'മുപ്പത് വര്‍ഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ചതിന് ലഭിച്ചതിതാണ്'; ജയിലില്‍ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് സനാവുള്ള പറയുന്നു
Assam NRC
'മുപ്പത് വര്‍ഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ചതിന് ലഭിച്ചതിതാണ്'; ജയിലില്‍ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് സനാവുള്ള പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 10:07 pm

ഇന്ത്യന്‍ ആര്‍മിയില്‍ 30 വര്‍ഷം സുബൈദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അനധികൃത കുടിയേറ്റക്കാനെന്ന് വിധിച്ച് ജയിലിലടച്ച മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വവസതിയിലേക്ക് തിരികെയെത്തി. താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് താനെന്നും രാജ്യത്തെ സേവിച്ചതിന് തനിക്ക് ലഭിച്ചതിന് ലഭിച്ചത് ഇതാണെന്നും സനാവുള്ള പ്രതികരിച്ചു. എന്‍ഡിടിവിയോട് ആയിരുന്നു സനാവുള്ളയുടെ പ്രതികരണം.

ആസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോള്‍ സനാവുള്ളയെ അറസ്റ്റ് ചെയ്തത്.

ഒരു സൈനികനായി 30 വര്‍ഷം സേവനമനുഷ്ടിച്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു ഈ സംഭവം. രാജ്യത്തെ സേവിച്ചതിന് എനിക്കിതാണ് ലഭിച്ചത്. പക്ഷെ ഞാന്‍ കരുതുന്നത് എന്റെ സംഭവം കണ്ണുതുറപ്പിക്കുന്ന ഒന്നാവുമെന്നാണ്. നീതി ലഭിക്കുമെന്നാണ് കരുതുന്നത്, സനാവുള്ള പറഞ്ഞു.

ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ നിരവധി മനുഷ്യരെ കണ്ടു വിദേശിയരാണെന്ന് മുദ്ര കുത്തിയവര്‍. വര്‍ഷങ്ങളോളമായി അവര്‍ അവിടെയാണ്. ചിലര്‍ പ്രായമായവരാണ്. ദൗര്‍ഭാഗ്യകരമാണ്. എന്റെ കഥയോട് സാമ്യമുള്ളവരാണ് പലരും.ഇതൊരിക്കലും അവസാനിക്കാത്ത ശിക്ഷാവിധിയാണ്. അവര്‍ക്ക് വേണ്ടി ചില കാര്യങ്ങളെങ്കിലും ചെയ്യണം. ഭീകരമായ ജീവിതമാണത്, സനാവുള്ള പറഞ്ഞു.

തന്നെ സ്വതന്ത്രനാക്കിയതിന് ഹൈക്കോടതിയോട് സനാവുള്ള നന്ദി പറഞ്ഞു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സനാവുള്ള പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് 2017-ല്‍ ആണ് വിരമിച്ച ഇദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരേയും പോരാടിയ സൈനികന്‍ കൂടിയാണ്. 2014-ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫറ്ററന്റായും സൈന്യം ബഹുമതി നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നതോടുകൂടിയാണ് രാജ്യത്തെ പൗരന്മാരെ വിദേശികളാക്കുന്ന നിലവന്നത്. 2016ലാണ് സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ കൊണ്ടുവരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷം താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു- ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന്- നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നതാണ് നിലവിലെ സ്ഥിതി.