| Sunday, 6th October 2024, 10:46 am

ക്ലൈമാക്സ്‌ ഫൈറ്റ് വിശ്വസനീയമാക്കാൻ കളരിയുടെ സീൻ ആ ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വന്നു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ എന്നിവരുടേത്. പ്രിയദര്‍ശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ആരംഭിച്ച കോമ്പോ മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, അരം+ അരം കിന്നരം, വന്ദനം, കാലാപാനി തുടങ്ങിയ ക്ലാസിക് സിനിമകള്‍ ഈ കോമ്പോയിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിച്ചു.

ഒരിടവേളക്ക് ശേഷം ഈ കൂട്ടുകെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിച്ച ഹിറ്റ്‌ ചിത്രമാണ് ഒപ്പം. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ കണ്ണ് കാണാത്ത വ്യക്തിയായാണ് മോഹൻലാൽ എത്തിയത്.

ചിത്രത്തിലെ പ്രധാന ഹൈലൈറ്റിൽ ഒന്നാണ് സിനിമയുടെ ക്ലൈമാക്സ്‌ ഫൈറ്റ്. ആ ആക്ഷൻ രംഗം കൺവിൻസ് ആക്കുന്നതിൽ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നുവെന്ന് പറയുകയാണ് മോഹൻലാൽ. തുടക്കത്തിൽ മീൻ പിടിക്കുന്ന രംഗങ്ങളും കളരിപരിശീലനവുമെല്ലാം അതിനായി ബോധപൂർവ്വം ഉൾപ്പെടുത്തിയതാണെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യത്യസ്‌തമായ സിനിമകൾ ചെയ്യുമ്പോൾ ആദ്യം നമുക്ക് ചില സംശയങ്ങളുണ്ടാകും, എന്നാൽ യുക്തിപരമായ വിശകലനങ്ങളാകും പലപ്പോഴും തീരുമാനങ്ങളിലേക്കെത്തിക്കുന്നത്. ‘ഒപ്പ’ത്തിൻ്റെ ചിത്രീകരണം ആരംഭിച്ചപ്പോഴും കണ്ണുകാണാതെ അവിടെയുമിവിടെയും തപ്പിനടക്കുന്ന നായകനായിരുന്നെങ്കിൽ, ആ കഥാപാത്രം വിജയിക്കാതെപോയേനെ.

ക്ലൈമാക്‌സിലെ സംഘട്ടനം വിശ്വാസയോഗ്യമാക്കാൻ തുടക്കംമുതൽ പലരംഗങ്ങളും കഥയിലേക്ക് കൊണ്ടുവന്നിരുന്നു. നായകൻ്റെ കുട്ടിക്കാലത്തെ കളരിപരിശീലനവും മീൻപിടിത്തവുമെല്ലാം ബോധപൂർവം ഉൾപ്പെടുത്തിയതാണ്. സിനിമയുടെ അണിയറയിൽ അഭിനേതാക്കളെക്കാൾ വെല്ലുവിളി പലപ്പോഴും സംവിധായകർക്കായിരിക്കും.

കാഴ്‌ചശക്തിയില്ലാത്ത ഒരാളുടെ ഇടപെടലുകൾ വിശ്വസനീയമായ രീതിയിൽ ചിത്രീകരിക്കുകയെന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണ്. അന്ധകഥാപാത്രങ്ങളുടെ ലുക്ക്‌പോയൻ്റ് സാധാരണ ഗ്രാമറിൽ ചിത്രീകരിക്കാൻ കഴിയില്ല,’ മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About  Oppam Movie Climax

We use cookies to give you the best possible experience. Learn more