മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
പതിവ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ പ്രിയദർശൻ സിനിമയായിരുന്നു ഒപ്പം. തിയേറ്ററിൽ വലിയ വിജയമായി മാറിയ സിനിമയിൽ മോഹൻലാൽ, സമുദ്രക്കനി, അനുശ്രീ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.
സാധാരണ സിനിമയുടെ ഗ്രാമറിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഷൂട്ട് ചെയ്ത സിനിമയാണ് ഒപ്പമെന്ന് മോഹൻലാൽ പറയുന്നു. കാഴ്ചയില്ലാത്ത ഒരാളുടെ സിനിമയായതിനാൽ ക്യാമറ നേരെവെച്ചിട്ടല്ല ഒപ്പത്തിലെ ഷോട്ടുകൾ എടുത്തതെന്നും താൻ അഭിനയിച്ച മലൈക്കോട്ടൈ വലിബൻ എന്ന സിനിമയും അത്തരത്തിൽ ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഒപ്പം എന്ന സിനിമയെടുക്കാം. കാഴ്ച്ചയില്ലാത്ത ഒരാളുടെ കഥയാണ് ഒപ്പം. സാധാരണ സിനിമയുടെ ഗ്രാമറിൽ ഒരു ഷോട്ട് വെച്ചാൽ പ്രേക്ഷകരുടെ പ്രെസ്പെക്റ്റീവിൽ തന്നെയാണ് ക്യാമറ വെക്കുക. പക്ഷെ ഒരു കാഴ്ച്ചയില്ലാത്ത ആൾക്ക് അതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ആ ചിത്രത്തിൽ ഒരിക്കൽ പോലും നേരെ ക്യാമറ വെച്ചിട്ടില്ല. കുറച്ച് സൈഡിലേക്ക് മാറിയായിരിക്കും.
അയാൾക്ക് ക്ലോസ് അപ്പും വൈഡ് ഷോട്ടും ഒന്നുമില്ല. അങ്ങനെയാണ് ആ സിനിമ ചെയ്തിരിക്കുന്നത്. സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത ആ സിനിമയിൽ ഫീൽ ചെയ്യും. അങ്ങനെ സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.
വാലിബനും ഒരുപാട് ഗ്രാമറുകൾ തെറ്റിച്ച് ഒരുക്കിയ ഒരു സിനിമയാണ്. സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഒരാൾ അടുത്തത് ഒരു ക്ലോസ് അപ്പ് ഷോട്ട് വരുമെന്ന് പ്രതീക്ഷിക്കുമ്പോൾ അതൊരിക്കലും വരില്ല. അതിന്റെ സ്വാതന്ത്രം സംവിധായകനാണ്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Oppam Movie And Malaikotte Valiban Movie