| Saturday, 17th July 2021, 3:49 pm

''ഇയാളെയൊക്കെ പിടിച്ച് ആരെങ്കിലും നായകനാക്കുവോ?''; മോഹന്‍ലാലിനെപ്പറ്റി പറഞ്ഞ ആദ്യ കമന്റ് ഇതായിരുന്നുവെന്ന് എം.ആര്‍. ഗോപകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആദ്യമായി മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് നടന്‍ എം.ആര്‍. ഗോപകുമാര്‍.

ഇയാളെയൊക്കെ ആരെങ്കിലും നായകനാക്കുവോ എന്നായിരുന്നു തന്റെ ആദ്യ ചിന്തയെന്ന് ഗോപകുമാര്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘ഇയാളെ പിടിച്ച് ആരെങ്കിലും നായകനാക്കുവോ എന്ന് തോന്നിയിരുന്നു. നമ്മുടെ സങ്കല്‍പ്പത്തിലെ നായകനായി മമ്മൂക്ക നില്‍ക്കുകയല്ലേ. പക്ഷെ ലാല്‍ ആധികാരികമായി മനുഷ്യന്റെ ഹൃദയത്തിലേക്ക് ചാടിക്കയറുകയായിരുന്നു,’ ഗോപകുമാര്‍ പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ജീനിയസ്സ് ആക്ടേഴ്‌സ് ആണെന്നും അതുകൊണ്ടാണ് രണ്ടുപേര്‍ക്കും ഇത്രയും കാലം സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു.

നേരത്തെ സീരിയല്‍ രംഗത്ത് നിന്ന് സിനിമയില്‍ എത്തുന്നവര രണ്ടാംകിടക്കാരായി കണ്ടിരുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു. സീരിയല്‍ ആര്‍ട്ടിസ്റ്റുകളോട് ഒരു പുച്ഛമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത് മാറിയെന്നും സീരിയലാണ് സിനിമയ്ക്ക് ദോഷമെന്ന് പറയാന്‍ തുടങ്ങിയെന്നും ഗോപകുമാര്‍ പറയുന്നു.

നാടകരംഗത്ത് നിന്ന് സീരിയലിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയയാളാണ് ഗോപകുമാര്‍. അടൂര്‍ ചിത്രങ്ങളിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

അടൂരിന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ പേരില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് അടൂരിന്റെ തന്നെ വിധേയനിലെ പ്രധാന കഥാപാത്രമായ തൊമ്മിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.


Content Highlights: MR Gopakumar About Mohanlal

We use cookies to give you the best possible experience. Learn more