Muhammed Riyas giving reply to Jayasurya

We use cookies to give you the best possible experience. Learn more