| Sunday, 31st March 2024, 7:44 pm

2022 ലേലത്തിൽ ആരും വാങ്ങിയില്ല, ഇപ്പോൾ അഭയം നൽകിയ ടീമിന്റെ രക്ഷകനാവുന്നു; കോടികൾ വാങ്ങിക്കൂട്ടിയവരേക്കാൾ പൊന്നുംവിലയുള്ള താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് തകര്‍ത്തു വിട്ടത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.1 ഓറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഗുജറാത്തിനായി ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മോഹിത് ശര്‍മ നടത്തിയത്. 4 ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റ് ആണ് താരം നേടിയത്. 6.25 എക്കോണമിയിലാണ് മോഹിത് പന്തെറിഞ്ഞത്.

അഭിഷേക് ശര്‍മ, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് മോഹിത് പുറത്താക്കിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് ഹൈദരാബാദിന്റെ റണ്‍ ഒഴുക്ക് തടയുന്നതില്‍ നിര്‍ണായകമായ പങ്കാണ് മോഹിത് ശര്‍മ വഹിച്ചത്.

2022 ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും മോഹിത് ശര്‍മയെ വാങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍സ് മോഹിത് ശര്‍മയെ സ്വന്തമാക്കിയത്. ഹൈദരാബാദിലെയുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം ആയി മാറാനും മോഹിത്ത് ശര്‍മക്ക് സാധിച്ചു. ഗുജറാത്തിനായി 30 വിക്കറ്റുകളാണ് മോഹിത് നേടിയിട്ടുള്ളത്.

ഹൈദരാബാദ് ബാറ്റിങ്ങില്‍ അബ്ദുല്‍ സമദ് 14 പന്തില്‍ 29 റണ്‍സും അഭിഷേക് ശര്‍മ 20 പന്തില്‍ 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഹായ് സുദര്‍ശന്‍ 36 പന്തില്‍ 45 റണ്‍സും നായകന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

അതേസമയം ഏപ്രില്‍ നാലിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Mohit Sharma great performance against Sunrisers Hyderabad in IPL

We use cookies to give you the best possible experience. Learn more