ആകാശ് വിജയ് വര്‍ഗിയയെ മുട്ടുകുത്തിച്ച് നഗരസഭ; ഇന്‍ഡോറിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി
India
ആകാശ് വിജയ് വര്‍ഗിയയെ മുട്ടുകുത്തിച്ച് നഗരസഭ; ഇന്‍ഡോറിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 3:12 pm

ഇന്‍ഡോര്‍: ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയ തടഞ്ഞതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ കഴിയാതിരുന്ന ഇന്‍ഡോറിലെ വിവാദമായ അനധികൃത കെട്ടിടം പൊളിച്ചുനീക്കി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

കെട്ടിടത്തിന്റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്. എന്നാല്‍ ഭൂരെ ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്‍ഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആകാശ് വിജയവര്‍ഗിയ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നേരെ തിരിഞ്ഞത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ എം.എല്‍.എയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

ബി.ജെ.പി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ. എം.എല്‍.എയെയുടെ നടപടി തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രംഗത്തെത്തിയിരുന്നു.

‘ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ആരായാലും അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്നും മോദി പറഞ്ഞിരുന്നു.