സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ക്രിമിനലുകളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍; ഗൂഢാലോചനയില്‍ നികേഷിന് പങ്കുണ്ടെന്ന് കരുതുന്നില്ല: റിപ്പോര്‍ട്ടര്‍ ടി.വി മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്
Kerala Police
സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ക്രിമിനലുകളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍; ഗൂഢാലോചനയില്‍ നികേഷിന് പങ്കുണ്ടെന്ന് കരുതുന്നില്ല: റിപ്പോര്‍ട്ടര്‍ ടി.വി മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2023, 7:24 pm

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി.വി.യുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന സമയത്ത് ഇപ്പോഴത്തെ മുതലാളിമാരായ ആന്റോ, ജോസുകുട്ടി, റോഷി അഗസ്റ്റിന്‍മാരില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീര്‍. അവരുടെ ചിന്ത മുഴുവന്‍ വാര്‍ത്തകളെ എങ്ങനെ പുറത്ത് വില്‍ക്കാം എന്നായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോതമംഗലത്ത് റോയി കുര്യന്‍ എന്ന മുതലാളിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ താനും ഈ മുതലാളിമാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായെന്നും പിന്നീട് അതിന് ശേഷം അവര്‍ തന്നോട് മിണ്ടിയിട്ടില്ലെന്നും ബഷീര്‍ പറയുന്നു.

‘രക്ഷകരുമായുള്ള എന്റെ സൗഹൃദം, പക്ഷെ, പെട്ടന്ന് തകര്‍ന്ന് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നിലനിന്ന കാലമായിരുന്നു അത്. കോതമംഗലത്ത് റോയ് കുര്യന്‍ എന്നൊരു പാറമട മുതലാളി കൊവിഡ് നിയമങ്ങള്‍ ലംഘിച്ചു, റോള്‍സ് റോയ്സ് വാഹനങ്ങളുടെ ഒരു പരേഡ് നടത്തിയതിന് പൊലീസ് കേസെടുത്തു.

ഏതാനും മാസം മുമ്പ് ഇതേയാള്‍ തന്റെ ഗ്രാനൈറ്റ് ക്വാറിയുടെ ഉദ്ഘാടനത്തിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചു മഴനൃത്തം നടത്തിയതും കേസായിരുന്നു. കോതമംഗലം സ്റ്റേഷനില്‍ നിരനിരയായി നിര്‍ത്തിയിട്ട റോള്‍സ് റോയ്സ് വാഹനങ്ങളെക്കുറിച്ചും ഒരു പണച്ചാക്കിന്റെ തുടര്‍ച്ചയായ കൊവിഡ് നിയമലംഘനങ്ങളെ കുറിച്ചും സ്റ്റോറി ചെയ്യാനാണ് ഒരു റിപ്പോര്‍ട്ടറും ക്യാമറാമാനും പുറപ്പെട്ടു പോയത്.

പക്ഷെ, തിരിച്ചുവന്നപ്പോള്‍ അത് റോയ് കുര്യന്റെ അപദാനങ്ങളായി മാറ്റിക്കൊടുക്കണമെന്ന് പുതിയ രക്ഷകന്മാര്‍ വാശിപിടിച്ചു. 33 മിനിട്ടുള്ള റോയ് കുര്യന്റെ പ്രാഞ്ചി അഭിമുഖം ആറ് മിനിറ്റായി ചുരുക്കി എഡിറ്റ് ചെയ്യിച്ച് ഒരുവിധം മനുഷ്യരെ കാണിക്കാവുന്ന വിധത്തിലാക്കി യൂട്യൂബില്‍ കൊടുക്കാനേല്‍പ്പിച്ച് ഞാന്‍ പോന്നു.

രാത്രിയായപ്പോള്‍ പ്രസ്തുത റിപ്പോര്‍ട്ടര്‍ ഓടിക്കിതച്ച് വീട്ടില്‍ വന്ന് ‘അവര്‍ ആ മുഴുവന്‍ അഭിമുഖവും കൊടുക്കാന്‍ പറഞ്ഞു, കൊടുത്തു’ എന്ന് പറഞ്ഞു. നീയുംകൂടി ചേര്‍ന്നാണോ കച്ചോടം എന്ന് കളിയാക്കി ഞാന്‍ റിപ്പോര്‍ട്ടറെ തിരിച്ചയച്ചു.

അധികം വൈകാതെ അടുത്ത സംഘര്‍ഷം രൂപംകൊണ്ടു. ഇത്തവണയും കഥാപാത്രം റോയ് കുര്യന്‍ തന്നെ. അതിനകം അയാള്‍ എന്തിനോ ആസ്റ്റര്‍ മെഡിസിറ്റിയില്‍ അഡ്മിറ്റായിരുന്നു. എട്ട് വര്‍ഷം മുമ്പ്, 2012-ല്‍, അയാള്‍ക്ക് ഏതോ ബന്ധുവീട്ടില്‍ വെച്ച് കൂട്ടയടി കിട്ടിയിരുന്നുവത്രെ. അന്നത്തെ പരിക്കുകളാണ് ഇന്നത്തെ രോഗാവസ്ഥക്ക് കാരണമെന്നും ബന്ധുക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് അയാളുടെ പുതിയ ആഗ്രഹം.

ഈ ആവശ്യമുന്നയിച്ച് അയാള്‍ മുഖ്യമന്ത്രിക്ക് എഴുതിയ ഒരു കത്തുമായി രണ്ടാമത്തെ സഹോദരന്‍ ജോസുകുട്ടി ഒരു ദിവസം നികേഷില്ലാത്ത സമയത്ത് ഡെസ്‌കില്‍ കയറിവന്നു. ഇത് വെബ്ബിലും ചാനലിലും വലിയ വാര്‍ത്തയായി കൊടുക്കണമെന്ന് അധികാരസ്വരത്തില്‍ പറഞ്ഞു.

എന്നിട്ടും ഞാന്‍ സമാധാനം കൈവിട്ടില്ല. ഇത് 2012-ലെ കേസല്ലേ, പരാതിയിലെ തിയ്യതി ഇനിയും മൂന്ന് ദിവസം കഴിഞ്ഞാണല്ലോ, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ നമുക്ക് വീശി കൊടുക്കാം എന്നൊക്കെ പറഞ്ഞ് ഞാന്‍ ആ സഹോദരനെ തിരിച്ചയച്ചു. ഒപ്പം, ഈ വാര്‍ത്ത എന്നോട് ചോദിക്കാതെ കൊടുത്തേക്കരുത് എന്ന് കാണിച്ച് ഡെസ്‌കിലെ ഗ്രൂപ്പില്‍ ഒരു മെസേജും ഇട്ടു.

പിന്നെ പലവഴിക്ക് ഈ വാര്‍ത്തയൊന്ന് വരുത്താന്‍ ശ്രമിച്ചെങ്കിലും നടക്കാതെയായി. അതോടെ, ഈ സ്റ്റോറി കൊടുത്ത് റോയ് കുര്യന്റെ ഹൃദയം കവരുക എന്ന പദ്ധതി പാളി. ചുരുങ്ങിയത് 25 ലക്ഷമാണ് അവര്‍ റോയ് കുര്യനില്‍ നിന്ന് പ്രതീക്ഷിച്ചത് എന്ന് അവരുടെ സംസാരത്തില്‍ നിന്നുതന്നെ എനിക്ക് മനസിലായി. കലിമൂത്ത ജോസുകുട്ടി അയാളുടെ സെക്രട്ടറിയെ വിട്ട് റൂമിലേക്ക് വിളിപ്പിച്ചു.

ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്. ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ സെക്രട്ടറിയുടെ മുന്നില്‍ വച്ച് സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് അവരതുവരെ കേട്ടിട്ടേ ഇല്ലെന്ന് തോന്നുന്നു. അതവിടെ സംഭവിച്ചു. അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല, മൂന്ന് പേരും. കോറിഡോറില്‍ വച്ച് കണ്ടാല്‍ ഒഴിഞ്ഞുമാറും. ഞാന്‍ ഡസ്‌കിലുണ്ടെകില്‍ അങ്ങോട്ടുള്ള ഉലാത്തല്‍ ഒഴിവാക്കും,’ അദ്ദേഹം പറഞ്ഞു.

മുട്ടില്‍ മരംമുറി കേസിലെ ഗൂഢാലോചനയില്‍ നികേഷ് കുമാര്‍ പങ്കെടുക്കുകയോ കൊള്ളയുടെ പങ്കു പറ്റുകയോ ചെയ്തുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഈ ക്രിമിനലുകളുടെ ഗൂഢാലോചനയെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കൊക്കെ അപ്പുറത്തുള്ള ക്രിമിനലുകളാണ് അഗസ്റ്റിന്‍ സഹോദരങ്ങളെന്നും റിപ്പോര്‍ട്ടറിന്റെ പേരും സൗകര്യങ്ങളും അവര്‍ ദുരുപയോഗം ചെയ്തിരുന്നെന്നും അദ്ദേഹം പറയുന്നു.

ഏഴു മാസംകൊണ്ട് ചാനലിന്റെ എഡിറ്റര്‍ സ്ഥാനം ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ നിര്‍ബന്ധിച്ചവരോട് ‘റിപ്പോര്‍ട്ടര്‍ ചാനലിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ചില പരിഭവങ്ങള്‍’ എന്ന് മാത്രമേ താനന്ന് പറഞ്ഞുള്ളൂവെന്നും ബഷീര്‍ കുറിച്ചു.

‘ഒന്നോ രണ്ടോ കോടി രൂപ നികേഷിനു കൈവായ്പ നല്‍കിയതിന്റെ പുറത്ത് അന്നെന്നോട് അത്രയും പരാക്രമം കാണിക്കാമെങ്കില്‍ പൂര്‍ണ ഉടമസ്ഥര്‍ ആയ സ്ഥിതിക്ക് അവരിപ്പോള്‍ അവിടെ എന്ത് ചെയ്യുന്നുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും. അവര്‍ ഉണ്ണി ബാലകൃഷ്ണന് ജേര്‍ണലിസം ലെക്ച്ചര്‍ കൊടുക്കുന്നുണ്ടാകും.

അവര്‍ മുന്തിയ തലക്കെട്ടുകള്‍ നിര്‍ദേശിക്കുന്നുണ്ടാകും. നിങ്ങളറിയാതെ അവര്‍ നിങ്ങളെ വിറ്റുകാശാക്കിയിട്ടുണ്ടാവും. എന്തെല്ലാം സമ്മര്‍ദമുണ്ടായാലും ആ ക്രിമിനല്‍ സംഘത്തില്‍പെട്ടവരുടെ ഇരു വശത്തുമായി നിങ്ങള്‍ പ്രോമോകള്‍ക്കു നിന്ന് കൊടുക്കരുതായിരുന്നു. കരിയറിലുടന്നീളം നന്നായി അറിയാവുന്ന ഉണ്ണി ബാലകൃഷ്ണനോടും സ്മൃതി പരുത്തിക്കാടിനോടും ആര്‍. ശ്രീജിത്തിനോടുമുള്ള ഒരു പരിഭവം പറച്ചിലായി ഇതിനെ കണ്ടാല്‍ മതി.

നികേഷ് എന്തിനു ഇത് ചെയ്തു എന്നാണ് പലരും എന്നോട് ചോദിച്ചത്. ജേര്‍ണലിസ്റ്റായ ഒരു മാധ്യമ സംരംഭകന്‍ ഇതുവരെ സഞ്ചരിക്കാത്ത വഴികളിലാവാം അയാള്‍ എന്ന് ഒരാളോട് ഞാന്‍ മറുപടി പറഞ്ഞു,’ ബഷീര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പുതിയ ഉടമകളായ മാങ്ങാ മുതാളിമാരെക്കുറിച്ച് എനിക്കറിയാവുന്നത് പറയാമെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നു. ‘ന്യൂസ്റൂമിലെ പടുമരങ്ങളും ഒരു എഡിറ്ററുടെ മരണവും’ എന്നോ മറ്റോ തലക്കെട്ടിട്ട് ഒരു ലേഖനമായി ചമച്ച് ആര്‍ക്കെങ്കിലും അയച്ചുകൊടുത്ത് പണം പറ്റിയാലോ എന്നാലോചിച്ചതാണ്.

അപ്പോഴാണ് കെ. സുനില്‍ കുമാറിനെ പോലുള്ള ചിലര്‍ ‘നീ പറഞ്ഞിട്ട് പോയാമതി’ എന്നും പറഞ്ഞു ഏനക്കേടുണ്ടാക്കിയത്. അതുകൊണ്ടു അതിവിടെത്തന്നെ പറയാം. എനിക്ക് എം.വി. നികേഷ് കുമാറിനോട് വലിയ വിയോജിപ്പുകളുണ്ട്. താന്‍ ചെയ്യുന്നതെല്ലാം യുഗപരിവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങളാണെന്ന് ഉറച്ചു വിശ്വസിക്കുകയും, തനിക്കു ചുറ്റുമുള്ളവര്‍ക്കെല്ലാം ആ ഉദ്യമങ്ങളെ പിന്തുണയ്ക്കാന്‍ ധാര്‍മികമായ ബാധ്യതയുണ്ടെന്ന് ആത്മാര്‍ത്ഥമായി കരുതുകയും ചെയ്യുന്ന ഒരാളാണ് നികേഷ്.

സാമൂഹിക പ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിലെ ആഴമില്ലായ്മ, വായനാദാരിദ്ര്യം, വൊക്കാബുലറിക്കമ്മി അങ്ങനെ പല കുറ്റങ്ങളും കുറവുകളും അദ്ദേഹത്തെ കുറിച്ച് തോന്നാറുണ്ട്. ഏറിയകൂറും വലതുപക്ഷ / അരാഷ്ട്രീയ മനോനിലകളില്‍ അഭിരമിക്കുമ്പോഴും ഇടതുപക്ഷ മേലാടകള്‍ എളുപ്പം എടുത്തണിയാനും ഒരു വലിയ ജനസഞ്ചയത്തില്‍ നിന്ന് അഭംഗുരം കയ്യടി നേടാനുമുള്ള നികേഷിന്റെ ശേഷിയെ ചിലപ്പോള്‍ കാപട്യമെന്ന് സംശയിക്കുകയും മറ്റുചിലപ്പോള്‍ ആന്‍സെസ്ട്രല്‍ പ്രിവിലേജ് എന്ന് കളിയാക്കുകയും ചെയ്യാറുണ്ട്.

എങ്കിലും നികേഷിനെ എനിക്ക് വ്യക്തിഗതമായും പ്രൊഫഷണലായും ഇഷ്ടമാണ്. ഏതെങ്കിലും ചില കള്ളികളില്‍ ഒതുങ്ങിനില്‍ക്കാതെ, വാര്‍ത്തകളോടുള്ള അദ്ദേഹത്തിന്റെ തുറന്ന മനസും പകലന്തിയോളം പണിയെടുക്കാനും അത് മാസങ്ങളോളം, കൊല്ലങ്ങളോളം മടുപ്പില്ലാതെ തുടരാനുമുള്ള നിശ്ചയദാര്‍ഢ്യവും എന്നെ മാത്രമല്ല, ഞങ്ങളുടെ തൊഴിലിടത്തില്‍ പലരെയും സ്വാധീനിച്ചിട്ടുണ്ട്.

സ്റ്റോറി പിച്ചുകളോടുള്ള പ്രതികരണത്തിലെ ചടുലത എന്നെ കൊതിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരാല്‍ നിയന്ത്രിതമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ എല്ലാ കാലത്തും പിന്തുണച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് ഒരിക്കലും പൊറുക്കാനാവാത്ത പരാതിയുള്ളത്, പക്ഷെ, മറ്റൊരു കാര്യത്തിലാണ്.

അദ്ദേഹമാണ്, പോര്‍ച്ചുഗീസ് വേരുകളുള്ള നല്ല മുന്തിയ ഇനം അല്‍ഫോന്‍സോ എന്ന വിവരണത്തോടെ, മൂന്ന് കെട്ട വയനാടന്‍ കോമാങ്ങകളെ എനിക്ക് ചൂണ്ടിക്കാട്ടി തന്നത്. നികേഷിനോടുള്ള അടുപ്പവും അഭിപ്രായ വ്യതാസങ്ങളുമെല്ലാം നിലനില്‍ക്കെ തന്നെയാണ്, 2020 സെപ്റ്റംബര്‍ മാസത്തില്‍ ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്ററായത്.

എഡിറ്റര്‍ ഇന്‍ ചീഫ് എന്ന് അച്ചടിച്ച് തന്ന നിയമന ഉത്തരവ് ഞാന്‍ തന്നെ തിരുത്തി എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആക്കുകയായിരുന്നു. അഴീക്കോട് ഇലക്ഷനില്‍ തോറ്റ്, ആ ‘ചോരത്തിളപ്പ്’ പരിപാടി പാതിവഴിയില്‍ നിര്‍ത്തി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, ചാനല്‍ അവസാന ശ്വാസം വലിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ആ വിളി.

45 പേരുടെ ഒരു പുതിയ ട്രെയിനീ ബാച്ചിനെ എടുത്തിട്ടുണ്ട്, അവരോട് സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ കളമശേരിയില്‍ ചെന്നു. ജേര്‍ണലിസം പഠിച്ചവരും പഠിക്കാത്തവരും, ഡിഗ്രി ജയിച്ചവരും തോറ്റവരും എല്ലാം അടങ്ങുന്ന പത്തുനാല്‍പതു പേര്‍.

രണ്ടു ദിവസത്തെ ക്ലാസൊക്കെ കഴിഞ്ഞു തിരിച്ച് പോരാന്‍ ഒരുങ്ങുമ്പോഴാണ്, ഈ ഡെസ്‌ക് ഒന്നു നോക്കിനടത്താന്‍ ഇവിടെ നില്‍ക്കാമോ എന്ന് നികേഷ് ചോദിച്ചത്. അങ്ങനെയാണ് ഏഴുമാസം അവിടെ പെട്ടത്. അക്കാലത്ത് ചാനലിന്റെ ഒന്നാം നിലയും മൂന്നാം നിലയും നോക്കിനടത്തുന്നവരായിരുന്നു ഈ അഗസ്റ്റിന്‍ സഹോദരന്മാര്‍: ആന്റോ, ജോസുകുട്ടി, റോഷി അഗസ്റ്റിന്‍മാര്‍. സഫീന, ഷിമ്മി എന്ന് പേരുള്ള രണ്ടു എം- ഫോണ്‍ ജീവനക്കാരും ഉണ്ടായിരുന്നു.

ഒന്നാം നിലയില്‍ എച്ച്.ആറും അഡ്മിനും അക്കൗണ്ട്‌സും, മൂന്നാം നിലയില്‍ മംഗോ ഫോണ്‍ കമ്പനിയുടെ ഉപേക്ഷിക്കപ്പെട്ട എന്തൊക്കെയോ സാമഗ്രികള്‍. ഇവരാണ് നമ്മുടെ ഇനിയുള്ള രക്ഷകര്‍ എന്ന മട്ടിലാണ് നികേഷ് പരിചയപ്പെടുത്തിയത്. താമസ സ്ഥലമൊരുക്കാനും മറ്റും അമ്പതിനായിരം രൂപ ഞാന്‍ അഡ്വാന്‍സ് ചോദിച്ചിരുന്നു. ചോദിച്ചത് നികേഷിനോടാണെങ്കിലും പണം ക്രെഡിറ്റായതു ആന്റോയുടെ അക്കൗണ്ടില്‍ നിന്നാണ്. രക്ഷകര്‍ തന്നെ!

മീറ്റിങ്ങുകളിലേക്ക് കടന്നപ്പോഴാണ് ആളുകളെ ശരിക്കുമങ്ങ് മനസിലായിത്തുടങ്ങിയത്. അവരുടെ ചിന്ത മുഴുവന്‍ വാര്‍ത്തകളെ എങ്ങനെ പുറത്തു വില്‍ക്കാം എന്നായിരുന്നു. പ്രാഞ്ചിയേട്ടന്മാരെ സുഖിപ്പിക്കുക, അല്ലാത്ത പണക്കാരെ ബ്ലാക്മെയില്‍ ചെയ്യുക. ഇത് മാത്രമേ അവര്‍ക്കു അറിയുമായിരുന്നുള്ളൂ.

അതിന് വേണ്ടി വാര്‍ത്താസംഘത്തിന് മുഴുവന്‍ അവര്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നല്‍കിത്തുടങ്ങി. ആപ്പിള്‍ ഫോണിനെ വെല്ലുവിളിച്ച് അവര്‍ തുടങ്ങിയ മംഗോ ഫോണ്‍ ലോഞ്ചുചെയ്ത ദിവസം തന്നെ മൂവരും ജയിലില്‍ പോയ കഥയിലെ ‘പോലീസ് അനീതി’ ഒരു പ്രതിരോധവുമില്ലാതെ കേട്ടിരിക്കേണ്ടിവന്നു.

രക്ഷകരുമായുള്ള എന്റെ സൗഹൃദം, പക്ഷെ, പെട്ടന്ന് തകര്‍ന്ന് തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ദിവസം. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നിലനിന്ന കാലമായിരുന്നു അത്. കോതമംഗലത്ത് റോയ് കുര്യന്‍ എന്നൊരു പാറമട മുതലാളി കൊവിഡ് നിയമങ്ങള്‍ ലംഘിച്ചു, റോള്‍സ് റോയ്സ് വാഹനങ്ങളുടെ ഒരു പരേഡ് നടത്തിയതിന് പൊലീസ് കേസെടുത്തു.

ഏതാനും മാസം മുമ്പ് ഇതേയാള്‍ തന്റെ ഗ്രാനൈറ്റ് ക്വാറിയുടെ ഉദ്ഘാടനത്തിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചു മഴനൃത്തം നടത്തിയതും കേസായിരുന്നു. കോതമംഗലം സ്റ്റേഷനില്‍ നിരനിരയായി നിര്‍ത്തിയിട്ട റോള്‍സ് റോയ്സ് വാഹനങ്ങളെക്കുറിച്ചും ഒരു പണച്ചാക്കിന്റെ തുടര്‍ച്ചയായ കൊവിഡ് നിയമലംഘനങ്ങളെ കുറിച്ചും സ്റ്റോറി ചെയ്യാനാണ് ഒരു റിപ്പോര്‍ട്ടറും ക്യാമറാമാനും പുറപ്പെട്ടു പോയത്.

പക്ഷെ, തിരിച്ചുവന്നപ്പോള്‍ അത് റോയ് കുര്യന്റെ അപദാനങ്ങളായി മാറ്റിക്കൊടുക്കണമെന്നു പുതിയ രക്ഷകന്മാര്‍ വാശിപിടിച്ചു. ജോലി തുടങ്ങിയ ആഴ്ചയില്‍ തന്നെ ഒരു സംഘര്‍ഷം ഉണ്ടാകുന്നതു ഒഴിവാക്കാനായി ഞാന്‍തന്നെ മുന്‍കൈയെടുത്തു. 33 മിനിട്ടുള്ള റോയ് കുര്യന്റെ പ്രാഞ്ചി അഭിമുഖം ആറ് മിനിറ്റായി ചുരുക്കി എഡിറ്റ് ചെയ്യിച്ച് ഒരുവിധം മനുഷ്യരെ കാണിക്കാവുന്ന വിധത്തിലാക്കി യൂട്യൂബില്‍ കൊടുക്കാനേല്‍പ്പിച്ച് ഞാന്‍ പോന്നു.

രാത്രിയായപ്പോള്‍ പ്രസ്തുത റിപ്പോര്‍ട്ടര്‍ ഓടിക്കിതച്ച് വീട്ടില്‍ വന്ന് ‘അവര്‍ ആ മുഴുവന്‍ അഭിമുഖവും കൊടുക്കാന്‍ പറഞ്ഞു, കൊടുത്തു’ എന്ന് പറഞ്ഞു. നീയുംകൂടി ചേര്‍ന്നാണോ കച്ചോടം എന്ന് കളിയാക്കി ഞാന്‍ റിപ്പോര്‍ട്ടറെ തിരിച്ചയച്ചു.

അഡ്വാന്‍സ് വാങ്ങിയ പണം ഞാന്‍ എടുത്തുപോയിരുന്നു. അര ലക്ഷം രൂപയുടെ ഒരു ചെക്കെഴുതി പോക്കറ്റിലിട്ടാണ് പിറ്റേന്ന് ഓഫീസില്‍ പോയത്. ഇത്തരം അല്പന്മാരോട് ഏറ്റുമുട്ടി കളയാന്‍ ഇനി ആയുസ്സ് അധികമില്ല എന്ന് നികേഷിനോട് പറഞ്ഞു. പതിവുപോലെ, അദ്ദേഹം നെറ്റിയില്‍ കൈവച്ചു കുനിഞ്ഞിരുന്നു.

‘ഈ ആസന്ന വിപ്ലവം അട്ടിമറിക്കരുതേ, ബഷീറേ’ എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് എനിക്ക് വര്‍ഷങ്ങളിലൂടെയുള്ള പരിചയംകൊണ്ട് അറിയാം. ഞാന്‍ പിന്‍വാങ്ങി. അധികം വൈകാതെ അടുത്ത സംഘര്‍ഷം രൂപംകൊണ്ടു. ഇത്തവണയും കഥാപാത്രം റോയ് കുര്യന്‍ തന്നെ. അതിനകം അയാള്‍ എന്തിനോ ആസ്റ്റര്‍ മെഡിസിറ്റിയില്‍ അഡ്മിറ്റായിരുന്നു.

എട്ട് വര്‍ഷം മുമ്പ്, 2012-ല്‍, അയാള്‍ക്ക് ഏതോ ബന്ധുവീട്ടില്‍ വെച്ച് കൂട്ടയടി കിട്ടിയിരുന്നുവത്രെ. അന്നത്തെ പരിക്കുകളാണ് ഇന്നത്തെ രോഗാവസ്ഥക്ക് കാരണമെന്നും ബന്ധുക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് അയാളുടെ പുതിയ ആഗ്രഹം.

ഈ ആവശ്യമുന്നയിച്ച് അയാള്‍ മുഖ്യമന്ത്രിക്ക് എഴുതിയ ഒരു കത്തുമായി രണ്ടാമത്തെ സഹോദരന്‍ ജോസുകുട്ടി ഒരു ദിവസം നികേഷില്ലാത്ത സമയത്ത് ഡെസ്‌കില്‍ കയറിവന്നു. ഇത് വെബ്ബിലും ചാനലിലും വലിയ വാര്‍ത്തയായി കൊടുക്കണമെന്ന് അധികാരസ്വരത്തില്‍ പറഞ്ഞു. ഈ കരിയറില്‍ പലവിധത്തിലുള്ള വാര്‍ത്താകുതുകികളെയും കണ്ടിട്ടുണ്ടെങ്കിലും ഈ മാതിരി അത്യപൂര്‍വ്വ ഐറ്റത്തെ ആദ്യം കാണുകയായിരുന്നു.

എന്നിട്ടും ഞാന്‍ സമാധാനം കൈവിട്ടില്ല. ഇത് 2012-ലെ കേസല്ലേ, പരാതിയിലെ തിയ്യതി ഇനിയും മൂന്ന് ദിവസം കഴിഞ്ഞാണല്ലോ, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ നമുക്ക് വീശി കൊടുക്കാം എന്നൊക്കെ പറഞ്ഞു ഞാന്‍ ആ സഹോദരനെ തിരിച്ചയച്ചു. ഒപ്പം, ഈ വാര്‍ത്ത എന്നോട് ചോദിക്കാതെ കൊടുത്തേക്കരുത് എന്ന് കാണിച്ചു ഡെസ്‌കിലെ ഗ്രൂപ്പില്‍ ഒരു മെസേജും ഇട്ടു.

പിന്നെ പലവഴിക്ക് ഈ വാര്‍ത്തയൊന്ന് വരുത്താന്‍ ശ്രമിച്ചെങ്കിലും നടക്കാതെയായി. അതോടെ, ഈ സ്റ്റോറി കൊടുത്ത് റോയ് കുര്യന്റെ ഹൃദയം കവരുക എന്ന പദ്ധതി പാളി. ചുരുങ്ങിയത് 25 ലക്ഷമാണ് അവര്‍ റോയ് കുര്യനില്‍ നിന്ന് പ്രതീക്ഷിച്ചത് എന്ന് അവരുടെ സംസാരത്തില്‍ നിന്നുതന്നെ എനിക്ക് മനസിലായി. കലിമൂത്ത ജോസുകുട്ടി അയാളുടെ സെക്രട്ടറിയെ വിട്ട് റൂമിലേക്ക് വിളിപ്പിച്ചു.

ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്. ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ സെക്രട്ടറിയുടെ മുന്നില്‍ വച്ച് സംസ്‌കൃതത്തില്‍ സംസാരിക്കുന്നതു അവരതുവരെ കേട്ടിട്ടേ ഇല്ലെന്നു തോന്നുന്നു. അതവിടെ സംഭവിച്ചു. അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല, മൂന്നു പേരും. കോറിഡോറില്‍ വച്ച് കണ്ടാല്‍ ഒഴിഞ്ഞുമാറും. ഞാന്‍ ഡസ്‌കിലുണ്ടെകില്‍ അങ്ങോട്ടുള്ള ഉലാത്തല്‍ ഒഴിവാക്കും.

പണിയറിയാവുന്ന എട്ടുപത്ത് പേരെ കുരുക്കിട്ടുവലിച്ചു ഞാന്‍ കൂടെക്കൂട്ടിയിരുന്നു. കപ്പല്‍ഛേദം വന്ന അഴിമുഖം പോലെയായിരുന്നു അന്ന് റിപ്പോര്‍ട്ടര്‍ ഡെസ്‌ക്. ചാനല്‍ സ്‌ക്രീനില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെബ്‌സൈറ്റ് ഏറെക്കുറെ നിലച്ച മട്ടായിരുന്നു. 25000 രൂപയുടെ മാത്രം വരുമാനമുണ്ടായിരുന്ന സൈറ്റിനെ മൂന്നു മാസം കൊണ്ട് 18 ലക്ഷം രൂപയുടെ വരുമാനത്തിലെത്തിച്ചത് ആ സംഘമായിരുന്നു.

അവരുണ്ടാക്കിയ വലിയ എന്‍ഗേജ്‌മെന്റിന്റെ ബലത്തിലാണ് റിപ്പോര്‍ട്ടര്‍ ഒന്ന് എഴുന്നേറ്റുനിന്നത്. ബ്രദേഴ്സിന്റെ കസര്‍ത്തു കാരണം അവരുടെ എല്ലാം സ്വസ്ഥത കെട്ടു.

ഇനി കെ. സുനില്‍കുമാറും മറ്റ് ചില സുഹൃത്തുക്കളും ഉന്നയിച്ച ചോദ്യത്തിലേക്ക് വരാം. മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പങ്ക് എന്താണ്? എനിക്ക് ഉറപ്പിച്ചു പറയാവുന്ന കാര്യം ഇതാണ്: കാട്ടുകൊള്ളയിലേക്ക് നയിച്ച ഗൂഢാലോചനയില്‍ നികേഷ് കുമാര്‍ പങ്കെടുക്കുകയോ കൊള്ളയുടെ പങ്കു പറ്റുകയോ ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ക്രിമിനലുകളുടെ ഗൂഢാലോചനയെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ഞാന്‍ കരുതുന്നില്ല.

നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കൊക്കെ അപ്പുറത്തുള്ള ക്രിമിനലുകളാണ് അവര്‍. സമാന്തരമായി ഈ ഗൂഢാലോചന നടത്തുമ്പോള്‍തന്നെ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ സജീവായി ഇടപെട്ടിരുന്നു. റിപ്പോര്‍ട്ടറിന്റെ പേരും സൗകര്യങ്ങളും അവര്‍ ദുരുപയോഗം ചെയ്തിരുന്നു. റിപ്പോര്‍ട്ടറിന്റെ ചെയര്‍മാന്‍ എന്ന ഇല്ലാ പദവി പറഞ്ഞു റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടിത്തിയിരുന്നു.

നേരത്തെ കോതമംഗലത്തു പോയ അതേ റിപ്പോര്‍ട്ടറെ അഗസ്റ്റിന്‍ സഹോദരന്മാരുടെ കാറില്‍ കയറ്റി വയനാട്ടില്‍ കൊണ്ടുപോകുകയും അവര്‍ പറയുന്ന പോലെ വാര്‍ത്തകള്‍ ചെയ്യിക്കുകയും ചെയ്തിരുന്നു. കേസാവുകയും ഒളിവിലേക്ക് പോവുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ വരാറുണ്ടായിരുന്നുവെന്നു അറിയാം. ഇത്രയുമാണ് എനിക്ക് അറിയാവുന്നത്.

ഏഴു മാസംകൊണ്ട് ചാനലിന്റെ എഡിറ്റര്‍ സ്ഥാനം ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ നിര്‍ബന്ധിച്ചവരോട് ‘റിപ്പോര്‍ട്ടര്‍ ചാനലിന്റെ നടത്തിപ്പിനെ കുറിച്ചുള്ള എന്റെ ചില പരിഭവങ്ങള്‍’ എന്ന് മാത്രമേ ഞാനന്ന് പറഞ്ഞുള്ളൂ. അത് ഇതായിരുന്നു.

ഒരു ന്യൂസ്‌റൂമില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കിയുള്ളവരുണ്ടാകും. സംഭവിക്കും. സ്ഥാപനത്തിന് പണം മുടക്കുന്നവര്‍ സാമ്പത്തിക ക്രിമിനലുകളായിരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്കുമുമ്പില്‍ നിസ്സഹായരാവുകയും ചെയ്താല്‍ ഇതുതന്നെ സംഭവിക്കും. ഏതൊരു കച്ചവട സ്ഥാപനവും പോലെയാണ് അവര്‍ക്ക് ന്യൂസ്റൂമുകളും.

അവര്‍ വ്യാജവാറ്റുകേന്ദ്രങ്ങള്‍ക്ക് മഹാത്മാഗാന്ധി വിലാസം മധുശാല എന്ന് പേരിടും. അവര്‍ അവരുടെ പുതിയ റിപ്പോര്‍ട്ടര്‍ ചാനലിന് ‘ഫൈറ്റ് ഫോര്‍ ജസ്റ്റിസ്’ എന്ന് ടാഗ്ലൈന്‍ എഴുതും. നല്ല മാധ്യമ പ്രവര്‍ത്തകര്‍ ജീവിതം പകരം നല്കിയുണ്ടാക്കുന്ന ക്രെഡിബിലിറ്റിയെ അവര്‍ അവരുടെ നിയമലംഘനങ്ങള്‍ക്ക് മറയാക്കും.

ഒന്നോ രണ്ടോ കോടി രൂപ നികേഷിനു കൈവായ്പ നല്‍കിയതിന്റെ പുറത്ത് അന്നെന്നോട് അത്രയും പരാക്രമം കാണിക്കാമെങ്കില്‍ പൂര്‍ണ ഉടമസ്ഥര്‍ ആയ സ്ഥിതിക്ക് അവരിപ്പോള്‍ അവിടെ എന്ത് ചെയ്യുന്നുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും. അവര്‍ ഉണ്ണി ബാലകൃഷ്ണന് ജേര്‍ണലിസം ലെക്ച്ചര്‍ കൊടുക്കുന്നുണ്ടാകും. അവര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരിട്ട് അസൈന്‍മെന്റ് നല്കുന്നുണ്ടാകും.

അവര്‍ മുന്തിയ തലക്കെട്ടുകള്‍ നിര്‍ദേശിക്കുന്നുണ്ടാകും. നിങ്ങളറിയാതെ അവര്‍ നിങ്ങളെ വിറ്റുകാശാക്കിയിട്ടുണ്ടാവും. ഇത്രയുമെഴുതിയതു ആരെയും ഇകഴ്ത്തി കെട്ടാനല്ല. അടിസ്ഥാനപരമായി ഒരു മാധ്യമ സ്ഥാപനത്തിന്റെ വിശ്വസനീയത ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ വിശ്വാസ്യതയാണ് എന്ന് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാനാണ്.

അതിനപ്പുറം ഒരു ട്രസ്റ്റ് വായനക്കാര്‍ക്കോ പ്രേക്ഷകര്‍ക്കോ ഉണ്ടാകണമെങ്കില്‍ അതിലെ വാര്‍ത്താസംഘം രാപകലില്ലാതെ ജാഗ്രത പുലര്‍ത്തണം. ആ ഭാഗത്ത് നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്തെല്ലാം സമ്മര്‍ദമുണ്ടായാലും ആ ക്രിമിനല്‍ സംഘത്തില്‍പെട്ടവരുടെ ഇരു വശത്തുമായി നിങ്ങള്‍ പ്രോമോകള്‍ക്കു നിന്ന് കൊടുക്കരുതായിരുന്നു. കരിയറിലുടന്നീളം നന്നായി അറിയാവുന്ന ഉണ്ണി ബാലകൃഷ്ണനോടും സ്മൃതി പരുത്തിക്കാടിനോടും ആര്‍. ശ്രീജിത്തിനോടുമുള്ള ഒരു പരിഭവം പറച്ചിലായി ഇതിനെ കണ്ടാല്‍ മതി.

നികേഷ് എന്തിനു ഇത് ചെയ്തു എന്നാണ് പലരും എന്നോട് ചോദിച്ചത്. ജേര്‍ണലിസ്റ്റായ ഒരു മാധ്യമ സംരംഭകന്‍ ഇതുവരെ സഞ്ചരിക്കാത്ത വഴികളിലാവാം അയാള്‍ എന്ന് ഒരാളോട് ഞാന്‍ മറുപടി പറഞ്ഞു.
ഈ വിഷയത്തെ കുറിച്ചുള്ള എന്റെ ഗിരിപ്രഭാഷണം ഇതോടെ നിര്‍ത്തുന്നു.

content highlights: MP BASHEER AGAINST REPORTER OWNERS