| Sunday, 19th December 2021, 8:02 pm

വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്, സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡീഗ്രേഡിംഗിലൂടെ മലയാളസിനിമയെ തന്നെ കൊല്ലുകയാണെന്ന് മോഹന്‍ലാല്‍. അമ്മയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മരക്കാറിനെതിരെ ഉയര്‍ന്ന ഡീഗ്രേഡിംഗിനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചത്.

‘ഡീഗ്രേഡിംഗ് ചെയ്യുന്നത് ആരാണെന്ന് നമുക്ക് അറിയില്ലലോ? ഇതുപോലുള്ള സിനിമകള്‍ വന്നാലേ സിനിമയുടെ വീല്‍ മുന്നോട്ട് ചലിക്കൂ. അമ്മയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തികച്ചും വ്യത്യസ്തമായ കാര്യമാണിത്.

സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംഗ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്‌ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്. സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേരും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാളും പരാജയപ്പെട്ടു.

നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mohanlal about marakkar movie

We use cookies to give you the best possible experience. Learn more