|

മുഹമ്മദ് അല്‍ ബാഷിര്‍ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്ത സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബാഷിറിനെ നിയമിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്.

സംഘടനയുടെ നേതാവായ അബു മുഹമ്മദ് ജുലാനി നിലവിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ ജലാലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അധികാരം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാരിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തലവനായിരുന്നു അല്‍ ബാഷിര്‍. 2025 മാര്‍ച്ച് ഒന്ന് വരെയാണ് ഇടക്കാല പ്രധാനമന്ത്രിയുടെ കാലാവധി.

എന്നാല്‍ വിവിധ നഗരങ്ങളില്‍ വ്യത്യസ്ത ഭരണകൂടങ്ങള്‍ അധികാരം കൈയാളുന്നതിനാല്‍ സിറിയയെ ഒരൊറ്റ ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന് ഭരണം നടത്തുക എന്നത് എച്ച്.ടി.എസിനെ സംബന്ധിച്ച് വളരെ പ്രയാസമേറിയതാവും എന്നാണ് വിലയിരുത്തല്‍.

സിറിയയിലെ ചില നഗരങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് ആണ് ഭരണം നടത്തുന്നത്. ചില പ്രദേശങ്ങള്‍ തുര്‍ക്കിയുടെ കീഴിലാണ്. ഇവയ്ക്ക് പുറമെ ഐ.എസിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളുമുണ്ട്.

സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന് പിന്നാലെ ആക്രമണം ശക്തമാക്കുന്ന ഇസ്രഈലും പുതിയ ഭരണകൂടത്തിന് തലവേദനയാകും. എന്നാല്‍ അമേരിക്കയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയില്‍ നിന്ന് നീക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പേര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Mohammed al Bashir  appointed as caretaker prime minister of Syria

Latest Stories

Video Stories