| Tuesday, 2nd July 2024, 4:51 pm

ഈ ലോകകപ്പ് അവരുടേത് കൂടിയാണ്; 2024ല്‍ ബൗളര്‍മാര്‍ നേടിയത് അപൂര്‍വ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ബാര്‍ബര്‍ഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. നഷ്ടപ്പെട്ട മത്സരം ഇന്ത്യയുടെ പവര്‍ ബൗളിങ് തിരികെ കൊണ്ടുവരികയായിരുന്നു. ഫൈനലില്‍ മാത്രമല്ലായിരുന്നു ടൂര്‍ണമെന്റെില്‍ ബൗളര്‍മാര്‍ തിളങ്ങിയത്. ടൂര്‍ണമെന്റില്‍ ഉടനീളം ബൗളര്‍മാര്‍ അമ്പരപ്പിക്കുന്ന പ്രകടമനമാണ് കാഴ്ചവെച്ചത്. ഇതോടെ 2024 ടി-20 ലോകകപ്പില്‍ ചരിത്രം സൃഷ്ടിക്കാനും ബൗളര്‍മാര്‍ക്ക് സാധിച്ചിരിക്കുകയാണ്.

ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ പിറന്ന വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയാണ് 2024ല്‍ പിറന്ന മെയ്ഡനുകള്‍. ഇതിന് മുമ്പ് 2012ലെ ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ പിറന്നത്.

ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ പിറന്ന വര്‍ഷം

2024 – 44*

2012 – 21

2021 – 17

2022 – 17

2007 – 14

കഴിഞ്ഞ ലോകകപ്പുകളില്‍ ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ ഇക്കുറി വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ബൗളര്‍മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കാണാന്‍ സാധിച്ചത്. പാപുവ ന്യു ഗിനിക്കെതിരെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബൗളര്‍ ലോക്കി ഫര്‍ഗൂസന്‍ നാല് ഓവറുകള്‍ മെയ്ഡനാക്കി ചരിത്രം സൃഷ്ടിച്ചതും 2024ല്‍ മറക്കാന്‍ കഴിയാത്തതാണ്. ഉഗാണ്ടയുടെ ഫ്രാങ്ക് സുബുഗ, കിവീസിന്‍ന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവരും മെയ്ഡനില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ എതിരാകളികളുടെ ബാറ്റിങ് യൂണിറ്റ് തകര്‍ന്നടിയുന്നത് നമ്മള്‍ കണ്ടതാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ തവണ എതിരാളികളെ 100 റണ്‍സിന് താഴെ ഓള്‍ ഔട്ട് ആക്കിക്കൊണ്ടാണ് അമ്പരപ്പിച്ചത്.

Content Highlight: Most Maiden Overs In 2024 T20 world Cup

We use cookies to give you the best possible experience. Learn more