അധ്വാനം വേണ്ട റോളായിരുന്നു അത്; കാന്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെ മറ്റൊരു അംഗീകാരം കൂടി ലഭിച്ചു: മോഹന്‍ലാല്‍
Entertainment
അധ്വാനം വേണ്ട റോളായിരുന്നു അത്; കാന്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെ മറ്റൊരു അംഗീകാരം കൂടി ലഭിച്ചു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd September 2023, 2:50 pm

അഭിനയിച്ച സിനിമകളില്‍ മനസുതൊട്ട കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അഭിനയിച്ച എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് എന്നിങ്ങനെ പോകുന്നു കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകള്‍ തന്റെ മനസിലിരുന്ന് ശബ്ദമുയര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ ലാല്‍ ബ്ലെസി എഴുതിയ പ്രണയം എന്ന ചിത്രത്തിലെ ഒരു ഡയലോഗും ഓര്‍ത്തെടുത്തു. മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ചിലത് എന്റെ ചലച്ചിത്ര ജീവിതത്തില്‍ സവിശേഷ സ്ഥാനത്തുള്ളതായി കാണുന്നു.

കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് എന്നിങ്ങനെ. വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍ കഥകളി നടനാണ്. സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അത്.

1999ല്‍ ആ ചിത്രം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് കഥകളിക്ക് കൂടിയുള്ള അംഗീകാരമായി. എന്റെ കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകള്‍ എന്റെ മനസിലിരുന്ന് ശബ്ദമുയര്‍ത്തുന്നുണ്ട്. പെട്ടെന്നിപ്പോള്‍ ഓര്‍ക്കുന്ന ഒന്ന് ഇംഗ്ലീഷിലാണ്. Past means a bucket of ashes. ബ്ലെസി എഴുതിയതാണ്, പ്രണയം എന്ന സിനിമയില്‍,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: Mohanlal talking about the movie Vanaprastham