| Thursday, 25th January 2024, 9:06 am

അത്രയും രഹസ്യങ്ങളുള്ള ഒരാളാണ് വാലിബൻ; എനിക്കതിനെക്കുറിച്ച് അത്രയേ പറയാൻ പറ്റുകയുള്ളൂ: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ സിനിമയിൽ നിന്നും വ്യത്യസ്തമായിട്ടാണ് മലൈക്കോട്ടൈ വാലിബൻ ചെയ്തിട്ടുള്ളതെന്ന് മോഹൻലാൽ. എല്ലാ സിനിമക്കും ചെയ്യുന്ന പോലുള്ള കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും എന്നാൽ അത് സാധാരണ സിനിമയിൽ നിന്നും വ്യത്യസ്തമാണെന്ന് മോഹൻലാൽ പറഞ്ഞു.

ചിത്രത്തിന്റെ പാട്ടിലായാലും മേക്കിങ്ങിലായാലും ആക്ഷനിലായാലും ഒരു പ്രത്യേകത കാണിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുള്ള സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നും അത്രയേ തനിക്ക് പറയാൻ പറ്റുകയുള്ളൂയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സിനിമക്കും ചെയ്യുന്ന പോലുള്ള കാര്യങ്ങളാണ് ഇതിലും ചെയ്തിട്ടുള്ളത്. പക്ഷേ കണ്ട കാര്യങ്ങളൊക്കെ സാധാരണ സിനിമയിൽ നിന്നും വ്യത്യസ്തമാണ്. ആ വ്യത്യസ്തത തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. ഇന്ന സമയത്താണ് നടക്കുന്നത് ഇന്ന സ്ഥലത്താണ് നടക്കുന്നതെന്ന് പറയാതെ ഒരു ഫെയറി ടെയ്ൽ, നാടോടികഥ രീതിയിൽ ഒരുപാട് എലമെന്റ്സ് കോർത്തിണക്കിയാണ് ചെയ്തത്. ഇതിന്റെ പോസ്റ്റർ പോലും അങ്ങനെയാണ്. കളർഫുൾ ആയിട്ടുള്ള ഡ്രെസ്സുകൾ, കുറെ ഫോറിനേഴ്സ്, മലൈക്കോട്ടൈ വാലിബൻ ആക്ഷൻ എല്ലാവരും വളരെ വ്യത്യസ്തമായിട്ടാണ് ഇരിക്കുന്നത്.

ആ പ്രത്യേകത നമ്മൾ എല്ലാത്തിലും കാണിച്ചിട്ടുണ്ട്. മേക്കിങ്ങിൽ ആയാലും അതിന്റെ ലൊക്കേഷൻ ആയാലും കോസ്റ്റ്യൂം, പാട്ടുകൾ, ആക്ഷന്‍ എല്ലാത്തിലും അത് ഉണ്ടായിരുന്നു. ഒരു സാധാ സിനിമയ്ക്ക് വേണ്ട എല്ലാം ഈ സിനിമയിലുണ്ട്. അതിൽ നല്ല പ്രണയ രംഗങ്ങൾ ഉണ്ടായിരുന്നു, ഡാൻസ് ഉണ്ടായിരുന്നു, അസൂയ ഉണ്ടായിരുന്നു. എല്ലാത്തിന്റെയും ഒരു കൂടിച്ചേരലാണ് മലൈക്കോട്ടൈ വാലിബൻ.

അതിൽ ഭയങ്കര രഹസ്യ സ്വഭാവങ്ങൾ ഉണ്ടായിരുന്നു അതുപോലെ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുള്ള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. എനിക്കതിനെക്കുറിച്ച് അത്രയേ പറയാൻ പറ്റുകയുള്ളൂ. മലൈക്കോട്ടൈ വാലിബൻ ആരാണെന്ന് ചോദിച്ചാൽ സത്യമായിട്ട് എനിക്കും അറിയില്ല , കാരണം അത്രയും രഹസ്യങ്ങൾ ഉള്ള ഒരാളാണ് അദ്ദേഹം. രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ആയിട്ടാണ് പ്രേക്ഷകർ കാണാനായിട്ട് ഇരിക്കുന്നത്,’ മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal about the secrets of malaikkottai valiban

We use cookies to give you the best possible experience. Learn more