| Wednesday, 9th October 2024, 10:16 pm

എന്റെ ആ സിനിമ അഞ്ഞൂറ് തവണ കണ്ടവരെ എനിക്കറിയാം, അതിനെല്ലാം കാരണം അദ്ദേഹമാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന സംവിധായകനാണ് പത്മരാജൻ. വ്യത്യസ്ത സിനിമകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ്.

മോഹൻലാൽ – പത്മരാജൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രണയ ചിത്രങ്ങൾക്ക് ഇന്നും വലിയ ഫാൻ ബേസുണ്ട്. തൂവാനത്തുമ്പികളും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുമെല്ലാം ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ച് കാണുന്ന സിനിമകളാണ്.

പത്മരാജനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ആവർത്തനമില്ലാത്ത സിനിമകളാണ് അദ്ദേഹം എന്നും സമ്മാനിച്ചിട്ടുള്ളതെന്നും തൂവാനത്തുമ്പികൾ അഞ്ഞൂറ് വട്ടം കണ്ടിട്ടുള്ളവരെ തനിക്കറിയാമെന്നും മോഹൻലാൽ പറയുന്നു. അവസാനമായി കണ്ടപ്പോൾ തന്റെ അടുത്ത സിനിമയെ കുറിച്ച് പത്മരാജൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം മരിക്കുമ്പോൾ ആദ്യം ഓടിയെത്തിയ ഒരാൾ താനാണെന്നും മോഹൻലാൽ പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘പപ്പേട്ടൻ എഴുതുന്ന കഥകളും എടുക്കുന്ന സിനിമകളും ഒന്നിനൊന്ന് വ്യത്യസ്‌തമായിരുന്നു. ആവർത്തനങ്ങളില്ല. തൂവാനത്തുമ്പികൾ എന്ന സിനിമ അഞ്ഞൂറിലധികം തവണ കണ്ട ആൾക്കാരെ എനിക്കറിയാം. ഇന്നും ഏറ്റവും പുതിയതാണ് ആ സിനിമ. അതിയായ അനുഭൂതി കലർന്ന രചനകൾ നടത്തുമ്പോഴും അത്ഭുതപ്പെടുത്തുന്ന ഹ്യൂമർ സെൻസായിരുന്നു പപ്പേട്ടന്.

ഈ ബാലൻസിങ്, അത് അദ്ദേഹത്തിന് മാത്രമുള്ള കഴിവാണ്. ഒടുവിൽ കണ്ടപ്പോൾ തൻ്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന നോവൽ സിനിമയാക്കുന്നതിനെ ക്കുറിച്ചായിരുന്നു പപ്പേട്ടൻ പറഞ്ഞത്. അന്ന് ഞാൻ കോഴിക്കോട്, ഭരതമെന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പപ്പേട്ടൻ മരിച്ചു എന്നറിഞ്ഞ് ആദ്യം ഓടിയെത്തിയ ഒരാൾ ഞാനായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തെ ചിതവരെ അനുഗമിച്ചു. മനുഷ്യൻ മരിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ നമ്മുടെ സ്നേഹവലയത്തിൽ നിന്ന് തിരിച്ചുവരാത്തവിധം അപ്രത്യക്ഷമായി എന്ന യാഥാർഥ്യമാണ് സഹിക്കാൻ സാധിക്കാത്തത്.

പപ്പേട്ടൻ പോയപ്പോൾ ഞാൻ അനുഭവിച്ചതും അതു തന്നെയായിരുന്നു. ഇന്നും അദ്ദേഹത്തെ പറ്റി ഓർക്കാത്ത ദിവസങ്ങളില്ല,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Memories With Pathmarajan

We use cookies to give you the best possible experience. Learn more