| Saturday, 12th December 2020, 8:28 pm

പ്രിയപ്പെട്ട മാമൈദിയുടെ കണ്ണിലുള്ള രണ്ട് നീര്‍ത്തുള്ളികള്‍ എന്റെ ഖല്‍ബില്‍ ഇറ്റുന്നു

മുഹമ്മദ് റാഫി എന്‍.വി

മലയാള സര്‍വകലാശാലയില്‍ സുവര്‍ണരേഖ എഴുത്തുകാര ചിത്രീകരണ പദ്ധതിയുമായി സഹകരിച്ചപ്പോഴാണ് ഞാന്‍ ഖാദര്‍ക്കയെ ഹൃദയം കൊണ്ടറിഞ്ഞത്. ഡോക്യുമെന്ററി ചിത്രീകരണത്തിന് വേണ്ടി അന്നത്തെ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ ലിസ്റ്റ് തന്നപ്പോള്‍ ഖാദര്‍ക്കയെ വളരെ ഇഷ്ടത്തോടെ തെരെഞ്ഞെടുക്കുയായിരുന്നു. ആ ഇഷ്ടം ഇന്നും പെരുക്കുന്നു. എന്തൊക്കെയായിരുന്നു.ആ ഇഷ്ടം? ആ കൂട്ട്? മാമൈദിയുടെ മകനോടൊപ്പം തുള്ളിച്ചാടി കണ്ടത് എന്തൊക്കെയായിരുന്നു? തൃക്കോട്ടുര്‍ ദേശത്തിന്റെ പെരുമ? കാവുകള്‍ പള്ളികള്‍ അഘോര ശിവം?

ഞങ്ങള്‍ നടത്തിയ യാത്രകള്‍. എണ്‍പതു വയസ്സ് പിന്നിട്ട ഒരു മഹാനായ മനുഷ്യന്‍ കുഞ്ഞികുട്ടിയെ പോലെ രാവിലെ എഴുന്നേറ്റ് കുളിച്ചു കുപ്പായമിട്ട് ബീവി ഉണ്ടാക്കിയ പത്തിരിയും എറച്ചിയും കഴിച്ചു വീട്ടില്‍ എട്ടോളം ദിവസം കാത്തിരുന്നു! (പെരുന്നാളിന് ഞാന്‍ പണ്ട് പൊലച്ച തന്നെ എണീച്ചു അള്ളാഹു അക്ബര്‍ അള്ളാഹു കേട്ടിരിക്കുന്ന പോലെ…) ഞങ്ങള്‍ എട്ടോളം പേരടങ്ങുന്ന യുണിറ്റിനൊപ്പം പുറപ്പെടാന്‍.

രണ്ടു ദിവസം മൂപ്പരുടെ മകളുടെ വീട്ടില്‍. ഒരു ദിവസം അളകാപുരിയില്‍ വേണുവേട്ടനും മോഹനേട്ടനും ഖാദര്‍ക്കാ ആയതു കൊണ്ട് ഫ്രീ ആയി തന്ന കോട്ടേജില്‍! ബാക്കി ദിവസങ്ങള്‍ മുഴുവന്‍ മൂപ്പര്‍ തന്നെ സൃഷ്ടിച്ച തൃക്കോട്ടൂര്‍ ദേശത്തിലെ ഓരോ മുക്കിലും മൂലയിലും! മാമൈദിയെ പിരിഞ്ഞു കേരളത്തിലെത്തി കൊയിലാണ്ടി പേരാമ്പ്ര റോഡിലുള്ള ബാപ്പയുടെ വീട്ടിലെ ചരുമുറിയില്‍ അടുത്തുള്ള സര്‍പ്പക്കാവില്‍ നിന്ന് സര്‍പ്പം എണീറ്റ് തന്നോട് ഖിസ്സ പറയാന്‍ വരുമോ എന്നോര്‍ത്ത് പേടിച്ചു ഉറക്കം കിട്ടാതെ പോയ രാത്രികളെ കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്നു സങ്കടം വന്നു. മറ്റൊന്നും കൊണ്ടല്ല, ഖാദര്‍ക്കയുടെ ഉമ്മ മാമൈദി പുറത്തു തട്ടി ഉറക്കാന്‍ കൂടെ ഇല്ലായിരുന്നെല്ലോ.

മറ്റൊന്ന് കൂടെ അതിന്റെ കൂട്ടത്തില്‍ കേട്ടപ്പോള്‍ സങ്കടം ഇരട്ടിച്ചു. പൊതുവെ അതിഥികള്‍ വീട്ടില്‍ കിടക്കുന്ന സ്ഥലമാണെല്ലോ ചരുമുറി. എന്റെ ബാപ്പയുടെ വീടാണ് അത് എന്നൊരു ബന്ധമാണെല്ലോ എനിക്കാ വീടുമായി!, വീടിന്റെ ഉള്ളില്‍ ഉമ്മയില്ലെല്ലോ, അത് കൊണ്ട് കൂടിയായിരിക്കണം അത്രയും ചെറുതായിട്ടും ഞാന്‍ പുറത്തെ ചരുമുറിയില്‍ കിടന്നിരുന്നത്!

ഖാദര്‍ക്കാ അത് പറഞ്ഞത് ആ ചരുമുറിയില്‍ വെച്ചായിരുന്നു. ക്യാമറ ചെയ്തിരുന്ന മുഹമ്മദിനോട് ഞാന്‍ പറഞ്ഞു. ചരുമുറിയില്‍ വെച്ഛ് ഡീപ് ഫോക്കസ് ചെയ്താല്‍ സര്‍പ്പക്കാവിലെ ചാത്തന്മാരെ കാണാന്‍ പറ്റുമോ എന്ന് നോക്ക് മുഹമ്മദേ… ഞാന്‍ പാറപ്പള്ളിയിലെ ജിന്നുകളുടെ കൂട്ടത്തില്‍ മാമൈദി ഉണ്ടോ എന്ന് നോക്കട്ടെ. കണക്കു ചോദിക്കണം. എന്തിനാണ് ബര്‍മ്മയില്‍ വെച്ച് നീ ഖാദറിനെ ഉപേക്ഷിച്ചു. ഖാദറിന് ഞാന്‍ ഒരു പാട്ടു പാടി കൊടുക്കാന്‍ മാമൈദി എന്ന ജിന്ന് പറഞ്ഞു. മുള്ളാ മുള്ളാ ഖാദറെ എന്ന് തുടങ്ങുന്ന പാട്ട് (ഖാദര്‍ക്കാ തന്നെ എഴുതിയ ആ പാട്ട്) മാമൈദി ഖാദര്‍ക്കാക്ക് പെയ്യാന്‍ കാത്തു നില്‍ക്കുന്ന കാര്‍മേഘമായിരുന്നു.

ഖാദര്‍ക്കയുടെ കണ്ണില്‍ ഇടക്കൊക്കെ പുറത്തേക്കിറ്റുന്ന രണ്ടു നീര്‍ മാമൈദികള്‍ ഉണ്ടായിരുന്നു. അത് എന്റെ കണ്ണില്‍ നിന്നും ഇറ്റുന്നു. ഈയിടെയായി രാത്രി പന്ത്രണ്ടു മണിയായാല്‍ ജിന്നുകള്‍ വരും. ഞാന്‍ അവരോട് കുറച്ചു സമയം കഥ പറഞ്ഞിരിക്കും. സദറത്തുല്‍ മുന്‍തഹയിലെ ഒരില കൂടി പാകമായി കൊഴിഞ്ഞു. ഇന്ന് രാത്രി ജിന്നുകള്‍ വരുമ്പോള്‍ മാമയ്ദി ഉണ്ടാകുമോ? ഉണ്ടെങ്കില്‍ മുള്ളാ മുള്ളാ ഖാദറും ഇടതു കൈവിരലില്‍ തൂങ്ങി ഉണ്ടാകും…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദ് റാഫി എന്‍.വി

എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.

We use cookies to give you the best possible experience. Learn more